ദിലീപ് നിരപരാധിയെങ്കിൽ നടിയെ നേരിട്ട് കണ്ട് സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ,പക്ഷേ ചെയ്യുന്നതോ?;പ്രകാശ് ബാരെ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ജുഡീഷ്യറിയോടും മാധ്യമങ്ങളോടും പോലീസുനോടുമെല്ലാം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് നടൻ പ്രകാശ് ബാരെ.
ദിലീപ് സ്വന്തം സഹപ്രവർത്തകരെ പോലും കൂച്ച് വിലങ്ങിട്ടിരിക്കുകയാണ്. എ എം എം എ പോലും അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കവേയാണ് പ്രകാശ് ബാരെയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ദിലീപിന്റെ ഇമേജ് ആണ് നടന്റെ അസറ്റ്. ദിലീപും ദിലീപിനെതിരായിട്ടവള്ളരും തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടക്കുന്നത് എന്ന തരത്തിലുള്ള വാദങ്ങളാണ് ഇപ്പോൾ പോയിക്കോണ്ടിരിക്കുന്നത്. ഇവിടെ എല്ലാവരും മറന്ന് പോകുന്നത് ദിലീപിന്റെ കൂടെ നിരവധി സിനിമകളിൽ വേഷമിട്ട , നടന്റെ ഒരു സുഹൃത്തായിരുന്ന ഒരു നടിയാണ് ആക്രമിക്കപ്പെട്ടത്.

നടി ആക്രമിക്കപ്പട്ട സംഭവത്തിന് പിന്നാലെ താരസംഘടനയായ എ എം എം എ വിളിച്ച് ചേർത്ത യോഗത്തിൽ ദിലീപ് സംസാരിക്കുന്ന വീഡിയോകൾ ഇപ്പോൾ വീണ്ടും പ്രചരിക്കുന്നുണ്ട്. അതിൽ ദിലീപ് പറയുന്നത് വലിയൊരു തെറ്റായ കാര്യമാണ് നടന്നതെന്നും പോലീസിനെ പുകഴ്ത്തിയുമാണ് അദ്ദേഹം സംസാരിക്കുന്നത്.

ശരിക്കും ദിലീപ് നിരപരാധി ആണെങ്കിൽ കേസിൽ യാതൊരു ബന്ധവുമില്ലേങ്കിൽ അദ്ദേഹത്തിന് നേരിട്ട് പോയി പെൺകുട്ടിയോട് സംസാരിച്ച് തീർക്കാവുന്ന പ്രശ്നമേയുള്ളൂ. പക്ഷേ ഇവിടെ സംഭവിക്കുന്നത് ആ കുട്ടിക്ക് നീതി ലഭിക്കുന്നതിനെതിരായാണ് ദിലീപ് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. സിസ്റ്റത്തിലെ സംവിധാനങ്ങളായ മാധ്യമങ്ങളോടും പോലീസിനോടും ജുഡീഷ്യറിയോടും ഉൾപ്പെടെ അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ദിലീപ് സ്വന്തം സഹപ്രവർത്തകരെ പോലും കൂച്ച് വിലങ്ങിട്ടിരിക്കുകയാണ്. എ എം എം എ പോലും അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. ഇതൊക്കെ ചെയ്യാൻ സാധിക്കുന്നൊരു ചാലക ശക്തിയാണ് ദിലീപ്. അക്കാര്യങ്ങൾ കാണാതിരുന്നുകൂട. പോലീസിനെ വിശ്വസിക്കാൻ സാധിക്കില്ലെന്നാണ് ദിലീപിന്റെ നിലപാട്.

സാക്ഷികളെ വിശ്വസിക്കാൻ പറ്റില്ല, അവരെ കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ ചില സംഘത്തെ ഉണ്ടാക്കുക, സാക്ഷികളെ മൊഴിമാറ്റാൻ പണം നൽകുക,ഇതൊക്കെയാണ് ചെയ്യുന്നത്.സാക്ഷിയെ സ്വാധീനിക്കാൻ ദിലീപ് എത്തരത്തിലാണ് ശ്രമിച്ചതെന്ന് തനിക്ക് വ്യക്തിപരമായി അറിയാമെന്നും പ്രകാശ് ബാരെ പറഞ്ഞു.

ദിലീപിന്റെ ഫോണിൽ നിന്ന് ടെക്നോളജിയുടെ സഹായം ഉപയോഗിച്ച് ഫോൺ എന്തിനൊക്കെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നതിന്റെ ശരിയായ വിവരങ്ങൾ വീണ്ടെടുക്കാൻ സാധിക്കും. അതിൽ 1 ശതമാനമെങ്കിലും തെളിവുകൾ കണ്ടെടുക്കാൻ സാധിച്ചാൽ ഇരയ്ക്കൊപ്പമാണെന്ന് പറയുകയും ദിലീപിനെ വെള്ളപൂശകയും ചെയ്യുന്നവർ മനസിലാക്കണം അവർക്ക് ഏത് രീതിയിലൊക്കെ പണി കിട്ടിയിട്ടുണ്ടെന്ന്. ചാനലിൽ വന്ന് ദിലീപിന് വേണ്ടി സംസാരിക്കുന്നവരൊക്കെ ദിവസം കഴിയുന്തോറും വിക്ടിംസ് ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രകാശ് ബാരെ പറഞ്ഞു.

അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ആറ് ഫോണുകൾ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ, സഹോദരൻ അനൂപിന്റെ രണ്ട് ഫോൺ എന്നിവയാണ് കോടതിയിൽ സമർപ്പിച്ചത്.

അതേസമയം കേസിൽ ദിലീപിന്റേയും മറ്റ് പ്രതികളുടേയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്കാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കുക. ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് സംഘം. എന്നാൽ ഫോണുകൾ ഉൾപ്പെടെ നൽകിയ സാഹചര്യത്തിൽ അന്വേഷണത്തോട് സഹകരിക്കുന്നുവെന്ന് വ്യക്തമാക്കി മുൻകൂർ ജാമ്യം വേണം എന്ന ആവശ്യം ആയിരിക്കും ദിലീപ് കോടതിയിൽ ഉന്നയിക്കുക.












Click it and Unblock the Notifications