'ദിലീപ് കുറ്റാരോപിതന്‍ മാത്രം, കുറ്റവാളിയാണെങ്കില്‍ മനസില്‍ നിന്ന് പ്രയാസത്തോടെ പേര് വെട്ടും'; രഞ്ജിത്ത്
കോഴിക്കോട് : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറിച്ച് പ്രതികരണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായി രഞ്ജിത്ത് . കേസില്‍ ദിലീപ് കുറ്റവാളിയാണെന്ന് കോടതി വിധിച്ചാല്‍ മനസില്‍ നിന്ന് ഏറെ പ്രയാസത്തോടെ ദിലീപിനെ വേദനയോടെ വെട്ടുമെന്നും ഇപ്പോള്‍ അത് ചെയ്യില്ലെന്നും രഞ്ജിത്ത് പറഞ്ഞു . മീഡിയവണ്‍ എഡിറ്റോറിയലിലാണ് രഞ്ജിത്തിന്റെ പ്രതികരണം .
ആ ഭീമന്‍ മത്സ്യത്തെ കരക്കെത്തിച്ചു; സുനാമിയുടെയും ഭൂകമ്പത്തിന്റെയും അശുഭ സൂചന; ആശങ്കയില്‍ ജനങ്ങള്‍
ഫിയോക് വേദിയില്‍ അപ്രതീക്ഷിതമായാണ് ദിലീപിനെ കണ്ടത്. സംഘടന ചെയര്‍മാന്‍ ആണെന്ന കാര്യം അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിലും സ്വാകരണ ചടങ്ങില്‍ പങ്കെടുക്കുമായിരുന്നെന്നും രഞ്ജിത്ത് വ്യക്തമാക്കി. ദിലീപ് കേസ് ഇപ്പോള്‍ കോടതിയിലാണ്. ഇപ്പോള്‍ അദ്ദേഹം കുറ്റാരോപിതന്‍ മാത്രമാണ്.
ഈ കേസില്‍ തീര്‍പ്പുണ്ടാകുന്ന നിമിഷം, വിധി വരുന്ന സമയം ദിലീപ് കുറ്റവാളിയാണെന്ന് തെളിയുകയാണെങ്കില്‍ ആ സമയം താന്‍ പേര് വെട്ടും. പ്രയാസത്തോടെ അദ്ദേഹത്തിന്റെ പേര് മനസില്‍ നിന്ന് വെട്ടും. ഫിയോക്കിന്റെ വേദിയില്‍ കണ്ടുമുട്ടാനിടയായത് യാദൃശ്ചികമായാണെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിതയ്‌ക്കൊപ്പമാണോ എന്ന ചോദ്യത്തിന്, അതിജീവിതകളായ എല്ലാവര്‍ക്കും ഒപ്പമാണെന്ന് രഞ്ജിത്ത് പറഞ്ഞു. അതേസമയം, ദിലീപിനൊപ്പമാണ് എന്ന നിലപാടല്ല രഞ്ജിത്ത് സ്വീകരിച്ചത്. മറിച്ച് ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ് എന്നാണ്. നേരത്തെ ഫിലിം ചേംബര്‍ പരിപാടിയില്‍ ദിലീപിനൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കൂടാതെ രഞ്ജിത്ത് ദിലീപിനെ ജയിലില്‍ പോയി കണ്ട സംഭവവും കഴിഞ്ഞ ഐ എഫ് എഫ് കെ സമയത്ത് ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ ഐ എഫ് എഫ് കെ ഉദ്ഘാടന സമയത്ത് അതിജീവിത വേദിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായത്. 2017ല്‍ ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. ആലുവ സബ് ജയിലില്‍ ജയറാം, സുരേഷ് കുമാര്‍, കൊല്ലം തുളസി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദിലീപിനെ സന്ദര്‍ശിക്കുകയും ചെയ്തു. അക്കാലത്ത് ദിലീപിനെ ജയിലിലെത്തി കണ്ട വ്യക്തിയാണ് രഞ്ജിത്.
എന്നാല്‍ താന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടത് ഏത് സാഹചര്യത്തിലാണെന്ന് രഞ്ജിത്ത് വിശദീകരിച്ചിരുന്നു. ദിലീപിന് വേണ്ടി ഞാന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയില്‍ പങ്കെടുത്ത് വാദിച്ചിട്ടില്ല. എഴുതിയിട്ടില്ല, പ്രസംഗിച്ചിട്ടില്ല. എനിക്ക് വലിയ അടുപ്പം ആ വ്യക്തിയുമായില്ല. അയാള്‍ അങ്ങനെ ചെയ്യില്ല എന്ന് അക്കാലത്ത് പലരും പറഞ്ഞിരുന്നു. അയാളത് ചെയ്യുമെന്ന് വിശ്വസിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു. ജയിലില്‍ പോയി കാണണം എന്ന് കരുതിയിരുന്നില്ലെന്നും രഞ്ജിത് പറഞ്ഞിരുന്നു.
സുരേഷ് കൃഷ്ണയും ഞാനും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ സുരേഷ് കൃഷ്ണയ്ക്ക് ഫോണ്‍ വരുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് പത്ത് മിനുട്ട് സബ് ജയിലിനടുത്ത് നിര്‍ത്തണം. ദിലീപിനെ കാണണം എന്ന് പറയുന്നത്. ചേട്ടന്‍ വരുന്നുണ്ടോ എന്നും ചോദിച്ചു. പുറത്തിരുന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്ന് കരുതി ജയിലില്‍ കയറുകയായിരുന്നു എന്നാണ് രഞ്ജിത്ത് ഇതിന് നല്‍കിയ വിശദീകരണം.
ദിലീപ് നിരപരാധിയാണ് എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇപ്പോള്‍ അക്കാര്യം ഉയര്‍ത്തിക്കാട്ടി ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയിലെ മഹത്തായ കാര്യത്തെ മോശമാക്കുന്നവരോട് ഇതുകൊണ്ടൊന്നും പേടിപ്പിക്കാനാകില്ല എന്നാണ് പറയാനുള്ളത്. മുഖ്യമന്ത്രിയുടെയും സാംസ്‌കാരിക വകുപ്പിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെയാണ് എല്ലാം ചെയ്യുന്നതെന്നും രഞ്ജിത് പറഞ്ഞിരുന്നു.
എന്നിട്ടും പലരും ചോദിക്കുന്നത് ആ ദൃശ്യങ്ങൾ പുറത്തേക്ക് അയച്ചതിന് തെളിവില്ലല്ലോയെന്നാണ്: പ്രകാശ് ബാരെ