ദിലീപ് കേസ്;'വിചാരണ കോടതി ജഡ്ജിയെ മാറ്റണം..നേരിട്ടത് ക്രൂര വിചാരണ';സാംസ്കാരിക കൂട്ടായ്മ സുപ്രീം കോടതിയിലേക്ക്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് നിവേദനം നൽകാനൊരുങ്ങി സാമൂഹിക സാംസ്കാരിക കൂട്ടയ്മ. 'നമ്മൾ അതിജീവിതയ്ക്കൊപ്പം'എന്ന് പ്രഖ്യാപിച്ച് കൊണ്ട് കൂട്ടായ്മയുടെ യോഗം കോഴിക്കോട് ചേർന്നിരുന്നു. ഉടൻ തന്നെ നിവേദനം സമർപ്പിക്കുമെന്ന് അംഗങ്ങൾ വ്യക്തമാക്കി.
ആരംഭിക്കലാമാ..പിസ തിന്ന് ആഘോഷിച്ച് ശ്രിന്ദയും മീര നന്ദനും...ചിത്രങ്ങൾ വൈറൽ

ക്രൂരമായ വിചാരണയാണ് താൻ നേരിട്ടതെന്നും ഇനി ഈ വിചാരണ കോടതി ജഡ്ജി വേണ്ടെന്നുമാണ് അതിജീവിത തന്നോട് പറഞ്ഞതെന്ന് ഹൈക്കോടതിയിൽ അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക അഡ്വ മിനി പറഞ്ഞു 'തനിക്ക് നേരിടേണ്ടി വന്നത് കേൾക്കുമെന്നും പരിഗണിക്കുമെന്നും പ്രതീക്ഷിച്ച് കൊണ്ടാണ് വനിതാ ജഡ്ജിയെ വിചാരണയ്ക്ക് വെയ്ക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്'.

'വനിതാ ജഡ്ജി വേണ്ടേയെന്നാണ് അതിജീവിത ഇപ്പോൾ തന്നോട് പറഞ്ഞത്. രണ്ട് പ്രോസിക്യൂട്ടർമാരാണ് കേസിൽ രാജിവെച്ചത്. അവർ ഹൈക്കോടതിയിൽ പറഞ്ഞത് വനിതാ ജഡ്ജ് പ്രോസിക്യൂഷനെ കേൾക്കുന്നില്ല, പൂർണമായും പ്രതിഭാഗത്തിന്റെ പക്ഷത്ത് നിൽക്കുകയാണെന്നാണ് അവർ പറഞ്ഞത്'

'എന്തുകൊണ്ടാണ് വിചാരണ നടക്കുമ്പോൾ ഹാഷ് വാല്യു മാറിയ കാര്യം വിചാരണ കോടതി പറയാതിരുന്നത്. മെമ്മറി കാർഡ് ഹാഷ് വാല്യു മാറിയെന്ന ഫോർവേഡ് നോട്ട് അയക്കാൻ രണ്ട് മാസത്തെ സമയം എടുത്തു. ഇത് സംബന്ധിച്ച് ഹർജി കൊടുത്ത സമയം 9.5.2022 ന് അവർ വിധി പ്രഖ്യാപിച്ചു. ആ വിധി പ്രോസിക്യൂഷന് കൊടുത്തിട്ടില്ല. പകരം ഒരു ബന്ധവുമില്ലാത്ത നെടുമ്പാശേരി പോലീസ് സ്റ്റേഷനിലേക്ക് ഒരു കത്ത് അയച്ചു. ചാർജ് ഷീറ്റ് കൊടുക്കുന്നത് വരെ ഇക്കാര്യം നമ്മുടെ ശ്രദ്ധയിൽ പെടാതിരിക്കാനായിരുന്നു ഇത്'.

'ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തപ്പോൾ മാത്രമാണ് വിചാരണ കോടതി പറഞ്ഞത് മെയ് 9 ന് ക്രൈംബ്രാഞ്ചിന്റെ ഹർജി തള്ളിയാതാണെന്ന്. ഇതിന് പിന്നിൽ മറ്റെന്തോ ദുരുദ്ദേശം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു'

'അന്വേഷണ ഉദ്യോഗസ്ഥരുടേയും സാക്ഷികളുടേയും മുൻപിൽ വെച്ച് താനാണ് ദൃശ്യങ്ങൾ കണ്ടതെന്ന് വിചാരണ കോടതി പറയട്ടെ. അങ്ങനെ പറഞ്ഞാൽ ഇവിടെ പ്രശ്നം തീർന്നു. നിലവിലെ സാഹചര്യത്തിൽ മെമമ്റി കാർഡിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത വിചാരണ കോടതിക്കാണ്'.

'വിചാരണ എത്രയും പെട്ടെന്ന് അവസാനിക്കണമെന്നാണ് അതിജീവിത ആഗ്രഹിക്കുന്നത്. കേസിൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ അതിജീവിതയ്ക്ക് നിർദ്ദേശിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിരവധി പേരെ തങ്ങൾ സമീപിച്ചിരുന്നു. എന്നാൽ പലരും തയ്യാറാകുന്നില്ല. വിചാരണ കോടതിയുടെ സമീപവും തങ്ങൾ അപമാനിതരാകുമോയെന്ന ചിന്തയുമാണ് പലർക്കും.പലരും പറയുന്നത് തുച്ഛമായ ഫീസ് ഒന്നുമല്ല പ്രശ്നം അവിടെ പോയി നാണം കെടേണ്ടി വന്നാലോയെന്ന ചോദ്യമാണ് പലരും ചോദിച്ചത്',അഡ്വ മിനി പറഞ്ഞു..

അക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് വിളിച്ച് പറഞ്ഞാൽ പോലെ അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഭരണകുടത്തിന് ഉണ്ടെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത പ്രഫ കുസുമം ജോസഫ് പറഞ്ഞു.ജെ അജിത മുഖ്യപ്രഭാഷണം നടത്തി. സുൽഫത്ത്, വിജി , ദീദി ദാമോദരൻ,സ ഗിരിജ പാർവ്വതി , ബൈജു മേരിക്കുന്ന്, കെ രജിത, മജ്നി തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.












Click it and Unblock the Notifications