ഞങ്ങൾ പുറത്തിറങ്ങില്ല,ജോലിക്കാരൻ പുറത്ത് പോകും;ലാലിന്റെ തൊഴിലാളി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഡോ ബിജു
തിരുവനന്തപുരം; ജനത കർഫ്യൂവിനെ കുറിച്ച് നടൻ മോഹൻ ലാൽ നടത്തിയ തൊഴിലാളി വിരുദ്ധ പ്രസ്താവന വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇന്ന് രാവിലെ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ വ്യാജ പ്രസ്താവനയ്ക്കൊപ്പം തൊഴിലാളി വിരുദ്ധ പ്രതികരണവും നടത്തിയത്. മദ്രാസിലെ വീട്ടിലാണ് താനുളളതെന്നും ഇന്ന് പുറത്തിറങ്ങില്ലെന്നും സാധനങ്ങൾ വാങ്ങിക്കാൻ വീട്ടിലെ ആൾക്കാരെ വിടുമെന്നുമായിരുന്നു ലാൽ പറഞ്ഞത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഡോ ബിജു.
മദ്രാസിലെ വീട്ടിലായാലും നമ്മള്‍ പുറത്ത് പോകാതിരിക്കുകയാണ്. ആവശ്യത്തിന് മാത്രം സാധനങ്ങള്‍ വാങ്ങിക്കാന്‍ പുറത്ത് നമ്മുടെ വീട്ടില്‍ നില്‍ക്കുന്ന ആള്‍ക്കാരെ വിടും. നമ്മള്‍ എക്സ്ട്രാ കെയർ എടുക്കുക തന്നെ വേണം. കാരണം ഇത് ആദ്യമായി സംഭവിക്കുന്ന കാര്യമാണ്,എന്നായിരുന്നു ലാലിന്റെ വാക്കുകൾ.
സെലിബ്രിറ്റി മൊഴിമുത്ത് ആണ്. പ്രിവിലെജുകൾ ഇങ്ങനെയൊക്കെ ആണ് മനുഷ്യനെ കണക്കാക്കുന്നത്. വീട്ടിലെ ജോലിക്കാർ ഒന്നും മനുഷ്യന്മാർ അല്ലല്ലോ..തൊഴിലാളികളെ മനുഷ്യരായി കാണാൻ കഴിയാത്ത ഇമ്മാതിരി ആളുകൾ കൂടി നിറഞ്ഞതാണ് ഈ ലോകം, എന്ന് ഡോ ബിജു ഫേസ്ബുക്കിൽ കുറിച്ചു.
കൈ കൊട്ടിയാല്ഡ വൈറസ് നശിക്കുമെന്ന വ്യാജ പ്രസ്താവനയും വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.ഇന്ന് വൈകീട്ട് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നുവെന്നായിരുന്നു ലാൽ പറഞ്ഞത് .
അതേസമയം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച മോഹൻലാലിനെ ഇന്നുതന്നെ കരുതൽ തടങ്കലിലെടുക്കണമെന്ന് എഴുത്തുകാരനും നിരൂപകനുമായ എൻഇ സുധീർ ആവശ്യപ്പെട്ടു . അല്ലെങ്കിൽ അതേ ചാനലിലൂടെ തെറ്റുതിരുത്തി അദ്ദേഹം മാപ്പു പറയണം. ഇത് കേരളമാണ്, കേരളമാണ് എന്ന് വെറുതെ വീമ്പിളക്കിയാൽ പോര. ഈ കൊറോണ ദുരിത കാലത്ത് അശാസ്ത്രീയമായ ഒരു പ്രചാരവും സംഭവിച്ചു കൂട. അതാര് തന്നെ ചെയ്താലും നിയമപരമായി ഇടപെടണം. മോഹൻലാൽ പറഞ്ഞതിനെ ഗവൺമെൻ്റ് തിരുത്തണം. മനോരമ തിരുത്തണം . മോഹൻലാലിനെക്കൊണ്ട് തിരുത്തിക്കണം, സുധീർ പറഞ്ഞു.
'എന്താണിത് ലാലേട്ട, ഒരിത്തിരി വകതിരിവ് ആയിക്കൂടെ?'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്