ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി ചോര്‍ന്നു? ദിലീപ് കേസ് അട്ടിമറിക്കാമെന്ന് സംവിധായകന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസ് ദിലീപ് അട്ടിമറിക്കാമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കോടതിയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഗൗരവപ്പെട്ട വിഷയമാണെന്ന് അദ്ദേഹം പറയുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ രഹസ്യ മൊഴി അടക്കമാണ് ചോര്‍ന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു.
കോടതി അഭിഭാഷകന് നല്‍കും മുമ്പ് ഇത് പ്രതിഭാഗത്തിന് ലഭിച്ചാല്‍ കേസ് ദിലീപിന് അനുകൂലമായി വാദങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അതേസമയം പോലീസും നിര്‍ണായക വെളിപ്പെടുത്തല്‍ ദിലീപിനെതിരെ നടത്തിയിട്ടുണ്ട്.

മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നു എന്നൊരു വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ കോടതിയില്‍ പരാതി നല്‍കുകയും, രാഷ്ട്രപതി പരാതി കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഹൈക്കോടതി വിജിലന്‍സ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ നിന്ന് വിവരങ്ങള്‍ ചോരാന്‍ ഇടയായ കാര്യം അന്വേഷിക്കണമെന്നും, അതിന് കോടതിയിലെ ജീവനക്കാരാണോ കാരണമെന്നും പരിശോധിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

കോടതിയില്‍ നിന്ന് പകര്‍പ്പെടുക്കാന്‍ പോലും പാടില്ലാത്ത ഒരു രേഖ വിചാരണക്കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന് ഒരു റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അത് ഫോറന്‍സിക് വിഭാഗത്തില്‍ നിന്ന് തെളിവോടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തെളിവ് ഹാജരാക്കണം, എന്താണ് ചോര്‍ന്നതെന്നൊക്കെയാണ് ഹര്‍ജിക്കാരോട് കോടതി ചോദിച്ചത്. മജിസ്‌ട്രേറ്റ് കോടതി അനുമതി വേണ്ടെന്ന് പറഞ്ഞ കാര്യമാണ് വിചാരണക്കോടതി മുന്‍കൂര്‍ അനുമതി വേണമെന്ന്് പറഞ്ഞത്. എന്നാല്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് പോവരുതെന്ന് കരുതുന്ന രേഖഖകളാണ് ദിലീപിനും സംഘത്തിനും ലഭിച്ചതെന്നാണ് നിയമവിദഗ്ധരുമായി സംസാരിച്ചതില്‍ നിന്ന് തനിക്ക് ലഭിച്ച വിവരമെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

കോടതിയില്‍ നിന്ന് ഓരോ ദിവസവും വാദം കഴിയുമ്പോള്‍ ഓര്‍ഡര്‍ ഷീറ്റില്‍ ജഡ്ജിമാര്‍ വാദങ്ങള്‍ എഴുതി വെക്കാറുണ്ട്. ഇത് പകര്‍പ്പെടുത്ത് നല്‍കാറുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നല്‍കാന്‍ പാടില്ലാത്ത കാര്യമുണ്ട്. ഈ കേസില്‍ ബാലചന്ദ്രകുമാര്‍ അടക്കമുള്ളവരുടെ 164 മൊഴി അതില്‍ ഉള്‍പ്പെടാം. വിചാരണ തുടങ്ങുമ്പോള്‍ ഇത് പരസ്യമാകുന്ന മൊഴിയാണ്. തീര്‍ച്ചയായും ഇത് ദിലീപിന്റെ അഭിഭാഷകനും ലഭിക്കും. പക്ഷേ വിചാരണ തുടങ്ങും മുമ്പ് ഇത് ദിലീപിന് ലഭിച്ചാല്‍ കേസില്‍ അദ്ദേഹത്തിന് മുന്‍തൂക്കം നേടാം. 164 പ്രകാരം മൊഴി നല്‍കിയത് സീല്‍ ചെയ്ത കവറിലാക്കിയിട്ടാണ് നല്‍കുക. ഇത്തരത്തില്‍ നിരവധി മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോര്‍ന്നത് ഈ മൊഴികളാവാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

എന്താണ് മൊഴി നല്‍കിയിരുന്നത് എന്ന് നേരത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കോടതിയില്‍ അതിനെ പ്രതിരോധിക്കാന്‍ പ്രതിഭാഗത്തിന് സാധിക്കും. അതുമല്ലെങ്കില്‍ ഇതിനെ നേരിടാന്‍ പാകത്തില്‍ മറുമൊഴികള്‍ തയ്യാറാക്കാന്‍ സാധിക്കും. അതേസമയം കേസില്‍ തുടക്കകാലത്തെ കൂറുമാറ്റത്തിന് അടക്കം കാരണമായേക്കാവുന്ന രേഖകള്‍ ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു. വിചാരണ ഘട്ടത്തിലാണ് ഈ 20 സാക്ഷികള്‍ കൂറുമാറിയത്. എങ്ങനെയാണ് ഇവര്‍ കൂറുമാറിയതെന്നും, ഇവരെ പ്രതിഭാഗം എങ്ങനെയാണ് സ്വാധീനിച്ചതെന്നും, അതിന് പണം എത്ര നല്‍കിയെന്നുമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും ബൈജു ആവശ്യപ്പെട്ടു.

സായ് ശങ്കറിനെ ഉപയോഗിച്ച് രാമന്‍ പിള്ള എന്തിനാണ് ദിലീപിന്റെ ഫോണിലെ രേഖകള്‍ നീക്കം ചെയ്തത്. കോടതി രേഖകള്‍ ഈ ഫോണിലുണ്ട് എന്ന ഒറ്റ കാര്യം കൊണ്ടാവാം ഇവര്‍ ഈ രേഖകള്‍ നീക്കം ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഈ സാഹചര്യം നോക്കുകയാണെങ്കില്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി അടക്കം ചോരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഈ അന്വേഷണം അവസാനിപ്പിക്കണം. എന്നിട്ട് പുതിയൊരു മേല്‍നോട്ട സമിതിയെ വെച്ച് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാവണം. ഈ കേസുമായി ഇനി കോടതി കയറിയിറങ്ങിയിട്ട് കാര്യമില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഇങ്ങനെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് പുറത്തുവരണമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

അതേസമയം ഗൂഢാലോചന കേസില്‍ പന്ത്രണ്ട് പേരുമായുള്ള സംഭാഷണം തിരിച്ചെടുക്കാനാവാത്ത വിധം ദിലീപ് നീക്കം ചെയ്‌തെന്ന് പോലീസ്. ഐഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാവാത്ത വിധം നീക്കിയത്. ഈ ചാറ്റുകളില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുടെ സംഭാഷണങ്ങളുമുണ്ട്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫും സംശയ നിഴലിലാണ്. ഫോണുകള്‍ കോടതിക്ക്‌കൈമാറുന്നതിന് തൊട്ടുമുമ്പാണ് ഈ സംഭവം നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കോടതി ഉത്തരവ് അനുസരിച്ച് മൊബൈല്‍ ഫോണുകള്‍ കോടതിക്ക് കൈമാറും മുമ്പ് പന്ത്രണ്ട് നമ്പറുകളിലേക്ക് ഉള്ള ചാറ്റുകളാണ് ദിലീപ് നീക്കിയത്. വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ഈ ചാറ്റുകള്‍ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.

ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹിക പ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി നസീര്‍, ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതിലുണ്ട്. ദേ പുട്ടിന്റെ ദുബായ് പാര്‍ട്ണറുമായിട്ടുള്ള ചാറ്റുകളും നീക്കിയവയില്‍ ഉണ്ട്. ഈ ചാറ്റുകള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസിലെ തൊണ്ടിമുതലായ ദിലീപിന്റെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാര്‍ കസ്റ്റഡിയിലെടുത്തത്. ചുവന്ന സ്വിഫ്റ്റ് കാറാണിത്.












Click it and Unblock the Notifications