വിവോ ഫോൺ ഉപയോഗിച്ചയാൾ കുടുങ്ങും;നിർണായകമായി ട്രൂകോളർ..കാർഡ് തുറന്ന് ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ കോൾ
കൊച്ചി; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. വിചാരണ കോടതിയിൽ ഉൾപ്പെടെ മൂന്ന് കോടതികളിൽ വെച്ച് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ഏറ്റവും ഒടുവിലായി വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുമ്പോഴാണ് കാർഡിന്റെ ഹാഷ് വാല്യു മാറിയതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വിചാരണ കോടതിയിൽ വെച്ച് കാർഡ് ഒരു വിവോ ഫോണിലിട്ടാണ് പരിശോധിച്ചതെന്നായിരുന്നു കണ്ടെത്തൽ. അതേസമയം ഫോണിലിട്ട് മെമ്മറി കാർഡ് തുറന്നപ്പോൾ ഫോണിൽ ട്രൂകോളർ ആപ് ആക്ടീവായിരുന്നുവെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ കേസിൽ ഇത് നിർണായകമാകും.

കേസിലെ ഏറ്റവും സുപ്രധാന തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ. ഇവ വിവിധ കോടതികളുടെ സേഫ് കസ്റ്റഡിയിൽ ആയിരുന്നു സൂക്ഷിച്ചത്. ഇവയാണ് അനധികൃതമായി ആക്സസ് ചെയ്തുവെന്ന കണ്ടെത്തിയത്. വിചാരണ കോടതിയിൽ വെച്ച് 2021 ജൂലൈ 19ന് പകൽ 12.19 നും 12.54 നും ഇടയിലാണ് വിവോ ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചത്.ഈ സമയം മെസേജിംഗ് ആപ്പുകൾ ഫോണിൽ പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ട്രൂ കോളറും ഈ സമയത്ത് പ്രവർത്തിച്ചിരുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. കാർഡ് തുറന്ന് കാണുന്നതിനിടയിൽ ഫോണിലേക്ക് ഒരു കോൾ വരികയായിരുന്നു. ഇതോടെയാണ് ഫോണിലെ ട്രൂ കോളർ ആപ്പ് ആക്ടീവായത്. മെമ്മറി കാർഡ് തുറന്ന് ഒരു മിനിറ്റിന് ശേഷമായിരുന്നു ഇത്.

ഫോണിൽ ജിയോ സിം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഫോൺ വന്ന സമയത്ത് വിചാരണ കോടതിയുടെ പരിധിയിലുള്ള ജിയോ ടവറിന് കീഴിൽ നടന്ന സംശയമുള്ള ഫോൺ വിളികളും ഫോൺ നമ്പറും പരിശോധിച്ചാൽ കാർഡ് തുറന്ന ആളെ കണ്ടെത്താനായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രത്യേകം പരിശോധിച്ചാൽ വിവോ ഫോൺ നമ്പർ, ഐ എം ഇ ഐ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) കോഡ് എന്നിവ ലഭിക്കും. ഇതോടൊപ്പം വിളിച്ച സമയം, തീയതി, ഫോൺ ലൊക്കേഷൻ എന്നിവ ഉൾപ്പെെ കണ്ടെത്താൻ കഴിയും. ഫോൺ കോളിന്റ മെറ്റ ഡീറ്റെയ്ൽസിൽ നിന്ന് തന്നെ വിവോ ഫോൺ ഉടമയെ കണ്ടെത്താമെന്നാണ് സൈബർ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തു.

നിലവിൽ 10 പേരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. അന്നേ ദിവസം വിവോ ഫോൺ ഉപയോഗിച്ച പത്ത് പേരെ കുറിച്ചാണ് അന്വേഷിക്കുക. ഇവിടെ ഫോണുകളുടെ വിവരങ്ങളും സി ഡി ആറും ഉടനെ ശേഖരിച്ച് പരിശോധിക്കും. കോടതി ഉദ്യോഗസ്ഥർ , പ്രോസിക്യൂഷൻ, അഭിഭാഷകർ, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ എന്നിവരെ ചുറ്റിപറ്റിയാണ് അന്വേഷണം .

അന്ന് കോടതി പരിസരത്ത് ഉണ്ടായവരെ കുറിച്ചും അന്വേഷിക്കും. മാത്രമല്ല കോടതി വളപ്പിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും. കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമാകും ഇവരെ പ്രഥമിക അന്വേഷണത്തിനായി വിളിപ്പിച്ചേക്കുക. പെൻഡ്രൈവിൽ ഇല്ലാതിരുന്ന ദൃശ്യങ്ങൾ മെമ്മറി കാർഡിൽ ഉണ്ടായേക്കുമോയെന്ന ആകാംഷയായിരിക്കാം മെമ്മറി കാർഡ് പരിശോധിച്ചതിന് പിന്നിൽ എന്നാണ് അന്വേഷണ സംഘത്തിന്റെ നിയമനം.

എന്തായാലും ഫോണിലിട്ട് മെമ്മറി കാർഡ് കണ്ടത് ആരെന്നത് കേസിൽ നിർണായകമാകും.ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഹൈക്കോടതി ഇടപടണമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഉടൻ തന്നെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 22 ന് റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദ്ദേശം.

നിലവിൽ 1500 പേജുള്ള അനുബന്ധ കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാക്കിയിരിക്കുന്നത്. കേസിൽ 80 ൽ അധികം സാക്ഷികളും ഉണ്ട്. തതുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം തേടിയെങ്കിലും വെള്ളിയാഴ്ച വരെ മാത്രമാണ് സമയം അനുവദിച്ചത്. കുറ്റപത്രത്തിൽ ദിലീപിന്റെ സുഹൃത്ത് ശരതിനെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്. ശരത് വഴിയാണ് ദിലീപിലേക്ക് ദൃശ്യങ്ങൾ എത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.












Click it and Unblock the Notifications