നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നു; കുസുമം ജോസഫ്
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയ മുന്‍ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. കുസുമം ജോസഫ്. കേസുമായി ബന്ധപ്പെട്ട് നടത്തിയ ഗുരുതരമായ പരാർമശങ്ങളുടെ പേരില്‍ പൊലീസ് ശ്രീലേഖയ്ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നത് സന്തോഷകരമായ കാര്യമാണ്.
വീഡിയോ ഉള്‍പ്പടെ പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന വിശദീകരണം. കേസെടുത്തതായി ഇതുവരെ അറിയില്ലെങ്കിലും പരാതി പൊലീസ് പരിശോധിക്കുന്നത് നല്ല കാര്യമാണെന്നും കുസുമം ജോസഫ് അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെയാകെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി ജി പി ആർ ശ്രീലേഖ നടത്തിയിരിക്കുന്നത്. ഇവർക്കെതിരെ പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായേക്കും. പൊലീസിന് ഇത്രയധികം അവമതിപ്പുണ്ടാക്കുന്ന പ്രസ്താവന നടത്തിയതില്‍ ഡിപാര്‍ട്ട്‌മെന്റിന് തന്നെ അമര്‍ഷമുണ്ടാകുമെന്നും കുസുമം ജോസഫ് വ്യക്തമാക്കുന്നു.
മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി

എന്നാല്‍ പള്‍സർ സുനിയുമായി ബന്ധപ്പെട്ട കാര്യമാണ് ഈ പരാതിയിലൂടെ ഞാന്‍ ഉന്നയിക്കുന്നത്. കുറ്റകൃത്യം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത നിയമപാലകർ എന്നതാണ് സാമൂഹ്യ ജീവിയെന്ന നിലയില്‍ എന്നേയും ആശങ്കപ്പെടുത്തുന്നത്. കേസിന്റെ നിയമവശങ്ങളോ, പൊലീസിന് കേസെടുക്കാന്‍ വകുപ്പുണ്ടോ? തുടങ്ങിയവയൊന്നുമല്ല നമ്മളെ ഭയപ്പെടുത്തുന്നത്. കുറ്റകൃത്യം അറിഞ്ഞിട്ടും മിണ്ടാതിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ മനോനിലയാണ് ഭയപ്പാടുളവാക്കുന്നതെന്നും റിപ്പോർട്ടർ ഓണ്‍ലൈനോട് പ്രൊഫസർ ജോസഫ് പറയുന്നു.

സംസ്ഥാനത്തെ പൊലീസ് വകുപ്പിന്റെ ഉന്നത പദവിയിലിരുന്ന വനിതയാണ് അവർ. സർവീസില്‍ അവരേക്കാള്‍ ഉയർന്ന പദവിയില്‍ ഒരു സ്ത്രീ ഉദ്യോഗസ്ഥ ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള അവരോടാണ് പള്‍സർ സുനിയില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതിനെ കുറിച്ച് ഒന്നിലധികം നടിമാർ പരാതി പറയുന്നത്. ഇക്കാര്യ അവർ തന്നെയാണ് വെളിപ്പെടുത്തുന്നത്.

ലൈംഗിക അതിക്രമത്തിന് ശേഷം പണമാവശ്യപ്പെട്ട് പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയതായും നടിമാര്‍ വെളിപ്പെടുത്തിയെന്ന് ശ്രീലേഖ പറയുന്നുണ്ട്. ഇത്തരത്തില്‍ ഗൌരവമേറിയ കുറ്റകൃത്യം ചെയ്യുന്ന പള്‍സര്‍ സുനി ഒരു 'ഹാബിച്യൂല്‍ റേപ്പിസ്റ്റ്' ആയിരിക്കണം. അതല്ലെങ്കില്‍ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന ക്രിമിനല്‍. ഇതാണ് എന്നെ ഏറ്റവും ഭയപ്പെടുത്തുന്നതെന്നും അവർ ആവർത്തിക്കുന്നു,

സുനി അങ്ങനൊരു ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന ആളാണെന്ന് തന്നെയാണ് എന്റെ സംശയം. കൈവെട്ടാനും കൊല്ലാനുമൊക്കെ ക്വട്ടേഷനേറ്റെടുക്കുന്നവര്‍ക്ക് സമാനമായി ഒരാള്‍ മലയാള സിനിമയുടെ ലോക്കേഷനുകളില്‍ ഉണ്ടാവുകയെന്നത് എത്രയേറെ ഗൗരവമേറിയ കാര്യമാണ്. പള്‍സർ സുനിക്ക് മലയാള സിനിമയിലുള്ള സ്വാധീനം എന്താണ്.

ഇത്രയും വലിയ കുറ്റകൃത്യം ചെയ്ത ശേഷവും വെറുമൊരു ഡ്രൈവറായ പള്‍സർ സുനിക്ക് പിന്നെയും അവിടെ നില്‍ക്കാനായത് എങ്ങനെയാണെന്നും. സുനിക്ക് പിന്നില്‍ ആളില്ലെന്ന് സാമാന്യ യുക്തിവെച്ച് ചിന്തിച്ചാല്‍ പോലും വിശ്വസിക്കാന്‍ സാധിക്കില്ല. സിനിമ മേഖല കൈയ്യാളുന്നത് ചില സമ്പന്നരായ നടന്മാരാണ്. നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നുണ്ട്.

ഇരയായ പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് ശ്രീലേഖയോട് പരാതി പറഞ്ഞതെന്നും ആലോചിക്കണം. അപമാനിതരാവുമെന്ന് ഭയക്കുന്നവര്‍ എന്തിന് ഇതെല്ലാം പറയണം? കൗണ്‍സിലിംഗ് നല്‍കുന്ന ഡോക്ടറോ ഇരകളുടെ ബന്ധുവോ ആണോ ശ്രീലേഖ. ഇവർ അതൊന്നും അല്ല. അവരൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥയാണ്. ഇരയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ കേസെടുക്കാനും നിയമ നടപടികള്‍ സ്വീകരിക്കാനും ശ്രീലേഖയ്ക്ക് കഴിയുമായിരുന്നു. എന്നിട്ടും അവരത് ചെയ്തില്ല. ഈ സാഹചര്യത്തില്‍ പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് ശ്രീലേഖ സ്വീകരിച്ചതെന്ന് പറയേണ്ടി വരുമെന്നും കുസുമം ജോസഫ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications