പ്രചരിച്ചതെല്ലാം നുണ!!! ദിലീപിന്റെ കാര്യം ജനറല്‍ ബോഡി അജണ്ടയിൽ ഉണ്ടായിരുന്നു... അന്ന് സംഭവിച്ചത് ഇത്
കൊച്ചി: ദിലീപിനെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം എഎംഎംഎ ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഊര്‍മിള ഉണ്ണി ആയിരുന്നു ഈ വിഷയം ഉന്നയിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അതിനെയെല്ലാം നിരാകരിക്കുകയാണ് താരസംഘടനയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ ആയിരുന്നു ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലിന്റെ വിശദീകരണം.
ദിലീപിന്റെ വിഷയം ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അത് അവസാനം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാറ്റിവച്ചിരിക്കുകയായിരുന്നു എന്നാണ് മോഹന്‍ലാലിന്റെ വിശദീകരണം.
പിളര്‍പ്പിന്റെ വക്കില്‍
2017 ല്‍ താരസംഘടനയായ എഎംഎംഎ പിളര്‍പ്പിന്റെ വക്കില്‍ എത്തിയിരുന്നു എന്നാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആ ഘട്ടത്തില്‍ ആയിരുന്നു അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് ചേര്‍ന്ന് ദിലീപിനെ സംസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്.
മരവിപ്പിച്ചു
എന്നാല്‍ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം പിന്നീട് എക്‌സിക്യൂട്ടീവ് കമ്മിറ്റ് തചേര്‍ന്ന് മരവിപ്പിച്ചതായും മോഹന്‍ലാല്‍ പറയുന്നുണ്ട്. പക്ഷേ, എക്‌സിക്യൂട്ട്വ് അത്തരം ഒരു തീരുമാനം എടുത്തതായി അറിയില്ല എന്നായിരുന്നു നടി രമ്യ നമ്പീശന്‍ പ്രതികരിച്ചിരുന്നത്. ആ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായിരുന്ന ആളായിരുന്നു രമ്യ.
ജനറല്‍ ബോഡിയുടെ അജണ്ട
കഴിഞ്ഞ മാസം ചേര്‍ന്ന എഎംഎംഎ ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ദിലീപിന്റെ കാര്യവും ഉള്‍പ്പെടുത്തിയിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എക്‌സിക്യൂട്ടീവ് കൂടിയാണ് ഇക്കാര്യം തീരുമാനിച്ചത് എന്നും മോഹന്‍ലാല്‍ പറയുന്നുണ്ടായിരുന്നു.
അഭിപ്രായത്തിനൊടുവില്‍?
എന്നാല്‍, താരസംഘടന.ുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപ് വിഷയം ഉന്നയിച്ചത് നടി ഊര്‍മിള ഉണ്ണി ആയിരുന്നു എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഊര്‍മിള ഉണ്ണി ദിലീപിന്റെ കാര്യം ചോദിക്കുകയായിരുന്നു എന്നാണ് ഊര്‍മിള ഉണ്ണി തന്നെ വ്യക്തമാക്കിയിരുന്നത്.
സിദ്ധിഖും പറഞ്ഞത്
നടന്‍ സിദ്ദിഖും ഇത്തരം ഒരു നിലപാട് തന്നെ ആയിരുന്നു എടുത്തത്. അജണ്ടയില്‍ ഈ വിഷയം ഉണ്ടായിരുന്നു എന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ സിദ്ദിഖും ഇതുവരെ പറഞ്ഞിട്ടില്ല. യോഗത്തിലുണ്ടായിരുന്നു 105 സ്ത്രീകളും ദിലീപിനെ പിന്തുണയ്ക്കുന്ന നിലരാടാണ് എടുത്തത് എന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
ചര്‍ച്ച ചെയ്യാന്‍ വച്ചതെന്ന്
എന്നാല്‍ ദിലീപിന്റെ വിഷയം ജനറല്‍ ബോഡി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത് തന്നെ ആയിരുന്നു എന്നാണ് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. യോഗത്തിന്റെ അവസാനം അക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കാം എന്നായിരുന്നു തീരുമാനം. അതിന് മുമ്പ് തന്നെ ഈ വിഷയം ഉന്നയിക്കപ്പെടുകയായിരുന്നു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
ആര്‍ക്കും പറയാമായിരുന്നു
ദിലീപിന്റെ കാര്യത്തില്‍ എന്തെങ്കിലും എതിരഭിപ്രായം ഉണ്ടായിരുന്നെങ്കില്‍ അത് ആര്‍ക്ക് വേണമെങ്കിലും പറയാമായിരുന്നു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. എന്നാല്‍ യോഗത്തില്‍ ഒരാള്‍ പോലും എതിര്‍ത്ത് സംസാരിച്ചില്ല. ദിലീപിനെ തിരിച്ചെടുത്തത് തെറ്റായെന്ന് പറയുന്നവര്‍ക്ക് യോഗത്തില്‍ പങ്കെടുത്ത് ഇക്കാര്യം പറയാമായിരുന്നു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
രാജിവച്ചവര്‍
ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ചു എന്ന് പറയുന്നവരില്‍ രണ്ട് പേരുടെ രാജിക്കത്ത് മാത്രമേ സംഘടനയ്ക്ക് ലഭിച്ചിട്ടുള്ളൂ എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. രാജിവച്ചവര്‍ തിരിച്ചുവരുന്നുണ്ടെങ്കില്‍ അക്കാര്യം സംഘടന യോഗം വിളിച്ച് ചര്‍ച്ച ചെയ്യും. എന്തുകൊണ്ടാണ് രാജിവച്ചത് എന്ന കാര്യം അവര്‍ വിശദീകരിക്കേണ്ടി വരും എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു
ആക്രമിക്കപ്പെട്ട നടിക്കൊപ്പം ആണ് താന്‍ എന്ന് മോഹന്‍ലാല്‍ പറയുന്നു. അതേ സമയം ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്. ദിലീപ് കുറ്റവിമുക്തനായാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കും എന്നും മോഹന്‍ലാല്‍ പറയുന്നു.