വെറും രണ്ടര മണിക്കൂറല്ലേ നടിയെ പീഡിപ്പിച്ചുള്ളൂ.. ദിലീപ് 4 മാസമായില്ലേ... ഈ നിർമാതാവ് പുലിയാണല്ലോ!!!
അൽപ്പം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ - ആ പെൺകുട്ടി വെറും രണ്ടര മണിക്കൂറാണ് പീഡിപ്പിക്കപ്പെട്ടത്. അതിൻറെ പേരിൽ ദിലീപ് കഴിഞ്ഞ നാലുമാസമായി പീഡിപ്പിക്കപ്പെടുകയാണ്, ദിലീപിനെന്താ മനുഷ്യാവകാശങ്ങളില്ലേ?" സിനിമാ നിർമ്മാതാവ് സജി നന്ദ്യാട്ട്. "സുബോധമില്ലേ മിസ്റ്റർ സജീ, നിങ്ങളിനിയും സംസാരിച്ചാൽ ഈ ചർച്ച അത്യന്തം അധമമാകും നമുക്ക് നിർത്താം" വാർത്താവതാരകൻ വിനു വി ജോൺ.
ദിലീപ് ഈ കാണിച്ചുകൂട്ടുന്നതെല്ലാം മകൾ മീനാക്ഷിക്ക് വേണ്ടിയാണ്! ഏതറ്റം വരെയും പോകും!!
ദിലീപിനെന്തിനാ വേറെ ശത്രുക്കൾ, അദ്ദേഹത്തിൻറെ ലെവലിന് ചേരുംപടി ചേരുന്ന ധാരാളം സൂർത്തുക്കളും അഭ്യുദയകാംക്ഷികളും ഉണ്ടല്ലോ! - മാധ്യമപ്രവർത്തകനായ സുജിത് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്. സുജിത്തിന് മാത്രമല്ല, ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച കണ്ട ഒരാൾക്കും ഇത് വിശ്വസിക്കാൻ പറ്റുന്നില്ല, ഒരു നിർമാതാവ് ഇങ്ങനെയൊക്കെ വിളിച്ച് പറയുമോ.. ന്യൂസ് അവറിൽ ദിലീപിന് വേണ്ടി വാദിച്ച നിർമ്മാതാവ് സജി നന്ദ്യാട്ടിന്റെ വിചിത്ര വാദങ്ങളൊന്ന് കേട്ടുനോക്കൂ..
ഫിലിം ചേംബറിന്റെ പ്രതിനിധി
ദിലീപിനെ ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യുന്ന കാര്യമായിരുന്നു ജൂൺ 28ലെ ന്യൂസ് അവർ ചർച്ച ചെയ്തത്. അമ്മയുടെ വിലക്കുള്ളതിനാൽ സിനിമാ താരങ്ങളാരും ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിൽ പ്രതികരിക്കാൻ എത്തിയിരുന്നില്ല. ഫിലിം ചേംബറിൻറെ പ്രതിനിധിയായി എത്തിയ നിർമാതാവ് സജി നന്ദ്യാട്ടാണ് ചർച്ചയിൽ ഉടനീളം ദിലീപിന് വേണ്ടി വാദിച്ചത്.
അമ്മ യോഗം കൊച്ചിയിൽ, ട്രഷറർ പോലീസ് ക്ലബിൽ
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടിവ് യോഗം കൊച്ചിയിലെ ക്രൗൺ പ്ലാസയിലാണ് നടന്നത്. സംഘടനയുടെ ട്രഷറർ കൂടിയായ ദിലീപ് യോഗത്തിന് എത്തിയില്ല. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യുകയായിരുന്നു ഈ സമയത്ത്. എട്ട് മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത് എന്നാണ് വിവരം.
ദിലീപ് ആഗ്രഹിച്ച മൊഴികൊടുക്കൽ
വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്ന പഴഞ്ചൊല്ല് പറഞ്ഞാണ് സജി നന്ദ്യാട്ട് തുടങ്ങിയത് തന്നെ. ഏതാണീ വൈദ്യനും രോഗിയും എന്ന് അവതാരകനായ വിനു ചോദിച്ചപ്പോഴാണ്, ഈ മൊഴി കൊടുക്കൽ ദിലീപ് ആഗ്രഹിച്ചതാണ് എന്ന് നിർമാതാവായ സജി നന്ദ്യാട്ട് പറഞ്ഞത്. നാല് മാസമായി ദിലീപിനെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.
ദിലീപിന്റെ വാദം തുടക്കത്തിലേ പൊളിച്ചടുക്കി
ഇപ്പോൾ പോലീസ് ചോദ്യം ചെയ്യുന്നത് ദിലീപ് നൽകിയ പരാതിയിൽ ആണെന്ന് വരുത്തിത്തീർക്കാൻ ആയിരുന്നു സജി നന്ദ്യാട്ടിന്റെ ശ്രമം. ഈ വാദം ദിലീപ് നേരത്തെ ഉന്നയിച്ചതാണ്. എന്നാൽ ചോദ്യം ചെയ്യൽ ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ടാണ് എന്ന പോലീസ് നിലപാട് ആവർത്തിച്ച് വിനു വി ജോൺ ഈ വാദം തുടക്കത്തിലേ പൊളിച്ചടുക്കി. ദിലീപ് പറഞ്ഞ് പൊളിഞ്ഞ ആ വാദം കൊണ്ട് ഇങ്ങോട്ട് വരരുത് എന്നായിരുന്നു വിനു അറുത്ത് മുറിച്ച് പറഞ്ഞത്.
ദിലീപിനെ ചോദ്യം ചെയ്യണം മൊഴിയെടുക്കണം
ദിലീപിനെ ഈ കേസിൽ ചോദ്യം ചെയ്യുകയും ദിലീപിന്റെ മൊഴിയെടുക്കുകയും വേണം എന്നാണ് നന്ദ്യാട്ട് ആവശ്യപ്പെട്ടത്. എന്നാൽ മാത്രമേ ഈ കേസിലെ നെല്ലും പതിരും വേർതിരിച്ചെടുക്കാൻ കഴിയൂ. കേരളത്തിലെ മൂന്നരക്കോടി ജനതയ്ക്ക് അറിയാനുണ്ട് ഇവിടെ എന്താണ് സംഭവിച്ചത് എന്ന്. ആ പാവപ്പെട്ട പെൺകുട്ടിയെ രണ്ടരമണിക്കൂർ പീഡിപ്പിച്ചത് ആരാണ് എന്ന്. ഇതിന് ശേഷമായിരുന്നു സജിയുടെ ഈ വാക്കുകൾ...
രണ്ടരമണിക്കൂർ മാത്രം
രണ്ടര മണിക്കൂർ മാത്രമേ ഈ നടി പീഡിപ്പിക്കപ്പെട്ടുള്ളൂ. നാലര മാസമായി ദിലീപ് പീഡിപ്പിക്കപ്പെടുകയാണ്. അതെന്താ ദിലീപിന് മനുഷ്യാവകാശമില്ലേ.. ഇതായിരുന്നു സജി നന്ദ്യാട്ടിന്റെ ചോദ്യം. നിങ്ങൾക്ക് സുബോധമില്ലേ സജീ എന്നായിരുന്നു അവതാരകനായ വിനു വി ജോണിന്റെ മറുചോദ്യം. ഈ ചർച്ച കൂടുതൽ അധമമായിപ്പോകും എന്ന് പറഞ്ഞ് വിനു തന്നെ സജിയോടുള്ള ചോദ്യങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു.
കൂടുതല്‍ അപകടത്തിലേക്ക്
ദിലീപിനെ ന്യായീകരിക്കാൻ സജി നന്ദ്യാട്ട് നടത്തുന്ന ശ്രമങ്ങൾ കൂടുതല്‍ കൂടുതൽ നെഗറ്റീവാണ് പോകുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത രാജസേനൻ പറഞ്ഞു. അദ്ദേഹം ഇത്ര കൂടുതൽ വികാരം കൊണ്ട് പ്രതികരിക്കേണ്ട കാര്യം ഒന്നുമില്ല. കൂടുതൽ അപകടമാകും എന്ന് തോന്നിയത് കൊണ്ടാണ് ചർച്ച അവിടെ നിർത്തിയതെന്ന് വിനു പറഞ്ഞു. അത് നന്നായി എന്ന് രാജസേനനും പറഞ്ഞു.