'മുസ്ലീമിന്റെ രാജ്യസ്നേഹത്തെ പറ്റി ചോദ്യങ്ങളെറിയുന്ന സംഘികളോട്..' സംവിധായകന്റെ കുറിപ്പ്
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോൾ അതിനെ ചെറുക്കാനുളള നീക്കങ്ങളിലേക്ക് കടക്കുകയാണ് ബിജെപിയും സർക്കാരും. പോലീസിനെ ഉപയോഗിച്ച് ബഹുജന സമരത്തെ അടിച്ചമർത്താനാവില്ല എന്ന് കണ്ടതോടെയാണ് രാജ്യവ്യാപക പ്രചാരണത്തിന് സർക്കാർ ഒരുങ്ങുന്നത്.
അതിനിടെ വിദേശത്തിരുന്ന് രാജ്യസ്നേഹം പറയുന്ന, മുസ്ലീംകളോട് രാജ്യസ്നേഹത്തിന് തെളിവ് ചോദിക്കുന്ന ബിജെപി അനുകൂലികളെ വലിച്ച് കീറി ഭിത്തിയിലൊട്ടിച്ചിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. അവരോട് പുച്ഛത്തേക്കാളേറെ സഹതാപമാണ് തോന്നുന്നതെന്ന് നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.
ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെയെപ്പോൾ
കുറച്ചേറെ പറയാനുണ്ട്. ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെയെപ്പോൾ പ്രിയരേ.. ഈ മുഖ പുസ്തക സൗഹൃദ കൂട്ടത്തിൽ, വ്യത്യസ്ത മത വിഭാഗത്തിലും വിവിധ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട്. എന്റെ ശരികൾ ചിലപ്പോൾ മറ്റുളളവർക്ക് തെറ്റുകളാകാം. തിരിച്ചും അങ്ങനെ തന്നെ. ശരികളിലും തെറ്റുകളിലും യോജിച്ചും അല്ലാതെയും ആരോഗ്യപരമായ സംവാദങ്ങളിലൂടേയും നാം മുന്നോട്ട് പോയിരുന്നു നാളിത് വരെ. എന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമോ എന്ന വിഷയം ചർച്ച ചെയ്ത് തുടങ്ങിയത് മുതൽ ചിലരുടെ ഭാഗത്ത് നിന്നും പ്രകടമായ മാറ്റങ്ങൾ നമ്മുക്ക് കാണാൻ സാധിക്കും.
എന്നും ഒറ്റുകാരുടെ മുഖമാണ്
അത്തരക്കാർക്ക് എന്നും ഒറ്റുകാരുടെ മുഖമാണ് ശബ്ദമാണ്. ചരിത്രം അവരെ തിരിച്ചറിയാൻ സഹായിച്ചിട്ടുമുണ്ട്. ഈ രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം അരാജകത്വത്തിലേക്ക് നീങ്ങുന്നു. പലയിടത്തും അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷവും. സമാധാനമായി പ്രതിഷേധിക്കുന്നവരെ തെരുവിൽ അടിച്ചമർത്തുന്ന ഭരണകൂട ഭീകരത നാം കാണുന്നു. എതിർ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ ഭയപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അധികാര വർഗ്ഗം.
തീവ്രതയും ഭീകരതയും
മാധ്യമങ്ങളെ വരുതിയിൽ വരുത്താൻ നടത്തുന്ന കുൽസിത ശ്രമങ്ങൾ. എല്ലാം ഇ വി എം തട്ടിപ്പിലൂടെ (ആരോപണങ്ങളും മഹാഭൂരിപക്ഷം വിശ്വസിക്കുന്നതും) അധികാരത്തിലെത്തിയ സംഘപരിവാർ കൂട്ടങ്ങളുടെ ഹുങ്കിന്റ്റെ മകുടോദാഹരണങ്ങളാണ്. ഫാസിസ്റ്റുകൾ എന്നും ഭീരുക്കളാണ്. ചരിത്രം പഠിപ്പിച്ചതും അത് തന്നെ. ഗുജറാത്ത്കാരായ രണ്ട് ഗോസായികൾ നടത്തുന്ന ഭീകരവാഴ്ച്ചയേ പിന്തുണക്കുന്നവരിൽ നിഷ്പക്ഷരെന്നും വിദ്യാസമ്പന്നരെന്നും ഊറ്റം കൊളളുന്ന നമ്മുടെ നാട്ടിലുളള ചിലരുമുണ്ടെന്നറിയുമ്പോളാണ് അതിന്റ്റെ തീവ്രതയും ഭീകരതയും നാം മനസ്സിലാക്കേണ്ടത്.
വിഷ ജന്തുക്കൾ തല നീട്ടി പുറത്തിറങ്ങി
ചാനൽ ചർച്ചയിൽ വന്നിരുന്നു വിഡ്ഡിത്തം വിളമ്പുന്നവരുടെ മാനസ്സികാവസ്ഥയിലേക്ക് ചിലർ ചുരുങ്ങുന്നത് കാണുമ്പോൾ അവരോട് പുച്ഛത്തേക്കാളേറെ സഹതാപമാണ് തോന്നുന്നത്. ഗൾഫ് നാടുകളിലിരുന്നു ഈ സംഘി കൂട്ടങ്ങളുടെ ചെയ്തികൾക്ക് ഓശാന പാടുന്നവരും വർഗ്ഗീയ മനസ്സുമായി രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധത്തെ പുച്ഛിക്കുന്നവരും ഈ കുട്ടത്തിലുണ്ട് എന്നുളളത് ഒരു അദ്ഭുതമേ അല്ല. കാരണം നാളിത് വരെ അവർ കാത്തിരുന്നത് ഇത്തരം വർഗ്ഗീയ വാദികളുടെ ഭരണം തന്നെ. മാളത്തിൽ നിന്നും ഈ വിഷ ജന്തുക്കൾ തല നീട്ടി പുറത്തിറങ്ങീയതും ഈ സംഘീ കാലത്തിന്റെ പ്രത്യേകതയാണ്.
കഥയിൽ ചോദ്യം പാടില്ല
നോട്ട് നിരോധനത്തെ തുടർന്ന് കളള പണക്കാരെല്ലാം പിടിയിലാവുമെന്ന് അവർ വിശ്വസിച്ചു. മുഖ പുസ്തകത്തിൽ അവർ വീറോടെ അധ്യായങ്ങൾ രചിച്ചു. വീര ശൂര പരാക്രമിയായ നരേന്ദ്രന്റെ അപദാനങ്ങൾ പാടി നടന്നു . അവസാനം എന്തായി എന്ന് ചോദിക്കരുത്. കാരണം കഥയിൽ ചോദ്യം പാടില്ല. വില കയറ്റവും കർഷക ആത്മഹത്യയും പെരുകി. ഈ മൗനീബാബകൾ മൗനം പാലിച്ചു. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ അവർ തുളളിച്ചാടി. അവരുടെ നരേന്ദ്രനേ അവർ പുകഴ്ത്തി.
കാരണം അവർ ദേശ സ്നേഹികളാണ്
അബുദാബിയിൽ ക്ഷേത്രം നിർമ്മിക്കാൻ ഷെയ്ക്ക് തീരുമാനിച്ചപ്പോൾ അതിനെ പ്രകീർത്തിച്ച് കൊണ്ട് ഇത്തരം നപുംസകങ്ങൾ മുഖപുസ്തകത്തിൽ കുറിച്ചു. മതസൗഹാർദ്ദവും മതേതരത്വവും എന്ന രണ്ട് വാക്കുകൾ അവരുടെ വിരൽ തുമ്പിൽ എത്തി. ഇംഗ്ളീഷിൽ selected words എന്ന് പറയും. ഇത്തരം വിഷങ്ങൾ തന്നെയാണ് ഈ നാടിന്റ്റെ ശാപം. നരേന്ദ്രൻ സൃഷ്ടിച്ച തൊഴിലവസരങ്ങളിൽ വന്ന് തൊഴിലെടുക്കാനും, നോട്ട് നിരോധനം മൂലം സമ്പത്തിക നേട്ടം കൈവരിച്ച (സംഘികളുടെ ഭാഷയിൽ) നമ്മുടെ രാജ്യത്ത് വന്ന് മുതൽ മുടക്കാനുമൊന്നും ഈ വർഗ്ഗത്തോട് പറയരുതേ. കാരണം അവർ ദേശ സ്നേഹികളാണ്.
രാജ്യദ്രോഹികളെ അകറ്റി നിർത്തുക
മാലിന്യങ്ങൾ എപ്പോഴും മാലിന്യങ്ങൾ തന്നെയാണ്. നാം അതെടുത്ത് മടിയിൽ വെക്കാറില്ല. വലിച്ചെറിയുകയോ കുഴിച്ച് മൂടുകയോ ആണ് ചെയ്യാറ്. അത് പോലെ ഈ സമൂഹത്തിലെ ഏറ്റവും വലിയ മാലിന്യങ്ങളായ ഇത്തരം വർഗ്ഗീയ കോമരങ്ങളെ ഈ നാട്ടിൽ നിന്നും വലിച്ചെറിയുക തന്നെ ചെയ്യണം. നമ്മൾ ഹിന്ദുക്കളും മുസ്ളീംങ്ങളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം സഹോദര്യത്തോടേയും സന്തോഷത്തോടേയും ഇവിടെ കഴിയണമെങ്കിൽ ഈ ഭീരുക്കളെ ഈ രാജ്യദ്രോഹികളെ അകറ്റി നിർത്തുക തന്നെ ചെയ്യണം.
രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ട
മുസ്ളീമിന്റെ രാജ്യസ്നേഹത്തേ പറ്റി ചോദ്യങ്ങളെറിയുന്ന സംഘികളോട് ഇൻഡ്യാഗേറ്റിലെ രക്ത സാക്ഷി മണ്ഡപത്തിലെഴുതിരിക്കുന്ന പേരുകളൊന്ന് വായിക്കണമെന്നപേക്ഷിക്കുന്നു. സായിപ്പിനെതിരെ സാതന്ത്ര്യ സമരത്തിൽ ഒരു കല്ല് പോലും വലിച്ചെറിഞ്ഞിട്ടില്ലാത്ത വെളളക്കാരന്റെ കാല് നക്കിയ ചരിത്രമുളളവനൊന്നും രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ട. മാധ്യമങ്ങളോടൊരു അപേക്ഷ.
ലാൽ സലാം...നീൽ സലാം
ഞങ്ങളുടെ സ്വീകരണ മുറിയിലെ ടിവിയിൽ ഇവന്റ്റെയൊക്കെ വിഡ്ഡിത്തം വിളമ്പുന്ന വർഗ്ഗീയ വിഷം ചീറ്റുന്ന മുഖം പ്രദർശ്ശിപ്പിക്കാതിരിക്കുക. ഇന്നലെ ഡൽഹിയിലെ ജുമാ മസ്ജിദിന്റെ പടിക്കൽ നിന്ന് ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടന ഉയർത്തിപ്പിടിച്ചകൊണ്ട് ഒരാൾ വിളിച്ച മുദ്രാവാക്യമുണ്ടല്ലോ അതാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ, ചന്ദ്രശേഖർ ആസാദ്. നിങ്ങളെ പോലുളളവരാണ് ഞങ്ങളേ നയിക്കേണ്ടത്. നാം ഒന്നാണ്...നമ്മുടെ രാജ്യവും... ലാൽ സലാം...നീൽ സലാം..!!!