'ദിലീപിന് ജാമ്യത്തിനായി ഇടപെട്ടെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു', മൊഴി നൽകി അഭിഭാഷകൻ
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടതായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞെന്ന് അഭിഭാഷകന്റെ മൊഴി. തിരുവനന്തപുരം സ്വദേശിയായ അഡ്വക്കേറ്റ് സജിത്താണ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.
ദിലീപ് കേസ്: രാവിലെ 8ന് മുൻപ് ഞെട്ടിക്കുന്ന തീരുമാനം, നിർണായക നീക്കമുണ്ടാകുമെന്ന് ബൈജു കൊട്ടാരക്കര
കേസുമായി ബന്ധപ്പെട്ട് തന്നെ സജിത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതായി ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അഭിഭാഷകനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ട് ഉളളതായി ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നുവെന്നും അഡ്വക്കേറ്റ് സജിത്ത് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. ബാലചന്ദ്ര കുമാറുമായി നടത്തിയ വാട്‌സ്ആപ് ചാറ്റുകളും അഭിഭാഷകന്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ദിലീപിന്റെ വീട്ടിലെ ജോലിക്കാരന്‍ ആയിരുന്ന ദാസന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതും ദീലിപ് നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുളളതായാണ് സൂചന. ഗ്രാന്‍ഡ് പിക്‌ചേഴ്‌സില്‍ വെച്ച് അനൂപും ബാലചന്ദ്രനും കണ്ടിരുന്നു എന്നാണ് ദാസന്റെ മൊഴി. എന്നാല്‍ അനൂപിന് ബാലചന്ദ്രനുമായി ബന്ധമില്ലെന്നാണ് ദിലീപ് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുളളവരുടെ ശബ്ദ രേഖ തിരിച്ചറിയാന്‍ സംവിധായകരായ റാഫി, വ്യാസന്‍ എടക്കാട് എന്നിവരെ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരുന്നു.
ദിലീപ് അടക്കം എല്ലാവരുടേയും ശബ്ദം തിരിച്ചറിഞ്ഞതായി വ്യാസന്‍ എടവനക്കാട് പറഞ്ഞു. എല്ലാവരുമായി വര്‍ഷങ്ങള്‍ നീണ്ട അടുപ്പമുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ച് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഗൂഢാലോചനയുടെ ശബ്ദ സാമ്പിള്‍ ബാലചന്ദ്ര കുമാര്‍ പോലീസിന് നല്‍കിയിരുന്നു. സംവിധായകന്‍ റാഫിയും ദിലീപ് അടക്കമുളളവരുടെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം ദിലീപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇന്ന് പൂര്‍ത്തിയായി. മൂന്ന് ദിവസത്തെ സമയമാണ് ചോദ്യം ചെയ്യാനായി ഹൈക്കോടതി അനുവദിച്ചിരുന്നത്. മൂന്ന് ദിവസങ്ങളായി 33 മണിക്കൂറുകള്‍ ആണ് ദിലിപീനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. കേസില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്‍ പറഞ്ഞു. അതിനായി കോടതിയെ സമീപിക്കുമെന്നും കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുളള ചോദ്യം ചെയ്യല്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും എസ്പി മോഹന ചന്ദ്രന്‍ വ്യക്തമാക്കി.