'ദിലീപും കൂട്ടരും അങ്ങനെ ചെയ്തതാണ് ഗൗരവം വർധിപ്പിക്കുന്നത്,ഇല്ലെങ്കിൽ സ്വാഭാവിക നടപടിയായേനെ'; പ്രിയദർശൻ തമ്പി
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കുമെന്ന എറണാകുളം സെഷൻസ് കോടതി ഉത്തരവ് പ്രോസിക്യൂഷന് ഊർജം പകരുന്നതാണെന്ന് അഭിഭാഷകനായ പ്രിയദർശൻ തമ്പി. കേസിലെ പ്രോസിക്യൂഷന് അനുകൂലമായി വരുന്ന തെളിവുകൾ, ബാലചന്ദ്രകുമാറിന്റെ മൊഴി ഉൾപ്പെടെ കോടതി വിശ്വസിക്കുകയാണെങ്കിൽ അത് നടി ആക്രമിക്കപ്പെട്ട കേസിൽ ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോർ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'ഇത് ഒരു സ്വാഭാവിക നടപടിയായി കണക്കാക്കാൻ പറ്റില്ല. പ്രതിഭാഗം ആവശ്യപ്പെട്ടത് അധിക കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ യാതൊരു കുറ്റപത്രവുമില്ല അതിനാൽ കുറ്റപത്രം തള്ളണമെന്നാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഇതിൽ വിശദമായ വാദം കോടതി കേൾക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച് പ്രതിക്കെതിരെ പ്രൊസീഡ് ചെയ്യാൻ ഉള്ള ഗ്രൗണ്ട് ഉണ്ടോയെന്നാണ് കോടതി പരിശോധിക്കേണ്ടിയിരുന്നത്.

പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളും മൊഴികളും രഹസ്യമൊഴികളുമെല്ലാം ആകെ പരിശോധിച്ചാൽ തന്നെ തങ്ങൾക്കെതിരെ പ്രൊസീഡ് ചെയ്യാനുള്ള യാതൊരു അടിസ്ഥാനവുമില്ലെന്നും അതിനാൽ കുറ്റപത്രം തള്ളണമെന്നുമായിരുന്നു പ്രതികളുടെ വാദം. വിശദമായ വാദമാണ് കോടതി കേട്ടത്. പ്രോസിക്യൂഷൻ മറുപടി പറയുകയും ചെയ്തു. അതിന് ശേഷമാണ് ഇപ്പോൾ കോടതി തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിനെ രണ്ട് ഫേസ് ആയി കാണാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ആദ്യ ഘട്ടത്തിൽ കുറെ അന്വേഷണം നടത്തി വിചാരണ അതിന്റെ അവസാന ഘട്ടത്തിവൽ എത്തി നിൽക്കവെയാണ് ബാലചന്ദ്രകുമാർ വന്ന് പലതും വെളിപ്പെടുത്തിയത്. ആ വെളിപ്പെടുത്തലുകളിൽ സത്യങ്ങളുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം ഫയൽ ചെയ്ത സംഭവം ഉണ്ടായത്. പ്രൈമ ഫെയ്സി വിചാരണയിലേക്ക് പോകണമെന്ന് കോടതി കണ്ടെത്തിയതിൽ അതിന്റെ ഗൗരവം വർധിക്കുന്നത് ദിലീപും കൂട്ടരും അത്തരത്തിൽ ഒരു ഹർജി കൊടുത്തു എന്നത് കൊണ്ടാണ്.

പ്രതികൾ ഹർജി കൊടുത്തില്ലായിരുന്നുവെങ്കിൽ സ്വാഭാവിക നടപടിയെന്ന നിലയിലേക്ക് കേസിലെ വിചാരണ പോകുമായിരുന്നു. ഇപ്പോഴത്തെ കോടതി നടപടി പ്രോസിക്യൂഷന് ഊർജം പകരുന്നത് തന്നെയാണ്. ഈ കേസിലെ പ്രോസിക്യൂഷന് അനുകൂലമായി വരുന്ന തെളിവുകൾ, ബാലചന്ദ്രകുമാറിന്റെ മൊഴി ഉൾപ്പെടെ കോടതി വിശ്വസിക്കുകയാണെങ്കിൽ യാതൊരു സംശയവും വേണ്ട അത് ആദ്യ കേസിലായിരിക്കും പ്രയോജനപ്പെടുക.

ഈ കേസ് പ്രൊസീഡ് ചെയ്യാൻ പറ്റിയ ഗ്രൗണ്ട്സ് ഉണ്ട് എന്നാണ് കോടതി ഉത്തരവിലൂടെ മനസിലാക്കുന്നത്. കുറ്റപത്രം കോടതി തള്ളുമായിരുന്നെങ്കിലോ? എന്താകുമായിരുന്നു സ്ഥിതി? പ്രതികൾ അല്ലാതാകുമായിരുന്നില്ലേ? പ്രതികൾ എന്ന് അവരെ പിന്നീട് പറയാൻ കഴിയില്ല, അവർ ആരോപണ വിധേയരല്ല, ആരോപണം പോലുമില്ല, അവരെ പൂർണമായും കുറ്റവിമുക്തമാക്കുകയാണ് കോടതി. അങ്ങനെയൊരു ആവശ്യവുമായാണ് പ്രതിഭാഗം കോടതിയിൽ പെറ്റീഷൻ നൽകിയത്.

ആ ഹർജിയിലാണ് സുദീർഘമായ വാദം കേട്ട ശേഷം കോടതി വിധി പുറപ്പെടുവിച്ചത്. ഒരു കേസിലെ ഡിസ്ചാർജ് പെറ്റീഷൻ അനുവദിക്കുകയാണെങ്കിൽ വിശദമായ സ്പീക്കിംഗ് ഓർഡർ തന്നെ കോടതിക്ക് വ്യക്തമാക്കേണ്ടി വരും.ഇത്രയേറെ ഡോക്യുമെന്റ്സ് ഉള്ള കേസിൽ എങ്ങനെയാണ് പ്രതിയെ കുറ്റവിമുക്തനാക്കിയതെന്ന് കോടതി വ്യക്തമാക്കേണ്ടി വന്നേനെ. അങ്ങനെയല്ല പക്ഷേ ഇവിടെ സംഭവിച്ചത്'












Click it and Unblock the Notifications