'ബാലചന്ദ്രകുമാറിന് വൃക്ക രോഗം'; 'കോടതിക്ക് കമ്മീഷനെ വെയ്ക്കാം, നേരിട്ടെത്തി സാക്ഷി വിസ്താരം നടത്താം '
സംവിധായകൻ ബാലചന്ദ്രകുമാർ വൃക്ക രോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ്. കേസിൽ ഏറെ നിർണായകമാണ് അദ്ദേഹത്തിന്റെ സാക്ഷി മൊഴി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ വലിയ ആരോപണമായിരുന്നു തുടക്കം മുതൽ ഉയർന്നത്. കേസിൽ തെളിവ് നളിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങൾ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നായിരുന്നു ആരോപണങ്ങൾ. അതേസമയം ആരോപണങ്ങളിൽ എന്നാൽ അഭിഭാഷകർക്കെതിരെ കേസെടുക്കാൻ അന്വേഷണ സംഘം തയ്യാറായിരുന്നില്ല. എന്നാൽ ഏതെങ്കിലും ഘട്ടത്തിൽ പ്രതിയാക്കപെടേണ്ടവർ ഒഴിവായി പോയെന്ന തോന്നൽ അതിജീവിതയ്ക്ക് ഉണ്ടെങ്കിൽ അവർക്ക് തീർച്ചയായും കോടതിയെ സമീപിക്കാൻ സാധിക്കുമെന്ന് പറയുകയാണ് അഡ്വ പ്രിയദർശൻ തമ്പി . റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'നടി ആക്രമിക്കപ്പെട്ട കേസിൽ അഭിഭാഷകർ പ്രതിയാക്കപ്പെട്ടിട്ടില്ലെന്നത് വസ്തുതയാണ്. പ്രധാന കാര്യം മനസിലാക്കേണ്ടത് ഒരു കേസിൽ ആരെ പ്രതിയാക്കണം എന്നത് തീരുമാനിക്കേണ്ടത് കേസ് അന്വേഷിക്കുന്ന പോലീസ് സംഘമാണ്, പ്രോസിക്യൂഷനാണ്. ഏതെങ്കിലും ഘട്ടത്തിൽ പ്രതിയാക്കപെടേണ്ടവർ ഒഴിവായി പോയെന്ന തോന്നൽ അതിജീവിതയ്ക്ക് ഉണ്ടെങ്കിൽ അവർക്ക് തീർച്ചയായും കോടതിയെ സമീപിക്കാൻ സാധിക്കും. നിലവിൽ വളരെ വേഗത്തിലാണ് കേസിന്റെ വിസ്താരം പുരോഗമിക്കുന്നത്. ഒരു സമയപരിധി നിശ്ചയിച്ചാണ് കേസ് മുന്നോട്ട് പോകുന്നത്.

ജനവരി 30 നുള്ളിൽ കേസ് തീർക്കാനാണ് സുപ്രീം കോടതി നിർദ്ദേശമെങ്കിലും കേസ് അതിനുള്ളിൽ തീർക്കാൻ സാധിക്കില്ല. എന്നിരുന്നാലും മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കേണ്ടി വരും. പ്രതികൾക്ക് വേണ്ടി വെവ്വറെ അഭിഭാഷകരാണ് കോടതിയിൽ ഹാജരാകുന്നത്. അതുകൊണ്ട് തന്നെ ക്രോസ് വിസ്താരത്തിന് ഒരുപാട് സമയമെടുത്തേക്കും.

നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയാണ് ബാലചന്ദ്രകുമാർ. അദ്ദേഹത്തിനെ വിസ്തരിക്കേണ്ടത് പ്രോസിക്യൂഷനെ സംബന്ധിച്ച് ഏറ്റവും അനിവാര്യമാണ്. കരൾ രോഗം അനുഭവിക്കുന്ന ബാലചന്ദ്രകുമാറിനെ സംബന്ധിച്ച് കോടതിയിൽ ഹാജരാകാൻ സാധിക്കുന്നില്ലെങ്കിൽ ഈ കേസിൽ വിചാരണ ഏത് കോടതിയിലാണോ നടക്കുന്നത് ആ കോടതിക്ക് ഒരു കമ്മീഷനെ വെച്ച് ബാലചന്ദ്രകുമാർ എവിടെയാണോ ഉള്ളത് അവിടെ നേരിട്ടെത്തി അയാളെ ക്രോസ് വിസ്താരം നടത്തി റിപ്പോർട്ട് നൽകാം. അതിനുള്ള നടപടിക്രമങ്ങൾ പ്രോസിക്യൂഷൻ തന്നെ നടത്തണം.

ബാലചന്ദ്രകുമാറിന്റെ പ്രോസിക്യൂഷൻ വിസ്താരം മാത്രമാണ് ഇതുവരെ പൂർത്തിയായത്. അദ്ദേഹത്തിന്റെ ക്രോസ് വിസ്താരം പൂർത്തിയാകേണ്ടതുണ്ട്. പ്രോസിക്യൂഷൻ വിസ്താരത്തിലെ കാര്യങ്ങൾ ഇംപീച്ച് ചെയ്യുക എന്നതാണ് ക്രോസ് വിസ്താരത്തിൽ നടക്കുന്നത്. വളരെ അഗ്രസീവായ ക്രോസ് വിസ്താരം അദ്ദേഹത്തിനെതിരെ ഉണ്ടായേക്കാം. ബാലചന്ദ്രകുമാറിനെ കെട്ടിയിറക്കിയതാണോ , അദ്ദേഹത്തിന്റെ ബാഗ്രൗണ്ട്, അദ്ദേഹത്തിനെതിരായ കേസുകൾ എന്നിവയെല്ലാം വിസ്താരത്തിൽ വരും.
ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയുടേയും ടീമിന്റേയും ക്രോസ് വിസ്താരത്തെ അതിജീവിക്കാൻ ബാലചന്ദ്രകുമാറിന് സാധിക്കുമോയെന്നതാണ് പ്രധാനം.

നെല്ലിൽ നിന്ന് പതിര് വേർതിരിക്കുന്നത് പോലെ സാക്ഷി പറയുന്ന മൊഴി സത്യവും കളവും എന്തെന്ന് വേർതിരിച്ചെടുക്കാൻ കോടതിക്ക് കഴിയും. സാക്ഷി മൊഴികളിൽ നിന്ന് കിട്ടുന്ന കാര്യങ്ങൾ ചേർത്ത് വെച്ച് ഓരോ തെളിവുകൾ കണക്ട് ചെയ്ത് കൊണ്ടുവരാൻ സാധിക്കും.പ്രത്യേകിച്ച് ഗൂഢാലോചന കേസിൽ സാഹചര്യങ്ങൾ വെച്ച് കൊണ്ടും മൊഴിയിൽ നിന്നുമൊക്കെയാണ് തെളിവ് പുറത്തെടുക്കാൻ പ്രോസക്യൂഷന് സാധിക്കുക', പ്രിയദർശൻ തമ്പി പറഞ്ഞു.












Click it and Unblock the Notifications