'കോടതിയിൽ വരുന്നത് അര മണിക്കൂർ, ആ സമയത്ത് ഇരുന്നുറക്കം, നടിയുടെ അഭിഭാഷകയ്‌ക്കെതിരെ വിചാരണക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനിയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വിചാരണ കോടതി. നടന്‍ ദിലീപ് എട്ടാം പ്രതി ആയിരുന്ന കേസിലെ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് അഭിഭാഷകയ്ക്ക് എതിരെ വിചാരണക്കോടതി ജഡ്ജ് വിമര്‍ശനം ഉന്നയിച്ചത്.
കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ അതിജീവിതയുടെ അഭിഭാഷക ഹാജരായിരുന്നില്ല. പകരം ജൂനിയര്‍ വക്കീല്‍ ആയിരുന്നു ഹാജരായിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടന്ന ഏഴര വര്‍ഷക്കാലത്തിനിടെ പത്തില്‍ താഴെ തവണ മാത്രമാണ് അതിജീവിതയുടെ അഭിഭാഷക കോടതിയില്‍ ഹാജരായിരുന്നത് എന്ന് വിചാരണക്കോടതി വ്യക്തമാക്കി.
ഹാജരായിരുന്ന സമയങ്ങളില്‍ പോലും അരമണിക്കൂര്‍ സമയം മാത്രമാണ് കോടതിയില്‍ ഉണ്ടാകാറുളളതെന്നും ഈ സമയത്ത് പോലും അതിജീവിതയുടെ അഭിഭാഷക ഉറങ്ങുകയാണ് പതിവെന്നും വിചാരണക്കോടതി ചൂണ്ടിക്കാട്ടി. കോടതിയെ കാണുന്നത് വിശ്രമസ്ഥലമായിട്ടാണോ എന്നും വിചാരണക്കോടതി ചോദിച്ചു. കേസില്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടാണ് അഭിഭാഷക പുറത്ത് പോയി കോടതിയേയും കോടതി വിധിയേയും വിമര്‍ശിക്കുന്നത് എന്നും വിചാരണക്കോടതി കുറ്റപ്പെടുത്തി.

അതേസമയം വിചാരണക്കോടതിയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് അഡ്വക്കേറ്റ് ടിബി മിനി രംഗത്ത് വന്നു. കോടതി ഇത്രമാത്രം പക്വതയില്ലാതെ സംസാരിക്കുന്നതില്‍ താനെന്ത് മറുപടി പറയാനാണ് എന്ന് ടിബി മിനി ചോദിച്ചു. വിചാരണ നടക്കുന്ന മുഴുവന്‍ സമയവും കോടതിയില്‍ ഉണ്ടായിരുന്നു. കേസ് നടത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ കോടതികള്‍ പറഞ്ഞാല്‍ ഒരു മറുപടിയും ഇല്ല. കോടതിയുമായി തര്‍ക്കിക്കേണ്ട ആവശ്യം ഇല്ലെന്നും ടിബി മിനി പ്രതികരിച്ചു.
''കോടതി എത്രമാത്രം ബാലിശമാണ് എന്ന് പൊതുജനം വിലയിരുത്തട്ടെ. തന്റെ ജീവിതത്തിലെ 5 വര്‍ഷക്കാലം ഈ കേസുമായി ബന്ധപ്പെട്ട് നടന്നതാണ്. വിചാരണ ആരംഭിച്ച് തനിക്ക് വക്കാലത്ത് കിട്ടിയത് മുതല്‍ ആ കോടതിയിലുണ്ട്. ഒരു ഉപജീവനമാര്‍ഗമെന്ന നിലയ്ക്ക് ചിലപ്പോഴൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടുണ്ടാവാം. പക്ഷേ ഒരിക്കലും ഒരു കോടതി ഒരു അഭിഭാഷകയെ കുറിച്ച് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. ഹൈക്കോടതി വിലയിരുത്തട്ടെ'', ടിബി മിനി പറഞ്ഞു.
ഇന്ന് നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഹാജരാകാത്തതിന് കാരണം താന്‍ ഹൈക്കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരായതാണെന്നും ടിബി മിനി വ്യക്തമാക്കി. അഴിമതിയുമായി ബന്ധപ്പെട്ട കേസിന്റെ വാദം നടന്ന് കൊണ്ടിരിക്കുകയാണ്. കോടതിയലക്ഷ്യ കേസില്‍ ജൂനിയറിനെ പറഞ്ഞ് വിട്ടിട്ടുണ്ട്. അവര്‍ക്ക് പറയാനുളള കേസേ ഉളളൂ, അത് അവര്‍ ചെയ്‌തോളുമെന്നും ടിബി മിനി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications