'ദിലീപ് പ്രതികാരം ചെയ്യുകയാണ്', ബാലചന്ദ്ര കുമാർ ഹൈക്കോടതിയിൽ, 'പരാതിക്കാരി പ്രതികളുടെ ഉപകരണം'
കൊച്ചി: തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ് ആണെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബാലചന്ദ്ര കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.
ദിലീപ് തന്നോട് പ്രതികാരം ചെയ്യുകയാണ് എന്നാണ് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്ര കുമാറിന് എതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരിക്കുന്നത്.
ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ

ദിലീപിന് എതിരെയുളള വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയാണ് ബാലചന്ദ്ര കുമാറിന് എതിരെ യുവതി ലൈംഗിക പീഡന പരാതിയുമായി രംഗത്ത് വന്നത്. തനിക്കെതിരെയുളള ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതാണ് എന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്. ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിനുളള പ്രതികാരമായാണ് പരാതിയുണ്ടാക്കിയത് എന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

പരാതിക്കാരിയായ സ്ത്രീയെ തനിക്ക് അറിയുക പോലുമില്ലെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. പത്ത് വര്‍ഷത്തിന് ശേഷമുളള ഇത്തരമൊരു പരാതി വിശ്വാസ യോഗ്യമല്ല. പത്ത് വര്‍ഷം വൈകി പരാതി നല്‍കിയതിന് കൃത്യമായ വിശദീകരണം പോലും യുവതിക്ക് നല്‍കാന്‍ സാധിക്കുന്നില്ലെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. തന്നെ കുടുക്കാന്‍ ശ്രമിക്കുന്ന ദിലീപ് അടക്കമുളളവരുടെ ഉപകരണമായി പരാതിക്കാരി മാറിയെന്നും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു.

ഈ കേസില്‍ താന്‍ പൂര്‍ണമായും നിരപരാധി ആണെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ബാലചന്ദ്ര കുമാര്‍ അവകാശപ്പെടുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ബാലചന്ദ്ര കുമാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ബാലചന്ദ്ര കുമാറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2011ല്‍ ബാലചന്ദ്ര കുമാര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് കണ്ണൂര്‍ സ്വദേശിനിയായ നാല്‍പ്പതുകാരി പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലചന്ദ്ര കുമാറിന് എതിരെ എളമക്കര പോലീസ് ആണ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് പരാതി.

ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്ത് വഴിയാണ് ബാലചന്ദ്ര കുമാറുമായി പരിചയപ്പെടുന്നത് എന്ന് യുവതി പറയുന്നു. ജോലി തേടിയാണ് ബാലചന്ദ്ര കുമാറിനെ ആദ്യം ഫോണില്‍ വിളിച്ച് സംസാരിക്കുന്നത്. ജോലി നല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും ബാലചന്ദ്ര കുമാര്‍ വാഗാദ്‌നം നല്‍കി. കൊച്ചിയിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചതെന്നും യുവതി പറയുന്നു.

2011 ഡിസംബറില്‍ കൊച്ചിയിലെ ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതിയില്‍ പറയുന്നത്. പീഡന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പരാതിപ്പെട്ടാല്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. ദിലീപിനെതിരെ ബാലചന്ദ്ര കുമാര്‍ സംസാരിക്കുന്നത് ചാനലുകളില്‍ കണ്ടപ്പോഴാണ് പരാതിപ്പെടാന്‍ തീരുമാനിച്ചത് എന്നും യുവതി പറയുന്നു.

ബാലചന്ദ്ര കുമാറിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ ഉണ്ടെന്നും ദൃശ്യങ്ങള്‍ പുറത്ത് വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നുളള ഭയം കൊണ്ടാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നത് എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കേയാണ് എട്ടാം പ്രതിയായ ദിലീപിനെതിരെ പുതിയ ആരോപണങ്ങളുമായി ബാലചന്ദ്ര കുമാര്‍ രംഗത്ത് എത്തിയത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.












Click it and Unblock the Notifications