'പൾസർ സുനി കോടീശ്വരനാകും, നടക്കാനിരിക്കുന്നത് ഈ രണ്ട് കാര്യങ്ങൾ'; ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം ലഭിച്ച വിധിയിൽ പ്രതികരിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. സുനിക്ക് കോടതിയെ സമീപിക്കാനുള്ള കോടികൾ എവിടെ നിന്ന് ലഭിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. സുനി പുറത്തിറങ്ങുന്നതോടെ രണ്ട് കാര്യങ്ങൾ ഇവിടെ നടക്കുമെന്നും ട്വന്റിഫോർ ന്യൂസ് ചർച്ചയിൽ ബൈജു ആരോപിച്ചു.
'കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് കോടതി ജാമ്യം നൽകിയത്. അതിന് ശേഷം ദിലീപ് ആദ്യം ചെയ്തത് 21 സാക്ഷികളെ കൂറുമാറ്റിക്കുകയായിരുന്നു.സിദ്ധിഖും ഭാമയും ബിന്ദു പണിക്കറുമടക്കമുള്ളവരാണ് മൊഴി മാറ്റിയത്. ഇപ്പോൾ പൾസർ സുനിക്ക് വേണ്ടി കോടതിയിൽ ഹാജരായത് കെ പരമേശ്വരൻ എന്ന മുതിർന്ന അഭിഭാഷകനാണ്. ഏതാണ്ട് കോടി കണക്കിന് അടുത്താണ് ഇദ്ദേശം ശമ്പളം വാങ്ങുന്നത്. 63 രൂപയ്ക്ക് ജയിലിൽ അടുക്കള പണിയെടുക്കുന്ന പൾസർ സുനിക്ക് ഈ തുക കൊടുക്കാൻ എങ്ങനെയാണ് സാധിക്കുക.

പൾസർ സുനി ഇറങ്ങിയാൽ രണ്ട് കാര്യങ്ങൾ നടക്കും. എന്റെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത വീഡിയോ ഇതല്ലെന്ന് പൾസർ സുനി പറഞ്ഞാൽ വീണ്ടും ഈ കേസ് മാറും. സുനി വേണമെങ്കിൽ വേറൊരു കോടീശ്വരനാകും. പ്രബലരായ പ്രതികൾക്ക് അവരുടെ മുഖം രക്ഷിക്കാം, കേസ് തേഞ്ഞ് മാഞ്ഞ് പോകാം', ബൈജു കൊട്ടാരക്കര പറഞ്ഞു.
അതേസമയം വെടക്കാക്കി തനിക്കാക്കുക എന്ന പോലെയാണ് കാര്യങ്ങൾനടക്കുന്നതെന്നായിരുന്നു നിർമ്മാതാവ് സജി നന്ത്യാട്ട് പ്രതികരിച്ചത്.' കേസിന്റെ വിചാരണ ഏകദേശം പൂർത്തിയായി . ഇനി ആകെയുള്ളത് പ്രതികൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അതാണ്. പൾസർ സുനി ദിലീപിന്റെ വീടിന്റെ ചായ്പിൽ ആണോ കഴിഞ്ഞ 7 വർഷമായി കഴിയുന്നത്. അല്ലല്ലോ. അപ്പോൾ കള്ളൻ കപ്പലിൽ തന്നെയുണ്ട്. ദിലീപിനെതിരെ പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തത് ആരാണ്?
രണ്ട് കാര്യങ്ങൾ തെളിയിക്കപ്പെട്ടാൽ ദിലീപ് ശിക്ഷിക്കപ്പെടും. ദിലീപ് പണം കൊടുത്തിട്ടുണ്ടോ, ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടോ ഇത് രണ്ടും തെളിയിച്ചാൽ തന്നെ ദിലീപ് ശിക്ഷിക്കപ്പെടും. 1800 തെളിവുകളൊന്നും വേണ്ട. പൾസർ സുനി ഇറങ്ങിയത് ശുഭസൂചകമായി തോന്നുന്നില്ല. ഇത് ദിലീപിന് ദോഷം ചെയ്യും. ഇവിടെ ദിലീപിനെതിരെ ആരൊക്കെയോ പ്രവർത്തിക്കുന്നുണ്ട്', സജി നന്ത്യാട്ട് പറഞ്ഞു.
കേസിൽ അനിതരസാധാരണമായ വിചാരണയാണ് നടന്നത് എന്നാണ് അഭിഭാഷകനായ ബിഎൻ ഹസ്കർ പ്രതികരിച്ചത്. നിർധനനായ ഒന്നാം പ്രതി 10 തവണ ഹൈക്കോടതിയിലും 4 തവണ സുപ്രീം കോടതിയിലും പോയി. മാത്രമല്ല കേസിലെ ധനാഠ്യനായിട്ടുള്ള എട്ടാം പ്രതി 66 തവണ മേൽക്കോടതിയിൽ പോയി വിചാരണ വൈകിപ്പിക്കാൻ ശ്രമം നടത്തി.120ബിയാണ് ദിലീപിനെതിരായ വകുപ്പ്. അങ്ങനെയൊരാൾക്ക് വേണ്ടി 95 ദിവസം അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണ ചെയ്യുകയെന്നത് കേട്ടുകേൾവിയില്ലാത്ത ഒന്നാണ്.മറ്റ് 9 പ്രതികളുടേയും ബാധ്യത ഏറ്റെടുത്ത് കൊണ്ട് 8ാം പ്രതിയുടെ അഭിഭാഷകൻ വിസ്തരിച്ചുവെന്നതാണ് ഇവിടെ നടന്നത്.
ജഡ്ജ് 'ഇർ റെലവന്റ് ' എന്ന വാക്ക് നിയമത്തിലുണ്ട്. ജഡ്ജ് അങ്ങനെയൊരു പ്രയോഗം നടത്തിയിട്ടില്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇവിടെ അപകടകരമായ സാഹചര്യം ഉണ്ട്. 333 എന്ന് സിആർപിസി വകുപ്പുണ്ട്. ഇനി വിചാരണയിൽ ആകെ അവശേഷിക്കുന്നത് പ്രതികളുടെ ഭാഗം കേൾക്കുകയെന്നതാണ്. ആ സമയത്താണ് പൾസർ സുനിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. സുനി എഴുതി കൊടുക്കുന്ന മൊഴി കൊണ്ട് ഒരു പക്ഷെ ഈ കേസിന്റെ മുഴുവൻ അടിവേരിളക്കാനും സാധിക്കും. എഴുതി കൊടുക്കുന്ന കാര്യം തെളിവായി സ്വീകരിച്ചുകൊണ്ട് എട്ടാം പ്രതിക്ക് അനുകൂലമായ വിധി വരുന്നതിനൊരു സാഹചര്യം വരെ ഉണ്ടായേക്കാം ', അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications