തലമുറമാറ്റം എന്നത് സിപിഎം എടുത്ത ധീരമായ തീരുമാനം, അഭിവാദ്യമർപ്പിച്ച് ആഷിഖ് അബു
കൊച്ചി: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാത്രമല്ല മന്ത്രിമാരും പുതുമുഖങ്ങൾ മതിയെന്ന തീരുമാനം കർശനമായി സിപിഎം നടപ്പിലാക്കിയപ്പോൾ ഇത്തവണ പുറത്തിരിക്കുന്നത് കെകെ ശൈലജയും എംഎം മണിയും തോമസ് ഐസകും അടക്കമുളള കരുത്തരായ നേതാക്കളാണ്. കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിന് എതിരെ ശക്തമായ പ്രതികരണമാണ് പാർട്ടി അണികളും അല്ലാത്തവരും അടക്കം സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. എന്നാൽ തലമുറ മാറ്റം എന്നത് സിപിഎം എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ് എന്നാണ് സംവിധായകനും ഇടത് അനുഭാവിയുമായ ആഷിഖ് അബുവിന്റെ പ്രതികരണം.
ആഷിഖ് അബുവിന്റെ കുറിപ്പ് വായിക്കാം: ' മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ബഹുജന പാർട്ടി, ഒരു വ്യക്തിയെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങൾ. തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്."നവകേരളം" എന്ന പാർട്ടിയുടെ ദീർഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാൻ സാധിക്കും.
Recommended Video
കഴിഞ്ഞ സർക്കാരിനെ നയിച്ചവർ ഇനി പാർട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാർട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങൾക്കിടയിൽ. ടീച്ചർക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉൾപ്പെടെ കഴിഞ്ഞ മന്ത്രിസഭയിൽ പ്രവർത്തിച്ച എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ. പി രാജീവിനും, എം ബി രാജേഷിനും, കെ എൻ ബാലഗോപാലിനും, വീണ ജോർജിനും ഗോവിന്ദൻമാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാർക്കും ആശംസകൾ. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകൾ, അഭിവാദ്യങ്ങൾ. വിയോജിപ്പുകളെ ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് സഖാക്കളേ. ലാൽസലാം ആഷിഖ് അബു'.