'എംവിഡിയുടെ കണ്ണിൽപെടാതെ ഗോവ വരെ ഈ വണ്ടിയോടിച്ചുകൊണ്ടുപോയ ഞങ്ങൾ മരണ മാസ്സ് അല്ലേ?' ഒമര്‍ ലുലു
യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹാദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ പ്രതികരിച്ച് സംവിധായകൻ ഒമർ ലുലു. രൂപമാറ്റം വരുത്തിയ വാഹം കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് സഹോദരങ്ങളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. നിയമവിരുദ്ധമായി ട്രാവലർ രൂപമാറ്റം വരുത്തിയെന്ന് ആരോപിച്ച് വാഹനം കസ്റ്റഡിയിലെടുത്ത മോട്ടോർവാഹന വകുപ്പ് ഇവരെ ഓഫീസിലേക്ക് വിളിപ്പിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്.
Recommended Video
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

'ചങ്ക്സ്' എന്ന സിനിമക്ക് വേണ്ടി രൂപമാറ്റം വരുത്തിയ കാര്‍ ഉപയോഗിച്ച സംഭവത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടാണ് ഒമര്‍ലുലുവിന്‍റെ ഫേസ്ബുക് പോസ്റ്റ്. 'എം.വി.ഡിയുടെ കണ്ണിൽപെടാതെ ഗോവ വരെ ഈ വണ്ടി ഓടിച്ചുകൊണ്ട് പോയി ഷൂട്ട് ചെയ്ത ഞങ്ങൾ മരണ മാസ്സ് അല്ലേ ബ്രോസ്..?' എന്നായിരുന്നു ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. മിനിറ്റുകൾക്കകം നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയത്. പലരും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് കമന്റിട്ടിട്ടുള്ളത്.

മലയാളത്തിലെ യുവതാരങ്ങളായ ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിശാഖ് നായര്‍ എന്നിവരായിരുന്നു ഒമര്‍ ലുലു തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ചങ്ക്സ്' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്. ബാലു വര്‍ഗീസിന്‍റെ നായികയായി ഹണി റോസാണ് ചിത്രത്തില്‍ വേഷമിട്ടത്. 2017ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇവര്‍ക്ക് പുറമേ ലാല്‍, സിദ്ദീഖ്, മെറീന മൈക്കിള്‍ എന്നിവരും വേഷമിട്ടിരുന്നു. ചങ്ക്സില്‍ ബാലു വര്‍ഗീസും സുഹൃത്തുക്കളും ഉപയോഗിച്ച നീല നിറത്തിലുള്ള കാറിന്‍റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഒമര്‍ലുലുവിന്‍റെ കുറിപ്പ്. മാരുതിയുടെ പഴയ ബലേനോ കാര്‍ രൂപമാറ്റം വരുത്തിക്കൊണ്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചിരുന്നത്.

യൂട്യൂബ് വ്ളോഗർമാരായ എബിൻ, ലിബിൻ എന്നിവർ ഇ-ബുള്‍ജെറ്റ് സഹോദരങ്ങളുടെ വാഹനം മോഡിഫൈ ചെയ്തതുമായി ബന്ധപ്പെട്ടാണ് കണ്ണൂരിൽ വെച്ച് ആര്‍ടിഒ പിടിച്ചെടുക്കുന്നത്. ഇതിന് പിന്നാലെ ആർടിഒ ഓഫീസിലെത്തി സംഘര്‍ഷമുണ്ടാക്കിയെന്ന പേരിലാണ് പോലീസ് ഇന്ന് രാവിലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റും പുറത്തുവരുന്നത്. ടിക് ടോക് താരമായിരുന്ന ഹെലൻ ഓഫ് സ്പാർട്ടയും നേരത്തെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ മോഡിഫൈ ചെയ്ത വാന്‍ നേരത്തെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചര്‍ച്ചയായിരുന്നു. ഇവരുടെ വാഹനം ഇതിന് മുമ്പും കണ്ണൂര്‍ ആര്‍ടിഒ കസ്റ്റഡിയിലെടുത്ത സംഭവമുണ്ടായിട്ടുണ്ട്. പിന്നീട് വാഹനം വിട്ടുനൽകിയെങ്കിലും പെര്‍മിറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ പിഴവ് ചൂണ്ടിക്കാണിച്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരോടും നേരിട്ട് ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓഫീസിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടാകുന്നത്.

ഓഫീസില്‍ എത്തിയ തങ്ങളോട് പൊലീസ് മോശമായി ഇടപെട്ടുവെന്നും അന്യായമായി പിഴയീടാക്കുകയാണെന്നും ആരോപിച്ച് ഇരുവരും ലൈവിൽ എത്തിയിരുന്നു. മോഡിഫിക്കേഷന്‍റെ പേരില്‍ 52000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും തങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായും സമൂഹമാധ്യമങ്ങളിലൂടെ ഇവർ പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ സോഹദരങ്ങൾ ലൈവിലെത്തിയത്. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസുമായും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനൊപ്പം ലൈവ് വീഡിയോ കണ്ട് ഇവരുടെ പല ആരാധകരും സ്ഥലത്തേക്ക് എത്തുകയും ചെയ്തു.

വ്ളോഗർമാർക്കെതിരെ തങ്ങൾ സ്വീകരിച്ചിട്ടുള്ളത് നിയമാനുസൃതമായ നടപടി മാത്രമാണെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലൈവില്‍ തെറ്റായ സന്ദേശം നല്‍കുകയാണ് ഇവര്‍ ചെയ്തതെന്നും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്സ് ഉള്ളവരാണെന്ന് കരുതി നിയമം ലംഘിക്കാന്‍ ആര്‍ക്കും അനുമതിയില്ലെന്നും മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ഇതോടെ തങ്ങളുടെ ജോലി തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ നിയമപരമായി തന്നെ നീങ്ങുമെന്നും വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ഇ ബുൾ ജെറ്റ് വ്ളോഗർമാരായ നെച്ചിയാട്ട് എബിൻ വർഗ്ഗീസ്, ലിബിൻ എന്നിവർക്കെതിരെ ഒമ്പത് നിയമലംഘനങ്ങളാണ് മോട്ടോവാഹന വകുപ്പ് ചുമത്തിയിട്ടുള്ളത്. നെപ്പോളിയൻ എന്ന് പേരിട്ട ട്രാവലർ ഒമ്പത് നിയമലംഘനങ്ങൾ നടത്തിയെന്ന് ചെക്ക് റിപ്പോർട്ടിലാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. നികുതി പൂർണ്ണമായി അടച്ചില്ല, വാഹനത്തിന്റെ നിറം മാറ്റി, അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചു, ഗ്ലാസുകളിലും വാഹനത്തിന് മുകളിലും സ്റ്റിക്കർ പതിച്ചു, അപകടകരമായ രീതിയിൽ വാനിന് മുകളിൽ സൈക്കിളുകൾ ഘടിപ്പിച്ചു എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് ഇവർ നടത്തിയിട്ടുള്ളത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ വെളുത്ത നിറമെന്ന് രേഖപ്പെടുത്തിയ വാഹനമാണ് കറുപ്പും മഞ്ഞയും പെയിന്റ് അടിച്ചിട്ടുള്ളത്.

മോട്ടോർ വാന വകുപ്പ് അങ്ങാടിക്കടവിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വാഹനം നിയമലംഘനങ്ങൾ മാറ്റണമെന്നും നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിട്ടുനൽകിയിരുന്നു. എന്നാൽ മോട്ടോർ വാഹന വകുപ്പിനെ അധിക്ഷേപിക്കുന്ന വിധത്തിലും നിയമലംഘനങ്ങൾ പ്രോത്സാഹിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതായി മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ വിഷയം ട്രാൻസ്പോർട്ട് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീണ്ടും വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നിർദേശം ലഭിക്കുന്നത്. ഇതോടെയാണ് വാഹനം വീണ്ടും കസ്റ്റഡിയിലെടുക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആഗസ്റ്റ് ഏഴിനാണ് ആദ്യമായി വീട്ടിലെത്തി വണ്ടി പിടിച്ചെടുക്കുന്നത്. എന്നാൽ ഈ സമയത്ത് പെർമിറ്റ് കഴിഞ്ഞില്ലെന്ന് വ്ളോഗർമാരുടെ വാദം. ഒന്നര മാസത്തോളം ബാക്കിയുണ്ടെന്ന് മനസ്സിലായത് അക്ഷയ കേന്ദ്രത്തിൽ എത്തിയപ്പോഴാണെന്നും ഇവർ പറയുന്നു. എന്നാൽ പിറ്റേ ദിവസം കണ്ണൂർ ആർടിഒ ഓഫീസിലെത്തി ഇക്കാര്യം അറിയിച്ചതോടെയാണ് വാഹനം വിട്ടുകിട്ടിയത്. എന്നാൽ ഇതിന് ശേഷമാണ് മോട്ടോർ വാഹന വകുപ്പ് 42,000 രൂപ പിഴ ചുമത്തി പിഴ വണ്ടി പിടിച്ചെടുത്തുവെന്നും എബിനും ലിബിനും ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications