മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം;വിശദീകരിച്ച് ഫോറൻസിക് ലാബ് അസി ഡയറക്ടർ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തിൽ ഹൈക്കോടതിയിൽ വാദം തുടരവെ ഹാഷ് വാല്യു മാറ്റം സംബന്ധിച്ച വിഷയങ്ങളിൽ മറുപടി നൽകി ഫോറൻസിക് ലാബ് അസി ഡയറക്ടർ. ഓൺലൈനായിട്ടായിരുന്നു അസി ഡയക്ടർ ദീപ കാര്യങ്ങൾ വിശദികരിച്ചത്. എഫ് എഫ് എൽ പരിശോധനയിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്തതായി കണ്ടെത്തിയത്.
ഇതാരാ, മത്സ്യ കന്യകയോ?...അഹാന മാലിദ്വീപിൽ തകർക്കുകയാണല്ലോ..വൈറൽ ചിത്രങ്ങൾ

എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കവെയാണ് മെമ്മറി കർഡ് ആക്സസ് ചെയ്തത് എന്നായിരുന്നു എഫ് എസ് എൽ കണ്ടെത്തൽ.2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 18 നും ദൃശ്യങ്ങൾ ആക്സസ് ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്.ഈ റിപ്പോർട്ട് വിചാരണ കോടതിയ്ക്ക് എഫ് എസ് എൽ കൈമാറിയെങ്കിലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ വിചാരണ കോടതി തയ്യാറായിരുന്നില്ല.

തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇതേ ആവശ്യവുമായി വിചാരണ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവാണ് ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ്. ഈ ദൃശ്യങ്ങൾ അനധികൃതമായി തുറന്നതാണ് ഹാഷ് വാല്യു മാറാൻ കാരണമായതെന്നാണ് എഫ് എസ് എൽ നേരത്തേ വ്യക്തമാക്കിയത്.

അതേസമയം മെമ്മറി കാർഡിലെ വിവരങ്ങളിൽ മാറ്റം വന്നാൽ ഹാഷ് വാല്യു ആകെ മാറുമെന്ന് ഹൈക്കോടതിയിൽ വാദത്തിനിടെ ഫോറൻസിക് ലാബ് അസി ഡയറക്ടർ ദീപ വിശദമാക്കി. ഹാഷ് വാല്യു സംബന്ധിച്ച് കോടതി ശാസ്ത്രീയ വിവരങ്ങൾ തേടിയപ്പോഴായിരുന്നു ദീപ വിശദീകരിച്ചത്. മെമ്മറി കാർഡിന്‍റെ മൊത്തം ഹാഷ് വാല്യു മാറിയതിനാൽ വിഡിയോ ആരോ കണ്ടിട്ടുണ്ടാകെന്ന സംശയവും അവർ പ്രകടിപ്പിച്ചു.

അതേസമയം വീഡിയോയുടെ ഹാഷ് വാല്യു മാറാത്തതിനാൽ ദൃശ്യങ്ങൾ ആരും കോപ്പി ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി. ആദ്യം ദൃശ്യങ്ങൾ ആക്സസ് ചെയ്ത ദിവസം രാത്രി പത്ത് മണിക്കും രണ്ടാം തവണ ആക്സസ് ചെയ്തപ്പോൾ ഉച്ചയ്ക്ക് 12 മണിക്കുമാണെന്നായിരുന്നു നേരത്തേ മുൻ എഫ് എസ് എൽ ഉദ്യോഗസ്ഥൻ ഒരു സ്വകാര്യ ചാനലിലൂടെ വെളിപ്പെടുത്തിയത്.

അതേസമയം കാർഡിനുള്ളിലെ വീഡിയോയുടെ ഹാഷ് വാല്യു മാറിയിട്ടില്ലേങ്കിലും മറ്റൊരു ഡിവൈസിന്റെ ഉപയോഗത്തോടെ വീഡിയോ കോപ്പി എടുക്കാൻ സാധ്യത ഉണ്ടെന്ന ആശങ്കയാണ് നിയമവിദഗ്ദർ വിഷയത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ കോപ്പി ചെയ്തിട്ടുണ്ടെങ്കിൽ അവ പ്രചരിക്കാൻ കാരണമാകുമെന്നും ഇത് കേസിനേയും അതിജീവിതയേയും പ്രതികൂലമായി ബാധിക്കുമെന്നും ഇവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

അതിനിടെ മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന എട്ടാം പ്രതി ദിലീപിന്റെ ആവശ്യം അംഗീകരിക്കുന്നതായി ഇന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.ദിലീപിന്റെ ആവശ്യത്തോട് സർക്കാരിനോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

മുൻ നിലപാടിൽ നിന്നും വിരുദ്ധ നിലപാടാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ലാബിൽ പരിശോധിക്കുന്നത് സംസ്ഥാന ഫോറൻസിക് ലാബിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. ഇത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.

അതേസമയം പരിശോധിക്കാൻ അനുമതി നൽകരുതെന്ന വാദം തന്നെയായിരുന്നു ദിലീപ് ഇന്നും ആവർത്തിച്ചത്. കേസന്വേഷണം വൈകിപ്പിക്കാനുള്ള പ്രോസിക്യൂഷൻ പുതിയ അടവാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി. കേന്ദ്ര ലാബിൽ പരിശോധിച്ചാലും റിപ്പോർട്ട് ലഭിക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്നും ദിലീപ് പറഞ്ഞു. അതേസമയം സമയപരിധി നിശ്ചയിച്ച് പരിശോധന പൂർത്തിയാക്കമെന്നായിരുന്നു കോടതിയുടെ മറുപടി. അടുത്താഴ്ചയും കേസിൽ വാദം തുടരും.












Click it and Unblock the Notifications