'വേണുനാദം ഓടക്കുഴല്‍, ഊത്തോട് ഊത്ത്', വേണു പുറത്തായത് ആഘോഷിച്ച് ദിലീപ് ഫാൻസ്, വീഡിയോ വൈറൽ
കൊച്ചി: മലയാള വാര്‍ത്താ മാധ്യമരംഗത്തെ പ്രമുഖനായ വേണു ബാലകൃഷ്ണനെ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ അടുത്തിടെയാണ് ചാനല്‍ പുറത്താക്കിയത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത അവഗണിച്ചെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വിഷയം വലിയ ചര്‍ച്ചയാക്കി.
വേണു ബാലകൃഷ്ണന്‍ പുറത്താക്കപ്പെട്ടത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അണികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നുണ്ട്. മറ്റൊരു വിഭാഗം നടന്‍ ദിലീപിന്റെ ആരാധകരാണ്. അത് കൂടാതെ വേണു ബാലകൃഷ്ണനെതിരെ ദിലീപ് തുറന്നടിക്കുന്ന പഴയ അഭിമുഖത്തിന്റെ വീഡിയോയും ആരാധകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
തെന്നിന്ത്യയിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസ് വിചാരണ ഘട്ടത്തിലാണ്. കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസം ജയില്‍വാസം അനുഭവിച്ചതിന് ശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പും ശേഷവും മാതൃഭൂമി അടക്കമുളള ചാനലുകള്‍ നിരന്തരമായി കേസ് ചര്‍ച്ചയാക്കിയിരുന്നു.
ഫോട്ടോ എടുത്ത ആളും ഈ ചിത്രത്തിലുണ്ട്, വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രം
വേണു ബാലകൃഷ്ണന്‍ അവതാരകനായ മാതൃഭൂമി ന്യൂസിലെ പ്രൈം ടൈം പലതവണ ദിലീപ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ദിലീപിനെ കടന്നാക്രമിച്ച് കൊണ്ടുളള ശൈലി ആയിരുന്നു ചര്‍ച്ചകളില്‍ പൊതുവേ വേണു ബാലകൃഷ്ണന്‍ കൈക്കൊണ്ടിരുന്നത്. ദിലീപിനെ കേസില്‍ കുടുക്കിയതാണോ എന്നത് മുതല്‍ രാമലീല പ്രേക്ഷകര്‍ കാണുമോ, ദിലീപ് അമ്മയുടെ പൊന്നുമോനോ, ദിലീപിന്റെ വീഴ്ചയ്ക്ക് എന്താണ് കാരണം എന്നതടക്കമുളള വിഷയങ്ങള്‍ വേണു ബാലകൃഷ്ണന്‍ നയിച്ച സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്തിരുന്നു.
അറസ്റ്റിലാകുന്നതിന് മുൻപ് മനോരമയുടെ മറുപുറം എന്നുളള അഭിമുഖ പരിപാടിയില്‍ ദിലീപ് വേണു ബാലകൃഷ്ണനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. ഈ അഭിമുഖമാണ് ദിലീപ് ആരാധകര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. അഭിമുഖത്തിലെ ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ: ''പല വശത്ത് നിന്നുളള ഒരു കൂട്ടായ ആക്രമണം എന്ന് വേണമെങ്കില്‍ പറയാം. നിങ്ങളുദ്ദേശിച്ചത് പല മാധ്യമങ്ങളിലൂടെ വന്ന കാര്യങ്ങളൊക്കെ ആയിരിക്കും.
''താനീയടുത്ത് കണ്ട ഒരു കാര്യം, ഒരു മാധ്യമ സുഹൃത്ത്, ഒരു ചാനല്‍ ന്യൂസ് റീഡര്‍ നിങ്ങള്‍ക്കറിയാം, വേണു. ഇത് തന്റെ തലയിലേക്ക് അടിച്ച് വെച്ച് തരണം എന്ന് വേണുവിനാണ് ഏറ്റവും കൂടുതല്‍ ആഗ്രഹം. വേണു എന്ന് കേള്‍ക്കുമ്പോള്‍, വേണുനാദം ഓടക്കുഴല്‍, ഇംഗ്ലീഷില്‍ ഫ്‌ളൂട്ട് എന്ന് പറയും. ഓടക്കുഴല്‍ എന്ന് പറഞ്ഞാല്‍ നമുക്ക് ഊതാനുളളതാണ്, ഊത്ത് എന്ന് പറയില്ലേ.. അദ്ദേഹം ആ തൊഴില്‍ തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്''.
''അല്ലാതെ മേലനങ്ങി ഒരു പണിക്ക് അദ്ദേഹത്തിന് പോകാന്‍ പറ്റില്ല. നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്തിട്ടാണ് ജീവിക്കുന്നത്. നമ്മളെ പോലുളള ആള്‍ക്കാര്‍ ഇല്ലെങ്കില്‍ ഇവര്‍ക്കൊന്നും പറ്റില്ല. എന്തെങ്കിലും പറയാനുളള ആള്‍ക്കാര്‍ വേണ്ടേ. രാഷ്ട്രീയ രംഗത്തുളള ആള്‍ക്കാരെ കരിവാരി തേക്കുന്നത് കാണാം. പുള്ളി ഇവിടുത്തെ ജഡ്ജി ആയിട്ടിരുന്ന് പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്''.
''പുള്ളി എല്ലാവരേയും ഊത്തോട് ഊത്താണ്. വേണുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഇവിടെ എല്ലാവര്‍ക്കും അറിയാം. നമ്മളൊക്കെ ഓപ്പണ്‍ ബുക്കാണ്. നമ്മള്‍ ആരോട് എങ്ങനെ പെരുമാറുന്നു എന്നത് പത്ത് ഇരുന്നൂറ്റിയമ്പത് ആള്‍ക്കാരുടെ മുന്നില്‍ നിന്നാണ്. മറ്റേത് ഒരു ചാനലിന് അകത്തുളള കാര്യമാണ്. താനും ഒരു മീഡിയാ പേഴ്‌സണ്‍ ആണ്. തന്റെ മാധ്യമം സിനിമയാണ്. ഒരു വിധം കാര്യങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാകും'' എന്നാണ് ദിലീപ് അഭിമുഖത്തില്‍ പറഞ്ഞത്.
സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് മാതൃഭൂമി ന്യൂസില്‍ നിന്നും വേണു ബാലകൃഷ്ണനെ പുറത്താക്കിയത്. മാതൃഭൂമി ചാനലിന്റെ മുഖമായിരുന്ന വേണുവിനെ ആദ്യം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും പിന്നാലെ പുറത്താക്കുകയുമായിരുന്നു. തുടര്‍ച്ചയായി വേണു ബാലകൃഷ്ണന്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക പരാതിയുമായി മാനേജ്‌മെന്റിനെ സമീപിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video