'പിന്നെ എങ്ങനെയാണ് ദൃശ്യം ചോര്‍ന്നെന്ന് പറയാനാകുക'? ചോദ്യമുയർത്തി രാഹുൽ ഈശ്വർ
നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങൾ ചോർന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദൃശ്യങ്ങൾ ചോർന്നുവെന്ന ആരോപണം വിചാരണ കോടതിയെ അപമാനിക്കാനാണ് എന്നാണ് ദിലീപ് അനുകൂലികളുടെ വാദം.
വിചാരണ കോടതിയെ സംശയത്തിലാക്കാനുളള പ്രോസിക്യൂഷന്റെ ശ്രമങ്ങള്‍ക്ക് അതിജീവിതയുടെ വക്കീലും സര്‍ക്കാരും കൂടെ നിൽക്കുകയാണെന്ന് സംശയിക്കുന്നതായി ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ ആരോപിച്ചു. റിപ്പോർട്ടർ ടിവി ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍: അതിജീവിതയുടെ വാക്കുകള്‍ എല്ലാവരും വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ചില കാര്യങ്ങളില്‍ എതിർപ്പ് ഒരുപക്ഷേ ദിലീപിനെ അനുകൂലിക്കുന്ന തങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ കോടതിക്കോ ഉണ്ടാകാം. പക്ഷേ അതിജീവിത പറയുന്നതിനെ ബഹുമാനത്തോടെയും മാന്യതയോടെയുമാണ് കാണുന്നത്.

കോടതി പറഞ്ഞത് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടില്ല. പിന്നെ എങ്ങനെയാണ് ദൃശ്യം ചോര്‍ന്നെന്ന് പറയാനാകുക. വിചാരണക്കോടതിയെ ആക്രമിക്കുന്നത് നോക്കി നില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ വൈകിപ്പിക്കാനാണോ ശ്രമം എന്ന് കോടതി ചോദിക്കുകയും ചെയ്തു. അതില്‍ ഏറ്റവും പ്രധാനം അതിജീവിത ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് പറയുന്ന സത്യവാങ്മൂലമാണ് കോടതിയില്‍ കൊടുത്തത്.

ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ എന്തായാലും ഇല്ല. തിരിച്ച് വാദിക്കാം. എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല എന്ന് ഇല്ലല്ലോ എന്ന്. വിചാരണ കോടതിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുളള പ്രോസിക്യൂഷന്റെ ശ്രമങ്ങള്‍ക്ക് അതിജീവിതയുടെ വക്കീലും സര്‍ക്കാരും കൂടെ നില്‍ക്കുകയാണോ എന്ന് സംശയം തോന്നിയാല്‍ കുറ്റം പറയാനാകില്ല.

വിചാരണക്കോടതിയെ ആക്രമിക്കുന്നത് നോക്കി നില്‍ക്കാനാകില്ലെന്ന് കോടതി പറഞ്ഞതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയുടെ മനസ്സിലും വിചാരണ കോടതി ആക്രമിക്കപ്പെടുകയാണ് എന്നും ഹണി എം വര്‍ഗീസ് എന്ന ജഡ്ജി അധിക്ഷേപിക്കപ്പെടുകയാണ് എന്നുമാണ്. താനടക്കമുളള ദിലീപ് അനുകൂലികളുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതുമാണ്. അത്തരം കാര്യങ്ങള്‍ കാണാതിരിക്കാനാകില്ല.

കേസ് അനന്തമായി നീട്ടാനുളള ശ്രമം ആകരുത്. കോടതികളെ അവഹേളിക്കാനുളള ശ്രമം ആകരുത്. ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നോ കൃത്രിമത്വം വരുത്തിയെന്നോ എവിടെയും ഇല്ല. ഇല്ലാത്ത കാര്യങ്ങള്‍ എങ്ങനെ ധ്വനിപ്പിക്കുന്നു എന്ന് അറിയില്ല. പക്ഷേ ഇനിയും വിദഗ്ധരുടെ അഭിപ്രായം വേണം എന്നുളള പ്രോസിക്യൂഷന്‍ വാദത്തോട് കോടതി യോജിക്കുകയാണെങ്കില്‍ അങ്ങനെ പോകാം. പക്ഷേ വിചാരണക്കോടതിയെ അവഹേളിക്കുകയാണ് എന്ന് തോന്നിയാല്‍ കുറ്റം പറയാനാകില്ല''.












Click it and Unblock the Notifications