ദിലീപിന്റെ ആ നീക്കം രണ്ടാമതും ഫലം കണ്ടില്ല: ആദ്യം എടുത്ത് കുടഞ്ഞു, പിന്നാലെ ആ ആവശ്യവും തള്ളി
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സർ സുനി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയത്. കേസിന്റെ വിചാരണ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് റിപ്പോർട്ടർ ടിവിയുടെ സ്റ്റിങ് ഓപ്പറേഷനിലൂടെ പള്‍സർ സുനിയുടെ നിർണ്ണായക വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നത്. ഈ വെളിപ്പെടുത്തലുകള്‍ ദിലീപിന് തിരിച്ചടിയാകുമെന്നും അല്ലെന്നും വാദമുണ്ട്. ആ വിഷയം എന്ത് തന്നെയായാലും കേസുമായി ബന്ധപ്പെട്ട മറ്റൊരു നീക്കത്തില്‍ ദിലീപിന് വലിയ തിരിച്ചടിയാണ് ഇന്ന് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാംപ്രതയാ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയിരിക്കുകയാണ്. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്ന നിരീക്ഷണത്തോടെ നടന്റെ ആവശ്യം നിരാകരിച്ചു. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷൻ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സി ബി ഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ സി ബി ഐ അന്വേഷണമെന്ന് ആവശ്യം കഴിഞ്ഞ ആറ് വര്‍ഷമായി ഹർജിക്കാരൻ താല്‍പര്യത്തോടെ ഉന്നയിച്ചില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
സി ബി ഐ അന്വേഷണമെന്ന ആവശ്യം ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സി ബി ഐ അന്വേഷണമെന്ന ആവശ്യം തള്ളിയെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ ചില പരാമർശങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. 2019 ലായിരുന്നു കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്.
കേസിൽ 2017 ഏപ്രിലിൽ തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടും ലൈംഗികാതിക്രമം പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നും ഇത് കണ്ടെത്തുന്നതിനായി തുടരന്വേഷണം വേണമെന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ കേസിൽ പ്രതിയായ ഒരാൾക്ക് സി ബി ഐ അന്വേഷണം എങ്ങനെയാണ് ആവശ്യപ്പെടാൻ സാധിക്കുകയെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
കേസ് പല ആവർത്തി മാറ്റിവെച്ചെതാണെന്ന് നിരീക്ഷിച്ച കോടതി നിങ്ങള്‍ ഈ റിട്ട് ഹര്‍ജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നുവെന്നും പറഞ്ഞു. അതേസമയം, നിലവില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഏപ്രില്‍ 11 നകം പൂർത്തിയാക്കണമെന്നാണ് വിചാരണക്കോടതിയുടെ നിർദേശം. ഇനി കാലതാമസം അനുവദിക്കില്ലെന്നും മധ്യവേനലവധിക്കു മുൻപ് വിചാരണ പൂർത്തിയാക്കണമെന്നും ഇരുകക്ഷികളോടും കോടതി വ്യക്തമാക്കി. 2017 ൽ ഓടുന്ന കാറിൽ വെച്ചാണ് നടി ക്രൂരമായ ആക്രമണത്തിന് വിധേയമായത്. 2018 മാർച്ചില്‍ വിചാരണ ആരംഭിച്ചു.












Click it and Unblock the Notifications