'ബാലചന്ദ്രകുമാറിന് ചികിത്സയ്ക്ക് ദിലീപ് പണം നൽകാൻ തയ്യാറാവും.. കണ്ണ് ഓപ്പറേഷൻ നടത്തി കൊടുത്തതാണ്';നിർമ്മാതാവ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാർ നിലവിൽ ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. കേസിൽ വിചാരണ പുരോഗമിക്കവെയായിരുന്നു ഇരു വൃക്കകളും തകരാറിലായി അദ്ദേഹം ചികിത്സ തേടിയത്. ഇപ്പോൾ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
ഇരുവൃക്കകളും സ്തംഭിച്ചതോടെ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് അദ്ദേഹത്തിനുള്ളത്. ഇതോടെ സുഹൃത്തുക്കളുടേയും അടുത്ത കുടുംബാംഗങ്ങളുടേയും സഹായത്തോടെയാണ് ബാലചന്ദ്രകുമാറിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നത്. എന്നാൽ ഇനിയും അദ്ദേഹത്തിന് ചികിത്സയ്ക്കായി കൂടുതൽ തുക ആവശ്യമായി വന്നേക്കുമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്.

ചികിത്സാ സഹായം തേടി അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബാലചന്ദ്രകുമാറിന് ചികിത്സയ്ക്കായി പണം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവായ സജി നന്ത്യാട്ട്. 'സജി നന്ത്യാട്ട് സ്പീക്കിംഗ്' എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തേ ചാനൽ ചർച്ചകളിലെല്ലാം ബാലചന്ദ്രകുമാറിനെ വിമർശിച്ചും ദിലീപിനെ പിന്തുണച്ചും രംഗത്തെത്തിയ വ്യക്തി കൂടിയാണ് സജി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ബാലചന്ദ്രകുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ളത് വളരെ അധികം സങ്കടകരമായ അവസ്ഥയാണ്. ഒരാൾക്ക് അസുഖം വരുമ്പോൾ അതിൽ സന്തോഷിക്കാൻ സാധിക്കുക ദുഷ്ടൻമാർക്ക് മാത്രമാണ്. ജീവിതം വളരെ ചെറുതാണ്. മരണം ആരേയും എപ്പോൾ വേണമെങ്കിലും തേടി വരും.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ രണ്ടാമതും അന്വേഷണം നടന്നതിന് ആധാരം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ്. അദ്ദേഹം പറഞ്ഞത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. നിർഭാഗ്യവശാൽ ബാലചന്ദ്രകുമാറിന് കിഡ്നിക്ക് അസുഖമായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവൻ തിരികെ പിടിക്കണമെങ്കിൽ ലക്ഷക്കണക്കിന് രൂപ ആവശ്യമായി വന്നിട്ടുണ്ട്.

ചാനൽ ചർച്ചകളിൽ എല്ലാം ഞാൻ അദ്ദേഹവുമായി തർക്കിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ വലിച്ചെറിയുന്നത് ശരിയാണോയെന്ന് ചിന്തിക്കുക. പലരും ബാലചന്ദ്രകുമാറിന് വേണ്ടി പോസ്റ്റിടുന്നത് കണ്ടു. നിങ്ങളെന്ത് ചെയ്തു എന്നാണ് അത്തരക്കാരോട് തനിക്ക് ചോദിക്കാനുള്ളത്. ബാലചന്ദ്രകുമാറിന് വേണ്ടി നിങ്ങൾ ഒഴുക്കിയത് മുതല കണ്ണീരല്ലെന്ന് തെളിയിക്കാനുള്ള അവസരമാണിത്.
അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ എതിർ അഭിപ്രായം പറഞ്ഞ ശത്രുപക്ഷത്തുള്ള ആളാണ് ഞാൻ. അദ്ദേഹത്തിന് ഞാൻ പണം കൊടുക്കാൻ തയ്യാറാണ്. സ്വീകരിക്കുമോയെന്ന് തനിക്ക് അറിയില്ല. ബാലചന്ദ്രകുമാറിനെ വെച്ച് മുതലെടുത്തവർ എവിടെയാണ്? അദ്ദേഹത്തിന് ആപത്ത് വരുമ്പോൾ നാട്ടുകാരോട് പണത്തിന് തേടുന്നവർ എന്തുകൊണ്ടാണ് അദ്ദേഹത്തിന് പണം നൽകാൻ തയ്യാറാകാത്തത്.
ഞാൻ മനസിലാക്കുന്ന ദിലീപ് ബാലചന്ദ്രകുമാറോ അദ്ദേഹത്തിന്റെ കുടുംബമോ ആവശ്യപ്പെട്ടാൽ അദ്ദേഹത്തിന് പണം നൽകുമമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ബാലചന്ദ്രകുമാറിന് മധുരയിൽ വെച്ച് കണ്ണ് ഓപ്പറേഷൻ നടത്തി കൊടുത്ത ആളാണ് ദിലീപ്.
അസുഖം ആർക്കും വരാം. ബാലചന്ദ്രകുമാർ എന്ന വ്യക്തിയുമായി ഞാൻ ഇടപെട്ടിട്ടില്ല. പക്ഷേ അദ്ദേഹവുമായി എനിക്ക് വൈരാഗ്യമില്ല. അദ്ദേഹത്തിന് ഉണ്ടോയെന്ന് അറിയില്ല. സഹജീവിയെന്ന നിലയിൽ അദ്ദേഹത്തെ സഹായിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ സഹായിക്കാൻ ഞാൻ നാട്ടുകാരോട് ആവശ്യപ്പെടില്ല. നാട്ടുകാരോടല്ല സഹായം തേടേണ്ടത്.
ബാലചന്ദ്രകുമാറിന് ആയുസും ആരോഗ്യവും ഉണ്ടാകട്ടേയെന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ഒരാളുടെ മോശം അവസ്ഥയിൽ അവരെ തള്ളി പറയരുത്. കാരണം നാളെ നമ്മുക്കും ഈ അവസ്ഥ വരാം. പഴുത്ത പ്ലാവില വീഴുന്നത് കണ്ട് പച്ച പ്ലാവില ചിരിക്കരുത്. സഹജീവികളോടുള്ള സ്നേഹവും കരുതലും നമ്മളാൽ ആകുംവിധം നമ്മൾ ചെയ്തിരിക്കണം.
ബാലചന്ദ്രകുമാറിന്റെ ചികിത്സ സഹായത്തിന് വേണ്ടി എന്നാലാവുന്നത് നൽകാൻ ഞാൻ തയ്യാറാണ്. പക്ഷേ അത് അദ്ദേഹത്തിന്റെ കുടുംബം തിരസ്കരിച്ചാൽ എനിക്ക് വിഷമമാണ്. ബാലചന്ദ്രകുമാറിന് നല്ലത് വരട്ടെയെന്നും അദ്ദേഹത്തിന്റെ ചികിത്സ ഫലിക്കട്ടെയെന്നും പ്രാർത്ഥിക്കാം. അദ്ദേഹത്തിന്റെ കോടതിയിലെ വെളിപ്പെടുത്തലുകളോട് എനിക്ക് എതിർപ്പുകൾ ഉണ്ടെന്നത് വേറെ കാര്യമാണ്. പക്ഷേ മനുഷ്യനെന്ന നിലയിൽ ഒരാൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നത് കാണാനാണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്'.












Click it and Unblock the Notifications