'വക്കീൽ പഠിപ്പിക്കുന്നത് പോലെ പറഞ്ഞാൽ മതി..വേറെ പ്രശ്നമൊന്നുമില്ല';സാക്ഷിയെ സ്വാധീനിക്കുന്ന സംഭാഷണം പുറത്ത്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് കുരുക്ക് മുറുക്കി ഫോൺ സംഭാഷണങ്ങൾ. കേസിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യയെ കുറിച്ച് ദിലീപിന്റെ സഹോദരി ഭർത്താവായ സുരാജ് പറയുന്ന സംഭാഷണം പുറത്തുവന്നിരുന്നു. കേസിൽ കാവ്യയ്ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭാഷണം എന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. ഇപ്പോഴിതാ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള സംഭാഷണങ്ങളും പുറത്തുവന്നിരിക്കുകയാണ്.
മീരാ ജാസ്മിൻ എവിടാണ് ഇത്? 'സ്മൈൽ റൊമ്പ ക്യൂട്ടായിറുക്ക്'...ക്യൂട്ട് ചിത്രങ്ങൾ വൈറൽ

നടി ആക്രമിക്കപ്പെട്ട കേസിൽ ഇതുവരെ 20 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. ദിലീപും അദ്ദേഹത്തിന്റെ അഭിഭാഷകരും സാക്ഷികളെ കൂറുമാറാൻ സ്വാധീനിച്ചിട്ടുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡോക്ടർ ഹൈദരലിയും ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.

ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നതാണ് സൂരജ് ഡോക്ടറോട് ആവശ്യപ്പെടുന്നത്. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ താൻ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് കോടതിയിൽ വാദിച്ചത്. തനിക്ക് പനിയാണെന്നായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്നായിരുന്നു ഡോ ഹൈദരലിയുടെ ആദ്യ മൊഴി. ഇത് തിരുത്തണമെന്ന് ആവശ്യപ്പെടുന്നതാണ് സുരാജിന്റെ സംഭാഷണം. പോലീസിന്റെ കൈയ്യിൽ കോപ്പിയുണ്ടാകുമല്ലോയെന്ന ഡോക്ടറുടെ ചോദ്യത്തിന് ആ കോപ്പിക്ക് ഇനി യാതൊരു പ്രസക്തിയും ഇല്ലെന്നാണ് സുരാജ് പറയുന്നത്.

നമ്മൾ മൊഴി കൊടുക്കുന്നതിന് അനുസരിച്ചാകും കോടതിയിൽ എഴുതിയിടുകയെന്നും അതാണ് ഇനി നോക്കുകയെന്നും സുരാജ് പറയുന്നുണ്ട്. ഇതുവരെ എന്തായി എന്ന ഡോക്ടറുടെ ചോദ്യത്തിന് വക്കീൽ പഠിപ്പിക്കുന്നത് പോലെ പറഞ്ഞാൽ മതിയെന്നും ഒരു പ്രാവശ്യം പോയാൽ മതി മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നുമാണ് ശബ്ദ സംഭാഷണത്തിൽ ഉള്ളത്. ദിലീപ് എറണാകുളത്ത് തന്നെ ഉണ്ടെന്നും നടനെവിടെയുണ്ടെന്ന ചോദ്യത്തിന് സുരാജ് മറുപടി നൽകുന്നുണ്ട്. .

അതേസമയം കേസിൽ ദിലീപീന്റെ ഭാര്യയും നടിയുമായ കാവ്യയുടെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളും സുരാജിന്റെ ശബ്ദ രേഖയിൽ ഉണ്ടെന്ന് അന്വേഷണ സംഘം തോടതിയിൽ അറിയിച്ചിട്ടുണ്ട്. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങി പോയതെന്ന സുരാജിന്റെ ശബ്ദ രേഖയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്.

'കാവ്യയെ കുടുക്കാന്‍ വേണ്ടി കൂടെ നിന്ന് കൂട്ടുകാരികള്‍ പണി വച്ചപ്പോള്‍ തിരിച്ച് ഇവക്കൊരു പണി കൊടുക്കണമെന്ന് വന്നപ്പോള്‍ കൊടുത്ത സാധനമാണ്. അതില് ചേട്ടന്റെ റോൾ തന്നെ ഇല്ല. ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തതോടെയാണ് ഏട്ടനിലേക്ക് വന്നത്. ഇല്ലേങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്, എന്നായിരുന്നു ഓഡിയോയിൽ ഉളളത്.

അതേസമയം ഓഡിയോയുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഇതിനായി നോട്ടീസ് നൽകി. ആലുവയിലെ പോലീസ് ക്ലബിൽ വെച്ചായിരിക്കില്ല കാവ്യയെ ചോദ്യം ചെയ്തേക്കുകയെന്നാണ് വിവരം. എവിടെയെത്തണമെന്ന് കാവ്യയെ അന്വേഷണ സംഘം അറിയിക്കും. നിലവിൽ അവർ ചെന്നൈയിൽ ആണെന്നാണ് വിവരം.
കാവ്യയെ ചോദ്യം ചെയ്യുന്നതോടെ കേസിൽ നിർണായകമായ പല വിവരങ്ങളും ലഭിച്ചേക്കുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

അതിനിടെ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത സ്വാകര്യ സൈബർ വിദഗ്ദൻ സായ് ശങ്കർ കഴിഞ്ഞ ദിവസം പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ഇന്നലെ വൈകീട്ടോടെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയത്. കേസിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താമെന്ന് ഇയാൾ അന്വേഷണ സംഘത്തോട് അറിയിച്ചിട്ടുണ്ട്. സായ് ശങ്കറിന്റെ രഹസ്യമൊഴി ഏപ്രിൽ 18 ന് രേഖപ്പെടുത്തും എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications