ദിലീപിന് മാത്രമാണ് ഇപ്പോള്‍ ആ ഒരു ആഗ്രഹമുള്ളത്: എട്ട് വർഷം പുറകെ നടന്നിട്ടെന്തായി; ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ ദിലീപ് സമർപ്പിച്ച ഹർജി അടുത്തിടെയാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. സിംഗിള്‍ ബെഞ്ച് സമാനമായ ആവശ്യം നിരസിച്ചതിനെ തുടർന്നായിരുന്നു ദിലീപ് ഡിവഷന്‍ ബെഞ്ച് മുമ്പാകെ ഹർജി നല്‍കിയത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ചും പ്രതിയുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല.
നടി ആക്രമിക്കപ്പെട്ട കേസിലെ സത്യം പുറത്തുവരണമെന്ന നിർബന്ധം ഉള്ളതിനാലാണ് ദിലീപ് സി ബി ഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നതെന്നാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നത്. കേസില്‍ സി ബി ഐ അന്വേഷണം എന്നത് ഈ സർക്കാറും വാദി ഭാഗത്ത് നില്‍ക്കുന്നവരും ഒരിക്കലും സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു. ലൈറ്റ് ക്യാമറ ആക്ഷന്‍ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പറയുന്നത് താമസിച്ച് പോയെന്നാണ് ചിലർ പറയുന്നത്. എന്നാല്‍ ഒരു കാലതാമസവും ഇല്ല. വർഷങ്ങള്‍ കഴിഞ്ഞു അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ച് കോടതിയില്‍ ഹർജി നല്‍കിയിട്ട്. എന്നിട്ടും ദിലീപ് കഴിഞ്ഞ ദിവസം കൊണ്ടുപോയി കൊടുത്തു എന്നത് പോലെയാണ് പറയുന്നത്. ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയിട്ട് രണ്ട് വർഷം കഴിഞ്ഞെന്നോ ദീലീപ് തന്നെ കേസ് തള്ളിയിട്ട് മൂന്ന് വർഷം ആയെന്നോ ഒരു റിട്ടേയ്ഡ് ഏമാന്‍ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പുറത്ത് വരണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി ദിലീപ് മാത്രമാണ്. വേറെ ആർക്കുണ്ട്, അതിജീവിതയ്ക്കുണ്ടോ? അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടോ? ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ടോ? ഇവർക്ക് ആർക്കുമില്ല. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അന്നത്തെ ഡി ജി പിയായിരുന്ന സെന്‍കുമാർ എന്താണ് പറഞ്ഞത്. തന്റെ മുന്നില്‍ വന്ന ഒരു ഫയലിലും ദിലീപിനെ ഈ കേസില്‍ കുടുക്കാന്‍ കഴിയുന്ന തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞത് എല്ലാവരും മറന്നോ. അദ്ദേഹം ഇപ്പോള്‍ ബി ജെ പിയിലേക്ക് പോയെങ്കിലും ഇപ്പോഴും തലസ്ഥാനത്ത് ജീവിച്ചിരിപ്പുണ്ട്.
നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ പേരേയും അഴിക്കുള്ളിലാക്കി എന്നായിരുന്നില്ലേ ഈ കേസ് തുടങ്ങുമ്പോള്‍ പിണറായി വിജയന്‍ പറഞ്ഞിരുന്നത്. ഈ കേസില്‍ മറ്റാർക്കും പങ്കില്ലെന്നും പരസ്യമായി വ്യക്തമാക്കി. എന്നാല്‍ എ ഡി ജി പിയായ ഒരു മഹതി എല്ലാ തെളിവുകളും എന്റെ കൈവശം ഉണ്ട്, അറസ്റ്റ് ചെയ്യട്ടേയെന്ന് ഒരു മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ അറസ്റ്റ് ചെയ്യണ്ട എന്ന് പറയുമോ.
ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടിട്ട് വർഷം എട്ട് തികയാന്‍ പോകുന്നു. എന്തായി ആ തെളിവുകള്‍. ഞാന്‍ താരം തെളിവെന്നാണ് ഇപ്പോള്‍ ഒന്നാം പ്രതി തന്നെ പറയുന്നത്. ഒർജിനല്‍ ഫോണും സിമ്മും തന്റെ കൈവശം ഉണ്ടെന്നാണ് അയാള്‍ പറയുന്നത്. എട്ട് വർഷം ദിലീപിന്റെ പിറകെ അന്വേഷിച്ച് നടന്നിട്ടും കിട്ടാത്ത തെളിവുകളാണ് പള്‍സർ സുനി തന്റെ കൈവശം ഉണ്ടെന്ന് പറയുന്നത്. ഇക്കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
ഈ വെളിപ്പെടുത്തലൊക്കെ നടത്തിയിട്ടും ഒരു അന്വേഷണ ഉദ്യോഗസ്ഥരും പള്‍സർ സുനിയെ വിളിച്ച് വരുത്തിയിട്ടില്ല. ആരും വരുത്തില്ല, കാരണം പള്‍സർ സുനിയില്‍ അല്ലല്ലോ അവരുടെ ലക്ഷ്യം. ഞങ്ങള്‍ക്ക് ഏത് വിധേനയും ദിലീപിനെ ചട്ടിയിലാക്കണം എന്നതാണ് ചിന്ത. അല്ലെങ്കില്‍ ഒർജിനല്‍ ഫോണ്‍ ലഭിക്കാനുള്ള ശ്രമം നടത്തില്ലേ. അവർ അതിനൊന്നും പോകില്ല. ദിലീപ് എങ്ങനെയെങ്കിലും ഇതോടെ തീരണം എന്ന് മാത്രമേ അവർക്കുള്ളുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications