'ദിലീപിലേക്ക് നടിയുടെ ദൃശ്യങ്ങൾ എത്തിയത് ശരത് വഴി തന്നെ';കുരുക്കായത് ഈ 3 തെളിവുകൾ..കുറ്റപത്രം
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ചുള്ള ഫോറൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. മൂന്നാഴ്ചത്തെ സമയമാണ് തേടിയിരിക്കുന്നത്. അതിനിടെ സമയം അനുവദിച്ചില്ലേങ്കിൽ തുടരന്വേഷണത്തിന്റെ അനുബന്ധ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്.

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്ം ബാക്കിയുള്ളപ്പോഴായിരുന്നു മെമ്മറി കാർഡിനെ സംബന്ധിച്ചുള്ള എഫ്എസ്എൽ ഫലം പുറത്തുവന്നത്. മെമ്മറി കാർഡ് മൂന്ന് കോടതിയിൽ ഇരിക്കുമ്പോഴും ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നാണ് എഫ്എസ്എൽ കണ്ടെത്തൽ. അവസാനം ഹാഷ് വാല്യു മാറിയത് വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുമ്പോഴാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വിവോ ഫോണിലിട്ടാണ് വിചാരണ കോടതിയിൽ വെച്ച് ദൃശ്യങ്ങൾ തുറന്നതെന്നും ഫോറൻസിക് ഫലത്തിൽ ഉണ്ട്. ഇത്രയും ഗുരുതരമായ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. മാത്രമല്ല മുൻ ഡിജിപി ശ്രീലേഖ ഐപിഎസ് കേസിനെ കുറിച്ച് നടത്തിയ കാര്യങ്ങൾ സംബന്ധിച്ചും അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അഖിയിച്ചിട്ടുണ്ട്.

എന്നാൽ വീണ്ടും തുടരന്വേഷണത്തിന് സമയം നീട്ടി ചോദിച്ച ക്രൈംബ്രാഞ്ചിനെ കഴിഞ്ഞ ദിവസം കോടതി ശകാരിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിൽ തിരിച്ചടി ഉണ്ടാകുമോയെന്ന ആശങ്ക അന്വേഷണ സംഘത്തിന് ഉണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് അനുബന്ധ കുറ്റപത്രം തയ്യാറായിക്കിയിരിക്കുന്നത്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും വ്യവസായിയുമായ ശരത് മാത്രമാണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ 2017 നവംബറിൽ ദിലീപിന്റെ പക്കൽ എത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നേരത്തേ വിഐപിയെന്ന് വിളിക്കുന്ന ആളാണ് ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചതെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. കേസിലെ വിഐപി എന്ന് വിളിക്കപ്പെടുന്ന വ്യക്തി ദിലീപിന്റെ സുഹൃത്തായ ശരത് തന്നെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.തുടരന്വേഷണത്തിന്റെ ഭാഗമായി ശരതിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

3 സുപ്രധാന തെളിവുകളാണ് അനുബന്ധ കുറ്റപത്രത്തിൽ ശരതിനെതിരെ ഉള്ളത്. ശരത് ദൃശ്യങ്ങൾ വീട്ടിൽ കൊണ്ടുവന്നുവെന്നത് താൻ കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ നേർ സാക്ഷി വിവരണമാണ് ആദ്യത്തേത്. ദൃശ്യങ്ങൾ സംബന്ധിച്ച് ദിലീപിന്റെ സഹോദരനായ അനൂപും ശരതും നടത്തുന്ന സംഭാഷണങ്ങൾ ആണ് രണ്ടാമതായി പറയുന്നത്.

ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുളള നാലുപേജ് വിവരണം കിട്ടിയിരുന്നു. ഇതാണ് മൂന്നാമത്തെ തെളിവായി ചൂണ്ടിക്കാട്ടുന്നത്. ദൃശ്യങ്ങളുടെ നിമിഷം പ്രതിയുള്ള വിവരങ്ങൾ സംബന്ധിച്ച നാല് പേജ് നോട്ട് ആണ് ദിലീപിന്റെ സഹോദരനായ അനൂപിന്റെ ഫോണിൽ നിന്നും പിടിച്ചെടുത്തത്.2017 ഡിസംബർ മുപ്പതിനാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്.

ദിലീപിന്റെ അഭിഭാഷകർ ഉള്‍പ്പടേയുള്ള നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടിരുന്നുവെങ്കിലും ആരും അത് എഴുതിയെടുത്തിരുന്നില്ല. എന്നാല്‍ അനൂപിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത് കൃത്യമായി എഴുതിയെടുത്തതിന്റെ രേഖകളാണ്. ഇത് ദിലീപിന്റെ കൈയ്യില് ദൃശ്യങ്ങൾ എത്തിയെന്നതിന്റെ തെളിവാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ഉള്ളത്.

ദിലീപിന്റെ കൈയ്യിൽ നിന്നും നേരിട്ട് ദൃശ്യങ്ങൾ കണ്ടെടുക്കാനായില്ലേങ്കിലും സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഇക്കാര്യം ശരിവെയ്ക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുറ്റപത്രത്തിൽ 80 പേരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി ചേർത്തിരിക്കുന്നത്.












Click it and Unblock the Notifications