ദിലീപിന്റെ വിധിയെന്താകും? അഴിക്കുള്ളിലേക്കോ അതോ സ്വതന്ത്രനാകുമോ? കേസ് വീണ്ടും കോടതിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ വിധിയെന്താകും എന്ന് അറിയാൻ ഇനി നാളുകൾ മാത്രം. കേസിന്റെ അന്തിമ വിചാരണ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. വേനലവധിക്ക് ശേഷം ഇന്ന് കോടതി വീണ്ടും കേസ് പരിഗണിക്കും. പ്രതിഭാഗം അന്തിമവാദം സംബന്ധിച്ച് കൂടുതൽ മറുപടി നൽകാൻ ഉണ്ടെന്നും അതിനാൽ സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാകും കോടതി പരിശോധിക്കുക. കോടതി കൂടുതൽ സമയം അനുവദിക്കുകയാണെങ്കിൽ പ്രോസിക്യൂഷന് തങ്ങളുടെ ഭാഗം കൂടുതലായി കോടതിയിൽ അവതരിപ്പിക്കാൻ സാധിക്കും. ഇത് കൂടി കഴിഞ്ഞതിന് ശേഷമായിരിക്കും വിധി പ്രഖ്യാപനം ഉണ്ടാകുക.
2017 ലാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഓടുന്ന കാറിൽ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. രണ്ട് ദിവസത്തിന് പിന്നാലെ കേസിലെ പ്രധാന പ്രതിയായ പൾസർ സുനി അറസ്റ്റിലായി. കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ നാടകീയമായിട്ടായിരുന്നു പോലീസ് പിടികൂടിയത്. സുനി പിടിക്കപ്പെട്ട് മാസങ്ങൾ കഴിഞ്ഞാണ് നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് നടന്റെ അറസ്റ്റ്. തുടർന്ന് 85 ദിവസത്തോളമാണ് ദിലീപ് ജയിലിൽ കിടന്നത്. പിന്നീട് കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് കേസിൽ ജാമ്യം ലഭിച്ചത്.

നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കേസിലെ അന്തിമ വിചാരണ പൂർത്തിയാക്കിയത്. പല ഘട്ടങ്ങളിലും വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അടക്കമുള്ള മേൽക്കോടതികൾ വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെയ്ക്കുന്ന സാഹചര്യവും ഉണ്ടായി. രണ്ട് പ്രോസിക്യൂട്ടർമാരാണ് വിചാരണയിൽ നിന്ന് പിൻമാറിയത്.
ഇതിനിടയിൽ കേസിൽ ദിലീപിനും കൂട്ടർക്കുമെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തി. ദിലീപിനേയും പൾസർ സുനിയേയും താൻ ഒരുമിച്ച് കണ്ടിട്ടുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രധാന ആരോപണം. ദിലീപിന്റേത് എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള നിരവധി മൊബൈൽ സംഭാഷണ ശകലങ്ങളും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതോടെ കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.
അതിനിടെ കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കെ പരിശോധിക്കപ്പെട്ടുവെന്ന കണ്ടത്തലും വിവാദമായി. മൂന്ന് തവണ മെമ്മറി കാർഡ് പരിശോധിച്ചിരുന്നുവെന്നാണ് കണ്ടെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നിരുന്നില്ല.
ദിലീപ് നൽകിയത് 60 ഓളം ഹർജികൾ
കേസിൽ ദിലീപിനെതിരെ പ്രോസിക്യഷൻ പ്രധാനമായും ഉയർത്തിയ ആരോപണം നിരവധി ഹർജികൾ സമർപ്പിച്ച് വിചാരണ നീട്ടിക്കൊണ്ടുപോകാൻ നടൻ ശ്രമം നടത്തുന്നുണ്ടെന്നതായിരുന്നു. ഏകദേശം 60 ഓളം ഹർജികളാണ് ദിലീപ് കോടതികളിൽ നൽകിയത്. കോടതിയിലുള്ള തന്റെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടാന്‍ മാത്രം പത്തോളം ഹർജികളാണ് നടൻ നൽകിയത്. വീഡിയോ ക്ലിപ്പിലെ ശബ്ദം പരിശോധിക്കാന്‍, ഇരയുടെ സാക്ഷിവിസ്താരം മാറ്റിവയ്ക്കാന്‍, മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി, രേഖകളുടെ കൂടുതല്‍ പകര്‍പ്പിനു വേണ്ടിയുള്ള ഹര്‍ജി, വിചാരണ നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി, ഏറ്റവും ഒടുവിലായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയും ദിലീപ് കോടതിയിൽ സമർപ്പിച്ചു. ഇതിൽ തന്നെ പല ഹർജികളിലും കനത്ത തിരിച്ചടിയാണ് ദിലീപ് കോടതികളിൽ നിന്നും നേരിട്ടത്. പ്രതിക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുകയെന്ന ചോദിച്ചുകൊണ്ടായിരുന്നു അവസാനം നടൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് കോടതി ചോദിച്ചത്.
പൾസർ സുനിയുടെ വെളിപ്പെടുത്തൽ
തനിക്ക് ദിലീപാണ് ക്വട്ടേഷൻ തന്നത് എന്നാണ് റിപ്പോർട്ടർ ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിൽ പൾസർ സുനി വെളിപ്പെടുത്തിയത്. ഒന്നരക്കോടിയോളം രൂപയുടേതായിരുന്നു ക്വട്ടേഷനെന്നും ഇതിൽ പകുതി പണം തനിക്ക് ലഭിച്ചിരുന്നുവെന്നും സുനി വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications