പിണറായി ആയിരുന്നില്ല മുഖ്യമന്ത്രിയെങ്കില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടില്ലായിരുന്നു: എഎ റഹീം
തിരുവനന്തപുരം: അധികാരത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറും മുഖ്യമന്ത്രിയായി പിണറായി വിജയനുമല്ലായിരുന്നെങ്കില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടില്ലായിരുന്നുവെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാ അംഗവുമായ എഎ റഹീം. നടി ആക്രമിക്കപ്പെട്ട കേസില്‍ അതീജിവിതയ്ക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
'പിണറായി വിജയനായിരുന്നില്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെങ്കില്‍, ഇടതുപക്ഷമല്ല കേരളം ഭരിച്ചിരുന്നതെങ്കില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുമായിരുന്നോ? ഇടത് സർക്കാറല്ലായിരുന്നെങ്കില്‍ അത്തരമൊരു അറസ്റ്റ് ഉണ്ടാവുമായിരുന്നോ. ആ ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ നേതാക്കളാണ് കോണ്‍ഗ്രസിന്റെ എംഎല്‍എ. ദിലീപ് എന്തുകൊണ്ട് അകത്ത് പോയി എന്നത് ജനത്തിന് എല്ലാ കാര്യവും ശരിയായ രീതിയില്‍ അറിയാം.''- എഎ റഹീം വ്യക്തമാക്കി.

എത്രയോ പ്രിവിലേജ്ഡ് ആയിട്ടുള്ളൊരു പ്രതിയാണ് ദിലീപ്. എന്നിട്ടും അദ്ദേഹത്തിന്റെ അറസ്റ്റുണ്ടായി. സർക്കാറിന്റെ വിശ്വാസ്യത കോണ്‍ഗ്രസിന്റെ ആരോപണങ്ങളുടെ മുന്നില്‍ തെളിയിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാം. അതിജീവിതയും സർക്കാറിന്റെ നിലപാടിനെതിരായി പറയില്ലെന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസ് അവസാനിപ്പിക്കാനുള്ള നീക്കം അട്ടിമറി ശ്രമമാണെന്ന ആരോപണവുമായി വിഡി സതീശന്‍ ഉള്‍പ്പടേയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തിയായി എതിർക്കും. ഏതെങ്കിലും സമ്മർദ്ദങ്ങൾക്ക് സർക്കാരോ പൊലീസോ വഴങ്ങിയാൽ പ്രതിപക്ഷം ഇടപെടുമെന്നും ആരെയെങ്കിലും രക്ഷപ്പെടുത്താനുള്ള ഒന്നായി അന്വേഷണം മാറാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നുമായിരുന്നു വിഡി സതീശന്‍ വ്യക്തമാക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ യു ഡി എഫ് അതിജീവിതയ്‌ക്കൊപ്പമാണ്. സ്ത്രീപക്ഷ നിലപാട് മാത്രമെ യു ഡി എഫ് സ്വീകരിക്കൂകയുള്ളുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൂട്ടിച്ചേർത്തു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ടിട്ടും കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ നഗരസഭയിലെ പരിപാടിയില്‍ ദിലീപിനെ ഉള്‍പ്പെടുത്തിയത് അടക്കം ആയുധമാക്കിയാണ് ഇടത് കേന്ദ്രങ്ങള്‍ യുഡിഎഫ് വാദങ്ങളെ പ്രതിരോധിക്കുന്നത്.












Click it and Unblock the Notifications