'ദിലീപാണ് അവരില്‍ ഒരാള്‍', പേര് പറഞ്ഞ് ബൈജു കൊട്ടാരക്കര, നിയമനടപടി നേരിടേണ്ടി വരുമോ?
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് പറഞ്ഞ് ശബ്ദമുയർത്തിയ പലരും ഇപ്പോള്‍ നിലപാട് മാറ്റിയെന്ന വിമർശനവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. സിനിമയില്‍ തുടർന്നും മുന്നോട്ട് പോകേണ്ടതുകൊണ്ടാണ് ഈ നിലപാട് മാറ്റം. പണ്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞത് പോലുള്ള മാഫിയ സംഘം മലയാള സിനിമയില്‍ ഉണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്‍ ചാനല്‍ നടത്തിയ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ പതിനഞ്ച് അംഗ മാഫിയ സംഘമാണ് പലരുടേയും നിലപാട് മാറ്റത്തിന് പിന്നില്‍. തിലകന്‍ ചേട്ടനെ വിലക്കുന്നതില്‍ മുന്നില്‍ നിന്നത് ബി ഉണ്ണികൃഷ്ണന്‍ ആണല്ലോ. മാക്ട ഫെഡറേഷന്‍ പിളർത്തിയതിനെക്കുറിച്ച് ഈ റിപ്പോർട്ടില്‍ പറയുന്നുണ്ട്. ആരാണ് പിളർത്തിയത്. തുളസീദാസ് വിഷയത്തില്‍ ദിലീപാണ് അത് ചെയ്തതെന്ന് വളരെ വ്യക്തമല്ലേയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

'ഇതൊക്കെ പച്ചയായ വർത്തമാനങ്ങള്‍ അല്ലേ. ഈ റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന ഒരു പേര് ദിലീപ് ആണെന്ന് ഇന്ത്യാ ടുഡെ ഉള്‍പ്പെടേയുള്ള ചാനലുകള്‍ അദ്ദേഹത്തിന്റെ പടം ഉള്‍പ്പെടെ വെച്ച് പുറത്ത് വിടുന്നു. മലയാളത്തിലെ ചാനലുകള്‍ എന്തുകൊണ്ടാണ് ഇത് മറച്ചുവെക്കുന്നത്. പല കാര്യങ്ങളും മറച്ചു വെക്കുന്നുണ്ട്' ബൈജു കൊട്ടാരക്കര ചർച്ചയില്‍ പറയുന്നു.
പത്ത് മുപ്പത്തിയഞ്ച് വർഷമായി ഞാന്‍ ഈ സിനിമയുടെ ചോറുണ്ട് തുടങ്ങിയിട്ട്. സിനിമ മേഖലയില്‍ അലിഖിതമായ നിയമങ്ങള്‍ ഉണ്ടെന്ന് മാലാ പാർവതി പറഞ്ഞു. ശരിയാണ്. ഈ അലിഖിത നിയമങ്ങള്‍ എന്ന് പറയുന്നത് ഇതുപോലുള്ള ചൂഷകന്മാർക്ക് വേണ്ടിയുള്ള നിയമങ്ങളാണ്. ഞങ്ങള്‍ക്ക് എന്തും ആകാം, ഞങ്ങളെ ധിക്കരിച്ചാല്‍ നീ സിനിമയില്‍ ഉണ്ടാകില്ലെന്നതാണ് ചൂഷകന്മാരുടെ നിയമങ്ങള്‍.
തിലകനും വിനയനും പാർവതി തിരുവോത്തും ഞാനുമൊക്കെ ഈ ചൂഷകന്മാരുടെ ഇരകളാണ്. 2017 ലെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുമ്പും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നതും ഇതേ റിപ്പോർട്ടിലാണ്. ക്രിമിനലുകളായ ഡ്രൈവന്മാർ സിനിമ ലൊക്കേഷനില്‍ ഉണ്ടെന്നും പറയുന്നു.
കൂടെ കിടന്നില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സില്ലെന്നാണ്. സിനിമ വ്യവസായത്തെ മൊത്തമായി നശിപ്പിക്കുന്നത് വെളിയില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയർത്തുന്ന ആളുകളാണോ അതോ അതിന് അകത്ത് തന്നെയുള്ള പുഴുക്കുത്തുകളാണോയെന്ന് ആദ്യം ആലോചിക്കണം. നാലരവർഷമായി റിപ്പോർട്ട് പുറത്ത് വിടാത്തതിനുള്ള ക്യാപ്സൂളുകളും ന്യായീകരണങ്ങളും ഒരുപാട് വരുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.
സിനിമ മേഖലയിലെ അനീതികള്‍ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുമാരെ വിതരണം ചെയ്യുന്ന എജന്റുമാർ മുതല്‍ സംവിധായകർ വരെ ചൂഷണം ചെയ്യുന്നു. മലയാള സിനിമയില്‍ ഒരു പതിനഞ്ച് അംഗ പവർ ഗ്രൂപ്പുണ്ട് എന്ന് തുടങ്ങിയ ശ്രദ്ധേയ പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം വ്യക്തികളുടെ പേര് പരാമർശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടില്‍ പറയുന്ന പവർ ഗ്രൂപ്പിലെ ഒരു അംഗം ദിലീപാണെന്ന് ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നത്. റിപ്പോർട്ടില്‍ ദിലീപിന്റെ പേര് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഔദ്യോഗികമായി അത് പുറത്ത് വന്നിട്ടില്ല. അതിനാല്‍ തന്നെ ബൈജു കൊട്ടാരക്കര നിയമപരമായ നടപടികള്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications