'ഓണം' നാട്ടിലെത്താൻ ആഗ്രഹിക്കുന്നവരെ ചൂഷണം ചെയ്യാനുള്ള അവസരമാക്കരുത്: വി ശിവദാസന്‍ എംപി
ദില്ലി: ഓണക്കാലത്ത് വിമാനക്കമ്പനികള്‍ യാത്രാ നിരക്ക് കൂട്ടുന്നതിന് എതിരെ വി ശിവദാസന്‍ എംപി. ഓണക്കാലം വിമാനക്കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കാനുളള അവസരമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വി ശിവദാസന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു. ഓണം അടക്കമുളള ആഘോഷ വേളകളില്‍ വിമാനക്കമ്പനികള്‍ ഇത്തരം ചൂഷണം നടത്തുന്നതിന് എതിരെ വ്യോമയാനവകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് എംപി കത്ത് നല്‍കി.
'ഓണം' നാട്ടിലെത്താൻ ആഗ്രഹിക്കുന്നവരെ ചൂഷണം ചെയ്യാനുള്ള അവസരമാക്കരുത്. എല്ലാ മലയാളികൾക്കും നാട്ടിലുള്ള ബന്ധുക്കളുമായി ഒത്തുചേരാനുള്ള അവസരമാണ് ഓണം. ഈ സന്തോഷകരമായ അവസരത്തെ വിമാനക്കമ്പനികൾ കൊള്ള ലാഭം ഉണ്ടാക്കാനുള്ള അവസരമായി മാറ്റുന്നത് പ്രതിഷേധാർഹമാണ്. ഓണം എത്തിയതോടെ തിരഞ്ഞെടുത്ത റൂട്ടുകളിൽ വിമാനക്കമ്പനികൾ നിരക്ക് കൂട്ടുകയാണ്. ഇത് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആഭ്യന്തര - അന്തർദേശീയ യാത്രക്കാരെ ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള വിമാനയാത്രാച്ചെലവ് കുതിച്ചുയർന്നിരിക്കുകയാണ്. ഓണത്തിന് ശേഷം വിദേശ യാത്രകൾക്ക് കൂടുതൽ ചെലവ് വരുമെന്നാണ് റിപ്പോർട്ട്. ഓണക്കാലത്ത് വിമാന നിരക്ക് 8 മുതൽ 10 മടങ്ങ് വരെ കൂടുതലാണ്. തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള ജീവനക്കാരുടെ തിരക്കും വിമാനക്കമ്പനികൾ വില വർധിപ്പിക്കാൻ ഉള്ള അവസരമായി ഉപയോഗിക്കുമെന്നതിനാൽ ഓണത്തിന് ശേഷമുള്ള മടക്കയാത്രകളുടെ നിരക്കും വളരെ ഉയർന്നതായിരിക്കുമെന്ന ആശങ്കയുണ്ട്.
മറ്റ് ആഘോഷ വേളകളിലും സമാനമായ ചൂഷണം നടക്കുന്നുണ്ട് . ഈ അനീതി തടയേണ്ടതുണ്ട്. കൃത്യമായ കൂടിയാലോചനയ്ക്ക് ശേഷം, ടിക്കറ്റ് വിലയുടെ പരിധി നിശ്ചയിച്ച് ഒരു പ്രൈസ് ബാൻഡ് ഏർപെടുത്തുകയാണ് ഇതിനു പരിഹാരം. യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. എന്നാൽ മാത്രമേ, വിമാനയാത്ര ചെയ്ത് വീട്ടിൽ എത്തേണ്ടി വരുന്ന മലയാളികൾക്കും ഈ ഓണം സന്തോഷകരമാവൂ. ഈ ആവശ്യങ്ങൾ ഉന്നയിച്ച്, കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്ത് നൽകി.












Click it and Unblock the Notifications