വഴിത്തിരിവ്; രഹസ്യ കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ, കൈമാറിയ ആൾ നിരീക്ഷണത്തിൽ?
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി രണ്ട് ദിവസമായിരുന്നു ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പല നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖകൾ അയച്ച വ്യക്തിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. കോടതി ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം എന്നാണ് മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നത്. വിശദമായി വായിക്കാം.

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴായിരുന്നു ദിലീപിന്റെ ഫോണിൽ അതീവ രഹസ്യമായ കോടതി രേഖകൾ എത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. വിചാരണയുമായി ബന്ധപ്പെട്ട ചില രേഖകളായിരുന്നു ദിലീപിന്റെ ഫോണിൽ നിന്നും കണ്ടെത്തിയത്. ഇവ ദിലീപിന്റെ ഫോണിൽ സ്റ്റോർ ചെയ്ത നിലയിലായിരുന്നു.

ശാസ്ത്രീയ പരിശോധനയിൽ നിന്ന് ഇവ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്ത സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോഴും ഈ കോടതി രേഖകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു. നേരത്തേ ഇക്കാര്യം സായ് ശങ്കറും സമ്മതിച്ചിരുന്നു.

ദിലീപിന്റെ ഫോണിലേക്ക് വിവരങ്ങൾ വാട്സ് ആപ്പിലൂടെയാണ് എത്തിതെന്നും അഭിഭാഷകൻ നിർദ്ദേശിച്ചത് അനുസരിച്ചാണ് ആ വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്നുമായിരുന്നു സായ് ശങ്കർ പറഞ്ഞത്. എന്നാൽ ആരാണ് ഈ ദൃശ്യങ്ങൾ ദിലീപിന്റെ ഫോണിലേക്ക് അയച്ചതെന്ന കാര്യത്തിൽ സായ് ശങ്കർ മറുപടി പറയാൻ തയ്യാറായിരുന്നില്ല.

കോടതിയിൽ നിന്നും സർട്ടിഫൈഡ് കോപ്പിയായി ലഭിച്ച രേഖകൾ അല്ല ദിലീപിന്റെ ഫോണിലെത്തിയതെന്നാണ് വിവരം. കൈയ്യെഴുത്ത് രേഖകൾ ഉൾപ്പെടെയാണ് അന്വേഷണ സംഘം വീണ്ടെടുത്തിരിക്കുന്നത്. കോടതിയുടെ അനുമതിയോടെ കൈമാറുന്ന രേഖകളാണ് സർട്ടിഫൈഡ് കോപ്പികൾ. ഇപ്പോൾ കണ്ടെത്തിയ വിവരങ്ങൾ ദിലീപ് നിയമവിരുദ്ധമായി ദിലീപ് സംഘടിപ്പിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.

ഇതോടെ കോടതി ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. അതേസമയം കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെങ്കിൽ കോടതിയുടെ അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാൽ ഉടൻ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം രേഖകൾ ദിലീപ് ജീവനക്കാരിൽ നിന്നും നേരിട്ട് ബന്ധം സ്ഥാപിച്ച് ശേഖരിച്ചതാണോ അതോ അഭിഭാഷകർക്ക് ജീവനക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി തരത്തപ്പെടുത്തിയതാണോയെന്ന കാര്യങ്ങൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതിനിടെ വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം നടക്കുകയാണ്.

കേസിൽ തന്നെ പോലീസ് പീഡിപ്പിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ വാദിച്ചത്. കേസിന്റെ പേരിൽ തന്റെ വീട്ടിൽ നിരവധി തവണ റെയ്ഡുകൾ നടന്നുവെന്നും കുടുംബാംഗങ്ങളെയടക്കം പ്രതികളാക്കിയെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പോലീസ് കയറിയിറങ്ങിയെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. അതേസമയം ദിലീപിനെതിരെ വധഗൂഢാലോചനയ്ക്ക് തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. അതേസമയം വെറും വാക്ക് പറഞ്ഞത് ഗൂഢാലോചന ആകുമോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇന്ന് പ്രോസിക്യൂഷൻ വാദമാണ് ഹൈക്കോടതിയിൽ നടക്കുന്നത്.












Click it and Unblock the Notifications