ഉദ്യോഗസ്ഥർക്ക് മുന്നിൽ ദിലീപ് പൊട്ടിക്കരഞ്ഞോ?; ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഹാജരായിക്കുകയാണ് നടൻ ദിലീപ്. കേസിൽ എട്ടാം പ്രതിയായ ദിലീപിനെ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ചോദ്യം ചെയ്യുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി ഇതാദ്യമായാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. വിശദമായി വായിക്കാം

നടിയെ ആക്രമിച്ച കേസിലും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ദിലീപിനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ 63 ദിവസങ്ങൾക്ക് മുൻപായിരുന്നു ദിലീപിനെ അവസാനമായി ചോദ്യം ചെയ്തത്.

ഇതിന് ശേഷമാണ് തുടരന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ദിലീപിനെ വിളിപ്പിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം ആരംഭിച്ചത്. അതേസമയം തുടരന്വേഷണത്തിനെതിരെ ദിലീപ് കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെയയിരുന്നു ആലുവ പോലീസ് ക്ലബ്ലിൽ ദിലീപ് എത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഐ ജി കെപി ഫിലിപ്, ക്രൈംബ്രാഞ്ച് എസ്പിമാരായ കെ എസ് സുദര്‍ശന്‍, എം ജെ സോജന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എന്നിവരാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് തന്റെ വീടായ പത്മസരോവരത്തിൽ വെച്ച് കണ്ടിരുന്നതായി സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.മാത്രമല്ല ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ബാലചന്ദ്രകുമാർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങളാണ് അന്വേഷണ സംഘത്തിന് അറിയേണ്ടത്.

ദിലീപിന്റെ ഫോണിലെ ഫോറൻസിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരുന്നു. നിരവധി വിവരങ്ങൾ ദിലീപ് നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 12 ഫോണുകളിലേക്കുള്ള 12 ചാറ്റുകൾ മായ്ച്ച് കളഞ്ഞുവെന്നായിരുന്ന പരിശോധനയിൽ തെളിഞ്ഞത്. ഇതു കൂടാതെ അതീവ രഹസ്യമായ കോടതി വിവരങ്ങളും ദിലീപിന്റെ ഫോണിൽ എത്തിയതായി കണ്ടെത്തിയിരുന്നു.

വാട്സ് ആപ് ചാറ്റ് വഴിയാണ് കോടതി വിവരങ്ങൾ എത്തിയതെന്ന് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ കോപ്പി ചെയ്ത സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം ഈ വിവരങ്ങൾ ആര് അയച്ചു എന്ന കാര്യം സായ് ശങ്കർ പറഞ്ഞിരുന്നില്ല. ഇതുൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണ സംഘത്തിന് അറിയേണ്ടതുണ്ട്.

അതേസമയം അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ദിലീപ് പതറുകയാണെന്നാണ് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചതെന്നാണ് അന്വേഷണ സംഘം നൽകിയ വിവരമെന്നും റിപ്പോർട്ടിൽ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. തുടരന്വേഷണം പൂർത്തിയാക്കി ഏപ്രിൽ 15 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

അതേസമയം കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കം ചെയ്ത സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ ഐ മാക്കിലെ ഫോറൻസിക് പരിശോധന ഫലങ്ങൾ ലഭിക്കേണ്ടതുണ്ട്. ഇത് കേസിൽ നിർണായകമാകുമെന്ന് പോലീസ് കരുതുന്നുണ്ട്. ദിലീപിൻറെ ഭാര്യയും നടിയുമായി കാവ്യയെ ഉൾപ്പെടെയുള്ള ചിലരെ കൂടി പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. കേസന്വേഷണത്തിന് കരുത്ത് പകരുന്ന വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications