കേസ് എന്റെ നാടകമെന്ന് ചിലർ പറഞ്ഞു: പൃഥ്വി അടക്കമുള്ളവർ തനിക്കൊപ്പം നിന്നു, നടി ആദ്യമായി പറയുന്നു
തിരുവനന്തപുരം: അഞ്ച് വർഷങ്ങള്‍ക്ക് മുമ്പ് താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് പറഞ്ഞ് നടി. താന്‍ ഇരയല്ല, അതീജീവിതയാണെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നുമാണ് താരം വ്യക്തമാക്കുന്നത്. പ്രമുഖ മാധ്യമപ്രവർത്തകയായ ബർഖാ ദത്തിൻ്റെ മൊജോ സ്റ്റോറിയും, വി ദ വുമെൻ ഓഫ് ഏഷ്യയും ചേർന്നൊരുക്കുന്ന ദ ഗ്ലോബൽ ടൗൺ ഹാൾ സമ്മിറ്റിലൂടെയായിരുന്നു നടിയുടെ തുറന്ന് പറച്ചില്‍.
സമൂഹമാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനും നേരെയുണ്ടായ വിമർശനങ്ങളെക്കുറിച്ചും അതോടൊപ്പം പിന്തുണ നല്‍കിയവരെക്കുറിച്ചും ഭാവന തുറന്ന് പറയുന്നുണ്ട്.

തന്റെ അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നടി വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുണ്ടായ തെറ്റായ പ്രചരണങ്ങള്‍ വളയെധികം വേദനിപ്പിച്ചു. എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ് പലരും ചോദിച്ചത്. എന്റെ കുടുംബത്തേയാകെ അപകീർത്തിപ്പെടുത്താനും പലരും ശ്രമിച്ചതായും നടി വ്യക്തമാക്കുന്നു.

കള്ളക്കേസ് എന്ന അപവാദ പ്രചരണം വരേയുണ്ടായി. ചിലർ ഇത്തരത്തിലൊക്കെ കുറ്റപ്പെടുത്തിയപ്പോള്‍ ആകെ തളർന്ന് പോയി. ഞാന്‍ ഉണ്ടാക്കിയ നാടകമാണെന്ന് വരെ ചിലർ പറഞ്ഞു. അതോടൊപ്പം തന്നെ നിരവധി പേര്‍ പിന്തുണയറിക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിയമപരമായ തടസ്സങ്ങള്‍ ഉള്ളതിനാല്‍ സംഭവിച്ച എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ സാധിക്കില്ലെന്നും നടി പറയുന്നു.

2017 ഫെബ്രുവരി 17 നാണ് ആ സംഭവം ഉണ്ടാവുന്നത്. ആ സംഭവത്തോടെ ഏന്റെ ജീവിതം ആകെ മാറി. മാനസികമായി ആകെ തകർന്നു. എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് ഞാന്‍ തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങളായിരുന്നു മനസ്സില്‍. 2015 ലാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. അദ്ദേഹം കൂടെയുണ്ടായിരുന്നെങ്കില്‍ ഈ ഒരു അനുഭവം എനിക്ക് നേരിടേണ്ടി വരില്ലെന്നാണ് കരുതുന്നത്.

വ്യക്തിപരമായ തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞു. ഞാന്‍ എന്നെതന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ 2020 ല്‍ ആരംഭിച്ചു. ആ വിചാരണയ്ക്ക് ശേഷം അതോടെയാണ് ഞാന്‍ ഇനിയും ഒരു ഇരയല്ല അതിജീവിതയാണെന്ന മനസ്സിലാക്കിയതെന്നും നടി വ്യക്തമാക്കുന്നു.

എനിക്ക് വേണ്ടി മാത്രമല്ല, എല്ലാ പെണ്‍കുട്ടികളുടേയും അഭിമാനത്തിന് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നതെന്നും ബോധ്യപ്പെട്ടു. കഴിഞ്ഞ 5 വർഷത്തെ യാത്ര എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. പലരും എന്നോടൊപ്പം നിന്നും, അതേസമയം തന്നെ ചിലരവട്ടെ തനിക്കെതിരെ ചാനലുകളിലൂടെ വന്ന് സംസാരിക്കാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയിലൂടേയും മറ്റും അവർ വലിയൊരു പ്രചരണത്തിന് ശ്രമിച്ചു. അത് വളരെ വേദനാജനകരമായിരുന്നു.

ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡബ്‌ള്യൂ.സി.സി തനിക്ക് ഒരുപാട് ധൈര്യം തന്നൂവെന്നും അതോടൊപ്പം തന്നെ പലരും തനിക്ക് സിനിമകളില്‍ അവസരം നിഷേധിക്കുകയും ചെയ്തൂ. പലരും എനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമയില്‍ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു

തന്റെ മനസമാധാനത്തിന് വേണ്ടി മാത്രമാണ് ആ അവസരങ്ങൾ താൻ നിഷേധിച്ചത്. എന്നാൽ മറ്റ് ഇൻഡസ്ട്രിയിൽ ഞാൻ വർക്ക് ചെയ്തു. ഇപ്പോൾ ഞാൻ ചില മലയാളം സിനിമയുടെ കഥകൾ കേൾക്കുന്നുണ്ട്. വിജയം കാണുന്നതുവരെ കേസുമായി മുന്നോട്ട് പോകും. എന്റെ കുടുംബത്തിന്റെ എല്ലാവിധ പിന്തുണയും എനിക്കുണ്ട്. എന്റെ ഭര്‍ത്താവിന്റേതായാലും സുഹൃത്തുക്കളുടേതായാലും അങ്ങനെ എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ പിന്തുണ എനിക്കുണ്ടെന്നും നടി വ്യക്തമാക്കുന്നു.












Click it and Unblock the Notifications