സത്യം മാത്രമേ പറഞ്ഞിട്ടുളളൂ, നിയമത്തിന്റെ മുന്നില്‍ ദിലീപെന്നോ മറ്റൊരാളെന്നോ ഇല്ല: ബാലചന്ദ്രകുമാർ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരിക്കുകയാണ്. അപ്രതീക്ഷിതമായ തിരിച്ചടിയാണ് ദിലീപിന് ഉണ്ടായിരിക്കുന്നത്. ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കും എന്നുതന്നെയാണ് കോടതി പറഞ്ഞിരിക്കുന്നത്. കോടതി ഉത്തരവിന് പിന്നാലെ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് ബാലചന്ദ്ര കുമാര്‍.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തിയാണ് ബാലചന്ദ്രകുമാര്‍.നിയമം എല്ലാവര്‍ക്കും ഒരുപോലെ എന്ന് തോന്നിപ്പിക്കുന്ന നിമിഷമാണ് ഇതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണെന്നും അത് ദിലീപെന്നോ മറ്റൊരാളെന്നോ ഇല്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു...

താന്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളു..സത്യത്തിന് ഒരു മുഖം മാത്രമേ ഉള്ളൂ സത്യത്തിലാണ് താന്‍ ഉറച്ചുനിന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൂഢലോചന നടന്നു എന്നതിന് എന്തൊക്കെ വാദങ്ങള്‍ നിരത്തിയിട്ടുണ്ട് എന്ന ചോദ്യത്തിന് കോടതിയോട് അത് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍:
'സത്യം ജയിക്കുന്നതിന്റെ തുടക്കമാണ് ദിലീപിന്റെ ഹര്‍ജി തള്ളിയ കോടതിയുടെ വിധി. ഈ വിധി പ്രതീക്ഷിച്ചിരുന്നതാണ്. നിയമവും നീതിന്യായ വ്യവസ്ഥയും എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങളാണിത്. നിയമത്തിന്റെ മുന്നില്‍ ദിലീപെന്നോ മറ്റൊരാളെന്നോ ഇല്ല, എല്ലാവരും തുല്യരാണ്. പ്രതീക്ഷിച്ചിരുന്ന വിധിയാണ്, ഇങ്ങനെയുള്ള വിധി വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
'ഞാന്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. സത്യത്തിന് ഒരു മുഖം മാത്രമേ ഉള്ളൂ. എപ്പോള്‍ പറഞ്ഞാലും അതുതന്നെയായിരിക്കും. അതുകൊണ്ട് പറഞ്ഞതില്‍ ഉറച്ചുനിന്നു. സത്യം ജയിക്കുമെന്ന് വിശ്വാസമുണ്ട്. അതിന് മുന്നോടിയായുള്ള തുടക്കമാണ് ഇന്നത്തെ വിധി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോടതിയിൽ നിന്ന് ഇന്നുണ്ടായിരിക്കുന്ന വിധി വളരെ പ്രധാനപ്പെട്ടതാണ്. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജിക്ക് അംഗീകാരം ലഭിച്ചിരുന്നെങ്കിൽ ദിലീപിനത് ഒരു നേട്ടമാവുമായിരുന്നു. എന്നാൽ തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിക്കുകയായിരുന്നു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ദിലീപും ശരത്തും ഈമാസം 31 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിചാരണ നവംബർ 10 ന് തുടങ്ങും.

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണം എന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.

തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയതിനാണ് പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബിൽ വച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം.

നടിയെ ആക്രമിച്ച് പകത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചു എന്ന കുറ്റമാണ് ശരത്തിനെതിരെ തുടരന്വേഷണത്തിൽ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തിന് ശേഷം ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ അപകീർത്തികരമായ
ദൃശ്യങ്ങൾ ഐപാഡിൽ ആക്കി ദിലീപിന്‍റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. 112 സാക്ഷി മൊഴികളും 300ൽ ഏറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്.












Click it and Unblock the Notifications