നടി കേസിലെ പ്രധാനഭാഗം കവർ ചെയ്യുന്ന മൊഴി, അതിപ്രധാനമെന്ന് ബാലചന്ദ്രകുമാർ, മഞ്ജുവും കോടതിയിലേക്ക്
കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി നടക്കാനുള്ളത്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവും ഉടൻ കോടതിയിലെത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ജനവരി 31 നകം വിചാരണ പൂർത്തിയാക്കണമെന്നതായിരുന്നു സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ ഇനിയും സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ടെന്നതിനാൽ വിചാരണ നടപടികൾ നീണ്ട് പോകുകയാണ്. ഈ സാഹചര്യത്തിൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് വിചാരണയ്ക്കായി കൂടുതൽ സമയം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആവശ്യപ്പെട്ടേക്കും.
അതേസമയം അതിപ്രധാനമായ ഘട്ടത്തിലേക്കാണ് വിചാരണ ഇനി കടക്കുന്നത്. കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി നടക്കാനുള്ളത്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവും ഉടൻ കോടതിയിലെത്തും.

നടി ആക്രമിക്കപ്പെട്ട കേസ്
നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് 6 വർഷം കഴിഞ്ഞിട്ടും വിചാരണ നീണ്ട് പോകുകയാണ്. 2017 ഫെബ്രുവരി 17 നാണ് ഓടുന്ന കാറിൽ വെച്ചായിരുന്നു നടി അതിക്രൂരമായി ആക്രമിക്കപ്പെടുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ പൾസർ സുനി അടക്കമുള്ളവർ അറസ്റ്റിലായി. നടൻ ദിലീപിന്റെ അറസ്റ്റോട് കൂടിയാണ് കേസിൽ വഴി തിരിവ് ഉണ്ടാവുന്നത്. 85 ദിവസത്തോളം ജയിലിൽ കിടന്നതിന് ശേഷമായിരുന്നു കേസിൽ ദിലീപിന് ജാമ്യം ലഭിക്കുന്നത്. തുടർന്ന് ദിലീപിനെ എട്ടാം പ്രതിയാക്കി കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു.

വഴിത്തിരിവായത് ബാലചന്ദ്രകുമാറിന്റെ കടന്ന് വരവ്
2021 ൽ കേസിന്റെ വിചാരണ പൂർത്തിയാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽകേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം മാത്രം ബാക്കി നിൽക്കെ 2021 ഡിസംബറിൽ ദിലീപിന് കുരുക്ക് മുറുക്കി സംവിധായകൻ ബാലചന്ദ്രകുമാർ വൻ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു. തുടർന്ന് കേസിൽ തുടരന്വേഷണം പ്രഖ്യാപിക്കുകയും വിചാരണ താത്കാലികമായ നിർത്തിവെയ്ക്കുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദീലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ആദ്യ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നുവെന്നും ഈ ദൃശ്യങ്ങൾ ദിലീപിന് വീട്ടിൽ എത്തിച്ചത് നൽകിയത് നടന്റെ സന്തതസഹചാരിയായ ശരത് ആണെന്നും ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകി.

നിരവധി ശബ്ദരേഖകളും ബാലചന്ദ്രകുമാർ പുറത്തുവിട്ടു
തന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട നിരവധി ശബ്ദരേഖകളും അന്വേഷണ സംഘത്തിന് ബാലചന്ദ്രകുമാർ കൈമാറിയിരുന്നു. ആറ് മാസത്തെ തുടരന്വേഷണത്തിന് ശേഷം കഴിഞ്ഞ ജുലൈയിലാണ് കേസിൽ അധിക കുറ്റപത്രം സമർപ്പിക്കുന്നത്. ദിലീപിനെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം. ശരതിനെ അഞ്ചാം പ്രതിയായും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മഞ്ജുവിന്റെ മൊഴിയും പ്രധാനം
തുടർന്ന് മാസങ്ങൾക്കുള്ളിൽ നിർത്തിവെച്ച വിചാരണ പുനരാരംഭിച്ചു. 39 സാക്ഷികളെയാണ് രണ്ടാം ഘട്ടത്തിൽ വിസ്തരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ, ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യർ, കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ സഹതടവുകാരൻ ജിംസൺ, കാവ്യയുടെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സാഗർ വിൻസെന്റ് എന്നിവരുടെ മൊഴി ഈ കേസിൽ അതിപ്രധാനമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഞ്ജു മൊഴിയിൽ ഉറച്ച് നിൽക്കുമോ?
ഈ മാസം 16 നാണ് മഞ്ജു വാര്യർ കോടതിയിലെത്തുക. നേരത്തേ കേസിൽ മഞ്ജുവിനെ വിസ്തരിച്ചിരുന്നു. അന്ന് പലരും കൂറുമാറിയെങ്കിലും അതിജീവിതയ്ക്കൊപ്പം മഞ്ജു ഉറച്ച് നിന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം തന്നോട് നടി വെളിപ്പെടുത്തിയതാണ് ഈ വൈരാഗ്യത്തിന് കാരണമെന്നുമായിരുന്നു മഞ്ജു നൽകിയ മൊഴി. മുൻപത്തെ മൊഴിയിൽ മഞ്ജു ഉറച്ച് നിന്നേക്കുമെന്ന് തന്നെയാണ് വിവരം.

നിഷേധിച്ച് ദിലീപ്
ബാലചന്ദ്രകുമാർ നൽകിയ ശബ്ദ രേഖകളിലെ സംഭാഷണങ്ങൾ കേസിൽ നിർണായകമാണ്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദമാണ് അതിൽ ഉള്ളതെന്നാണ് ബാലചന്ദ്രകുമാർ അവകാശപ്പെടുന്നത്. എന്നാൽ ഇത് ദിലീപ് തള്ളിയിരുന്നു. ഈ ശബ്ദങ്ങൾ ദിലീപിന്റേത് തന്നെയാണോയെന്ന തിരിച്ചറിയാനും മഞ്ജുവിനോട് ആവശ്യപ്പെട്ടേക്കും. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴി അതിപ്രധാനമാണ്.

വിചാരണയ്ക്ക് അനുമതി നൽകിയിട്ടുണ്ട്
മഞ്ജുവിനെ വിസ്തരിച്ച് കഴിഞ്ഞാൽ വീണ്ടും ബാലചന്ദ്രകുമാറിനെ വിസ്തരിക്കും. ഇതിനോടകം ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം പൂർത്തിയാക്കിയിട്ടുണ്ട്. ഇനി ക്രോസ് വിസ്താരമാണ് പൂർത്തിയാക്കാൻ ഉള്ളത്. എന്നാൽ വൃക്കാരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് ബാലചന്ദ്രകുമാർ. തിരുവനന്തപുരത്താണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത് എന്നത് കൊണ്ട് തന്നെ കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്നും വിചാരണ നടപടികൾ തിരുവനന്തപുരത്തേക്ക് മാറ്റി തരണമെന്നും ബാലചന്ദ്രകുമാർ അഭ്യർത്ഥിച്ചിരുന്നു. ഇതിന് വിചാരണ കോടതി അനുമതി നൽകിയിട്ടുണ്ട്.

അതിപ്രധാന കാര്യങ്ങളെന്ന് ബാലചന്ദ്രകുമാർ
അതിപ്രധാനമായ കാര്യങ്ങളാണ് തനിക്ക് ഇനി കോടതിയിൽ പറയാനുള്ളതെന്ന് പറയുകയാണ് ബാലചന്ദ്രകുമാർ. ഏറ്റവും പ്രധാനപ്പെട്ട ഏരിയ കവർ ചെയ്യുന്ന മൊഴിയാണതെന്നും ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രകുമാർ പറഞ്ഞു. നീതിക്കായി ഏതറ്റം വരേയും പോരാടുമെന്നും ബാലചന്ദ്രകുമാർ നേരത്തേ വ്യക്തമാക്കയിരുന്നു.












Click it and Unblock the Notifications