Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃതദേഹങ്ങളും, കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും ഡോക്ടറേ..; കവളപ്പാറയിലെ അനുഭവം -കുറിപ്പ്

Recommended Video

cmsvideo
    കവളപ്പാറയിലെ അനുഭവം പങ്കുവച്ച് ഡോക്ടര്‍ | Oneindia Malayalam

    മലപ്പുറം: മഴക്കെടുതിയില്‍ ഏറ്റവും വലിയ ദുരന്തം വിതച്ച പ്രദേശമാണ് മലപ്പുറത്തെ കവളപ്പാറ. വ്യാഴാഴ്ച്ച രാത്രിയോടെയാണ് ഭൂദാനം കവളപ്പാറയിലെ മുത്തപ്പന്‍ കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും മണ്ണിനടയില്‍പ്പെട്ട 63 പേരില്‍ ഇതുവരെ കണ്ടെത്താനായാത് 20 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ്. നാല്‍പ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പോത്തുക്കല്ല് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.

    കവളപ്പാറയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിവസങ്ങളായി മണ്ണില്‍ പുതഞ്ഞ് കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കുകയെന്ന ദൗത്യമാണ് വലിയ പ്രതിസന്ധികളെ മറികടന്നുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ കവളപ്പാറയില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. കരളലിയിക്കുന്ന കാഴ്ച്ചകളാണ് ഒരോ നിമിഷവും കണ്‍മുന്നില്‍ കാണുന്നതെങ്കിലും മണ്ണിനടിയില്‍ അകപ്പെട്ടുപോയ അവസാന ആളെയും പുറത്തെത്തിക്കാനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ട ഒരു ഡോക്ടറുടെ അനുഭവ കഥ ഡോ അശ്വതി സോമൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുന്നത് ഇങ്ങനെയാണ്.

    അനുഭവക്കുറിപ്പ്- 9 പ്രളയം

    അനുഭവക്കുറിപ്പ്- 9 പ്രളയം

      ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ടറേ, ഇതു ആരുടെയാണ് എന്നു എങ്ങനെയാ കണ്ടെത്തുക, എങ്ങനെ ഇതു കയ്യിൽ പിടിച്ചു ഒത്തു നോക്കും?എങ്ങനെ പോസ്റ്റ് മോർട്ടം ചെയ്യും?ഞങ്ങളും മനുഷ്യരല്ലേ ? രാത്രി 2 മണിവരെ ഒറ്റക്ക് ഇതു കാണാൻ പറ്റാതെ കൂടെ ഒരാളെ കൂടി ഡ്യൂട്ടിക്ക് കയറ്റി, പോരാതെ ഞങ്ങൾ മാറി മാറിയാ പോസ്റ്റുമോർട്ടം ചെയ്തത്. ഇത്ര കാലത്തെ സർവീസിനിടയിൽ പല കുറി പല തരത്തിൽ ഉള്ള മൃതദേഹങ്ങൾ കണ്ടിട്ടു പോലും നിലമ്പൂരിൽ കഴിഞ്ഞ ദിവസം ഇങ്ങനെ ചിലതു കണ്ടു തളർന്നു ഇരിക്കാനെ കഴിഞ്ഞുള്ളു ഞങ്ങൾക്ക്. ശരീരം ജിഗ്‌സോ പസിൽ പോലെ വെച്ചു നോക്കേണ്ട അവസ്‌ഥ.ഇന്ന് ക്യാമ്പിൽ എന്നോട് സംസാരിച്ച ഒരു ഡോക്ടറുടെ അനുഭവമാണിത്.

        ഏട്ടനും അമ്മൂമ്മയും പോയി ഡോക്ടറെ....

        ഏട്ടനും അമ്മൂമ്മയും പോയി ഡോക്ടറെ....

        ആർത്തലച്ചു വന്ന പൊടി പടലങ്ങളും, വൻ മരങ്ങളും എല്ലാം കൊണ്ടുപോയപ്പോൾ എന്തു ചെയ്യണം എന്നറിയാതെ നിന്നു പോയതാ..മറ്റേ ഭാഗത്തേക്ക് രാത്രി കണ്ട വഴിയേ ഓടി പോയ ഏട്ടനും അമ്മൂമ്മയും പോയി ഡോക്ടറെ....

        രണ്ടു ദിവസം നിലമ്പൂരിൽ പോകാൻ പോലും, എന്തിനു മഞ്ചേരി ജംഗ്ഷൻ കടക്കാനോ, എടവണ്ണ എത്താനോ പോലും കഴിയാതെ വീട്ടിൽ ആയിരുന്നു. അതു കൊണ്ട് തന്നെ വീടിന്റെ തൊട്ടപ്പുറത്ത് ഉള്ള ഹാസിർ ഇന്നലെ ഉച്ചക്ക് മമ്പാട് ക്യാമ്പിൽ പോകാം എന്നു പറഞ്ഞപ്പോൾ തന്നെ അവിടെ എത്തി. എല്ലായിടത്തും ഡോക്ടർമാരും, നഴ്‌സ്മാരും, അനുബന്ധ ആൾക്കാരും കുറവ് തന്നെ. ഹോളിഡേ ആയതുകൊണ്ടു മാത്രമല്ല , അവിടങ്ങളിൽ ജോലിയെടുക്കുന്നവരുടെ വീടുകളിൽ വരെ വെള്ളം കയറി അതു വൃത്തിയാക്കൽ വരെ ബുദ്ധിമുട്ടി നിൽക്കുകയാണ്. പിന്നെ അവർ എങ്ങനെ ക്യാമ്പുകളിൽ വരും.

        മിഷൻ നിലമ്പൂർ

        മിഷൻ നിലമ്പൂർ

        കെജിഎംഒഎയും, ഐഎംഎ യും സംഘടിതമായി രംഗത്തെത്തി. ഇന്നലെ രാത്രി 9 മണിക്കു മഞ്ചേരി ജനറൽ ആശുപത്രിയിൽ തുടങ്ങിയ യോഗത്തിനൊടുവിൽ 2 വണ്ടി നിറയെ ഡോക്ടർമാരും, മരുന്നുകളും എല്ലാവരും റെഡി.

        മിഷൻ നിലമ്പൂർ ആണ് ഉദ്ദേശം.

        ഇന്ന് രാവിലെ 8 മണിക്ക് തന്നെ നിലമ്പൂരിൽ എത്താൻ. ഡോ.മുരളി, ഡോ .റഊഫ്, ഡോ.ഫെബിൻ, ഡോ.സജനി, ഡോ.ഷാജുതോമസ്, ഡോ.നന്ദകുമാർ, ഡോ.ജലീൽ പിന്നെ ഞാനും ഉണ്ടായിരുന്നു യോഗത്തിൽ.യോഗത്തിൽ നിന്നു രാത്രി 10.30 യോട് കൂടി ഞാൻ പൊന്നപ്പോളും മറ്റുള്ളവർ ഉറക്കം ഇല്ലാതെ അവിടെ ഉണ്ടായിരുന്നു.

        സംഘം

        സംഘം

        രാവിലെ 8.30 യോട് കൂടി നിലമ്പൂരിൽ എത്തി. മൊബൈൽ ഡിസ്പെന്സറിയിലെ വണ്ടിയും എടുത്തു.എന്റെ കൂടെ ഡോ.ഷിജിൻ, ജെ.എച്ച്.ഐ. രാജേഷ്, ഡ്രൈവർ അനൂപ്, നഴ്സിങ് ട്യൂട്ടർ ബാബു, സുമേഷ് തുടങ്ങിയവർ ഉണ്ടായിരുന്നു. ബേസ് ക്യാമ്പ് ഒരുക്കിയത് പി.എച്.സി പോത്തുകല്ലിൽ.രാവിലെ ബ്രീഫിങ് കഴിഞ്ഞു അവിടുന്നു ഡോക്ടർമാർ അടങ്ങുന്ന ടീമുകൾ മരുന്നുകളും, പറ്റുന്ന മറ്റു വസ്തുക്കളും ആയി പല ഭാഗങ്ങളിലേക്ക് തിരിച്ചു.

        പോകുന്ന വഴികൾ

        പോകുന്ന വഴികൾ

        പോകുന്ന വഴികൾ മുഴുവൻ നദിയുടെ സംഹാര താണ്ഡവം വിളിച്ചറിയിച്ചിരുന്നു. ഒരാൾ പൊക്കത്തിൽ വരെ അടിഞ്ഞു കൂടിയ ചെളി. റോഡിന്റെ ഇരുവശങ്ങളിലും തന്റെ ജീവിതത്തിന്റെ മുക്കാൽ പങ്കും കഷ്ടപ്പെട്ടു പണിയെടുത്തു കെട്ടിപ്പൊക്കിയ സ്വപ്ന സൗധങ്ങൾ നിലം പൊത്തിയത് കണ്ടു വീർപ്പടക്കി നിൽക്കുന്നവർ. കുതിയൊലിച്ചു വന്ന നദികൊണ്ടുവന്ന മാലിന്യങ്ങൾ ജനലിലൂടെ പുറത്തേക്കു തെറിച്ചു നിൽക്കുന്നു. പാഴ് വസ്തുക്കൾ നിറഞ്ഞിരിക്കുന്ന തുണി കടകളും, പലചരക്കുകടകളും. ചില വഴികൾ മുഴുവൻ കടപുഴകി ഒലിച്ചു വന്ന മരങ്ങളും, വേരുകളും കൊണ്ട് അടഞ്ഞു പോയിരിക്കുന്നു.ജെസിബി കൊണ്ടു അതിന് നടുവിലൂടെ ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാവുന്ന ഒരു വഴി ഒരുക്കിയിരിക്കുന്നു.

        കുറച്ചു മണല് മാത്രം

        കുറച്ചു മണല് മാത്രം

        അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് നിലമ്പൂർ മുണ്ടേരിയിൽ ഭംഗിയുള്ള ഫാം ഉണ്ടായിരുന്ന സ്ഥലത്തു ഇപ്പോൾ കുറച്ചു മണല് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നു. അവിടെ 5 കോളനികളിലായി കുറേ പേർ ഭക്ഷണവും, വെള്ളവും ഇല്ലാതെ കുടുങ്ങി കിടക്കുന്നു എന്നും. ഭക്ഷണം നൽകാൻ ഹെലികോപ്റ്റർ സേവനം തുടങ്ങിട്ടിട്ടുണ്ട്. അവരെ അവിടെ നിന്നു രക്ഷിച്ചു കൊണ്ടു വരുമ്പോൾ ഇക്കരെ ഞങ്ങളും എത്തിയിരുന്നു. കളക്ടറും, അസിസ്റ്റന്റ കളക്ടറും , ഡിഎംഒ മാടവും, ഐ.റ്റി.ഡി.പി ഓഫീസറും, നാട്ടുകാരും ,ആർമി ഒക്കെ അവിടെ ഉണ്ടായിരുന്നു.

        ബോട്ടിൽ

        ബോട്ടിൽ

        ഒഴുക്കിൽ പെട്ടു ആടിഉലഞ്ഞു പോകുന്ന ബോട്ടിൽ കയറു കെട്ടി അപ്പുറത്തുള്ളവരെ ഇങ്ങോട്ടു എത്തിച്ചു. സ്ഥിരം പോയിരുന്ന സ്ഥലങ്ങളിലെ ചിലർ, അവിടെ ഫാർമിൽ പണിയെടുത്തിരുന്നവർ , രക്ഷപെടണം എന്നു മനമുരുകി ദൈവത്തെ പ്രാർത്ഥിച്ചവർ അങ്ങനെ കുറച്ചു പേർ . അവർ ഇപ്പുറം എത്തിയതും ഒതുക്കി വെച്ച കണ്ണുനീർ അവർ അറിയാതെ ഒഴുകുന്നുണ്ടായിരുന്നു. അത്രക്ക് ഭീതി അനുഭവിച്ചിരുന്നു അവർ എന്നു നമുക്ക് മനസ്സിലാകും.ആ പൊട്ടിക്കരയുന്ന കാഴ്ച്ച ദുസ്സഹരം തന്നെ.ചുണ്ടുകൾ വിതുമ്പി ഒന്നും പറയാനാകാതെ കുടുംബത്തെഒന്നടങ്കം കെട്ടിപിടിച്ചു കൊണ്ടുള്ള ഇരുപ്പ് അതു എത്ര നാൾ കഴിഞ്ഞാലും മനസ്സിൽ നിന്നു മായുമെന്ന് തോന്നുന്നില്ല.

        ഒരു വാക്കും ചോദിക്കാതെ

        ഒരു വാക്കും ചോദിക്കാതെ

        ഭിന്നശേഷിക്കാരനായ അപ്പു ചോദിച്ചത് ഐസ്ക്രീമിനാണ്. കഴിഞ്ഞ തവണ കണ്ടപ്പോൾ ഞാൻ കൊണ്ടു ചെല്ലാം എന്ന് ഉറപ്പ് പറഞ്ഞിരുന്നു. ഇന്ന് ഇങ്ങനെ കാണുമെന്നു ഒട്ടും കരുത്താത്തത് കൊണ്ടു കയ്യിൽ ഉണ്ടായിരുന്നില്ല. അടുത്ത ദിവസം കാണുമ്പോൾ തരാം എന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞത് .കോട്ടയത്തു നിന്നു ഇവിടെ ജോലിക്കെത്തിയവർ. അവർ ഉണ്ടാക്കിയ ഏദൻ തോട്ടം ,ഒരു വാക്കു പോലും ചോദിക്കാതെ നദി തട്ടി അകറ്റിയപ്പോൾ കരയുടെ അപ്പുറം ഇരുട്ടുകുത്തി കോളനിയിൽ അകപ്പെട്ടവർ. 1.5 വയസ്സും 2.5 വയസ്സും ഉള്ള രണ്ടു കുഞ്ഞുങ്ങളെ മാറോട് അടക്കി പിടിച്ചു ഒരു തുള്ളി വെള്ളം പോലും കുടിക്കാനില്ലാതെ 2 ദിവസം അവിടെ അകപ്പെട്ടവർ. രക്ഷിക്കാൻ ആരു വരും എന്നോ, തനിക്ക് എന്തു സംഭവിക്കും എന്നോ അറിയാതെ മുന്നിൽ രുദ്ര താണ്ഡവം ആടുന്ന നദിയെ നോക്കി ഭീതി പൂണ്ടവർ. അവരുടെ കാരച്ചിലിന് ഇന്ന് പ്രതിവിധി ഉണ്ടായിരിക്കുന്നു

        ഹെലികോപ്റ്ററിൽ

        ഹെലികോപ്റ്ററിൽ

        ഹെലികോപ്റ്ററിൽ പറ്റുന്ന മുറക്ക് ഭക്ഷണവും, വെള്ളവും ഇട്ടു കൊടുക്കുന്നു. വലിയ ഉരുളൻ പാറക്കഷ്ണങ്ങളിൽ തട്ടിപലതും പൊട്ടിപോയിട്ടും ഒരിറ്റു വെള്ളത്തിനായി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ നമ്മൾ നശിപ്പിച്ചു കളയുന്ന സൗഭാഗ്യങ്ങളെ കുറിച്ചു ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരുടെ ഇടപെടലുകൾ കാരണം തന്നെ ഒരുപാട് പേർ ഇന്ന് സുരക്ഷിതരായി ക്യാമ്പുകളിൽ ഉണ്ട്.ചുണ്ണാമ്പ് തേച്ചിരിക്കുന്ന ന്യൂ ജൻ പിള്ളേർ തന്നേ പലരെയും തക്ക സമയത്ത് രക്ഷപെടുത്തി എത്തിച്ചത്.

        ഇനി എന്ത്

        ഇനി എന്ത്

        ആദിവാസികളിൽ പലരും മലകയറി ഉള്ളിലേക്ക് പോയിരിക്കുന്നു. കാടിന്റെ മക്കൾക്കു കാടിന്റെ ഉൾവിളി അറിയാതിരിക്കുമോ. പലരും ഇറങ്ങി വന്നില്ല. അവരുടെ സംരക്ഷകർ അവർ വിശ്വസിക്കുന്ന പ്രകൃതിയാണ്. അത് അവരുടെ വിശ്വാസം. ഇറങ്ങി വന്നവരെ ക്യാമ്പുകളിലേക്കു പാർപ്പിപ്പിച്ചു. ചുമക്കും,പനിക്കും ,വേദനക്കും, വളം കടിക്കും മരുന്നുവാങ്ങിയവർ ഏറെ. പലരുടേയും മുഖത്ത് ആദിയായിരുന്നു. ഇനി എന്തു എന്ന ചോദ്യവും.

        എന്തൊക്കെ തിരിച്ചു കിട്ടും

        എന്തൊക്കെ തിരിച്ചു കിട്ടും

        കടമെടുത്തു വാങ്ങിയ കടകൾ, ജീവത്തിലെ നല്ല പങ്കു ജീവിക്കാതെ കെട്ടിപ്പൊക്കിയ കയറിക്കിടക്കാനുള്ള കൂരകൾ, സെന്റിന് വിലപേശി പറഞ്ഞു വാങ്ങിയ സ്ഥലങ്ങൾ ഇതെല്ലാം ഒരു വാക്കു പോലും ചോദിക്കാതെ ഒരു നാൾജീവിതത്തിലേക്ക് കയറി വന്ന് ആരോ തട്ടിപ്പറച്ചിരിക്കുന്നു. പരിഭവം പറയാനോ, കരയാനോ കഴിയാത്തവർ. വിഷമത്തിന്റെ കണക്കിൽ എനിക്കാണോ നിനക്കാണോ കൂടുതൽ നഷ്ടം എന്നു തിട്ടപ്പെടുത്താൻ കഴിയാത്തവർ. നഷ്ടങ്ങൾ തിട്ടപ്പെടുത്താൻ സ്വന്തംഎന്നു കരുതിയ എന്തൊക്കെ തിരിച്ചു കിട്ടും എന്നു പോലും അറിയാത്തവർ.

        മണ്ണും, മരങ്ങളും

        മണ്ണും, മരങ്ങളും

        ഉരുൾ പൊട്ടി ഒലിച്ചു വന്ന മണ്ണും, മരങ്ങളും ചില കോളനികളെ മുഴുവനായി കൊണ്ടു പോയി.ജീവൻ ബാക്കി ലഭിച്ചത് കൊണ്ടു ഈ പ്രായത്തിൽ ഇനി എന്തു ചെയ്യും എന്നറിയാത്തവർ. അങ്ങനെ പറഞ്ഞാൽ തീരാത്ത കഥകളായി ക്യാമ്പുകളിൽ ചിലർ ഉണ്ട്.അടഞ്ഞു കൂടിയ ചെളിയിൽ കണ്ണീരു കൂടി ചേർത്തു എടുത്തു കളയുന്നവർ, എടുത്തു വെച്ച കുഞ്ഞുടുപ്പുകളും, ഓർമകൾ അടങ്ങുന്ന ആ മയിൽ പീലിയും ചെളി നിറഞ്ഞു വലിച്ചെറിയ പെടുമ്പോൾ നിസ്സംഗതരായിരിക്കുവാൻ ശ്രമിക്കുന്നവർ.

        വല്ലാത്ത ഒരു ഭാരം

        വല്ലാത്ത ഒരു ഭാരം

        കാരണങ്ങൾ പലതു നിരത്തി തനിക്കു ഏൽക്കേണ്ടി വന്ന ദുരന്തത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നവർ. അങ്ങനെ പലരുണ്ടു അവരുടെ കൂട്ടത്തിൽ. വെറുതേ കൈ പിടിച്ചു കണ്ണിലേക്ക് നോക്കി നെടുവീർപ്പിട്ടു എഴുന്നേറ്റു പോകുന്നവർ. പറ്റുന്ന പോലെ സാധാരണ നടത്തുന്ന ക്യാമ്പുകൾ പോലെ ആക്കിയെടുക്കാൻ ശ്രമിച്ചു. പറ്റുന്ന കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ബ്ലീച്ചിങ്, ക്ലോറിനേഷൻ, പകർച്ചവ്യാധി നിയന്ത്രണം തുടങ്ങിയവയെ കുറിച്ചു സംസാരിച്ചു. പക്ഷേ മനസ്സിൽ വല്ലാത്ത ഒരു ഭാരം.

        അത്രക്ക് മനക്കട്ടി ഇല്ല

        അത്രക്ക് മനക്കട്ടി ഇല്ല

        എല്ലാം കഴിഞ്ഞു ഉച്ചക്ക് ഇരുട്ടുകുത്തിയിൽ വീണ്ടും പോയി ആർമി ഉണ്ടാക്കിയ ഭക്ഷണവും കഴിച്ചു, മറ്റു 2 ക്യാമ്പുകളും ഇന്നത്തെ റിപ്പോർട്ടും മായി 5 മണിക്ക് പൊതുകല്ലിൽ തിരിച്ചെത്തി. അവിടുന്നു 2 മണിക്കൂർ കൂടി വീട്ടിൽ എത്താൻ.
        പല കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ കവളപ്പാറയിൽ കൂടി ക്യാമ്പിന് പോകട്ടെ എന്ന് ചോദിച്ച എന്നോട് ഒരു സീനിയർ ഡോക്‌ടർ പറഞ്ഞു... "എന്തിനാ അശ്വതി... പലതും കണ്ടിട്ടുണ്ട് ഈ കാലത്തിനിടക്കു, കഴിഞ്ഞ പ്രളയത്തിലും ഞാൻ ഇവിടെ ഉണ്ടായിരുന്നു.പക്ഷേ കുഴിച്ചെടുക്കുമ്പോൾ കയ്യും, കാലും, തലയും കൊണ്ട് തരുമ്പോൾ നമ്മൾ എന്താ ചെയ്ക. അത്രക്ക് മനക്കട്ടി ഇല്ല മോളേ അതോണ്ട് അവിടേക്ക് നീ ഇപ്പോൾ പോണ്ട ,നാളെ നിനക്കവിടെ ക്യാമ്പ് ഇട്ടാൽ മാത്രം പോയാൽ മതി "

        അനുഭവം എന്നു പറയുന്നത്

        അനുഭവം എന്നു പറയുന്നത്

        കേട്ടറിഞ്ഞ സത്യത്തിനേക്കാൾ പതിന്മടങ്ങ് വലുതാണ് ഈ അനുഭവം എന്നു പറയുന്നത്. അതു അനുഭവിച്ചു തന്നെ അറിയണം.ഘനീഭവിച്ച മനസ്സോടെ അവിടുന്നു ഇറങ്ങുമ്പോൾ മഴക്കാറുകൾ ഇരുണ്ടു കൂടുന്നുണ്ടായിരുന്നു മാനത്തു. മണ്ണെടുക്കുന്ന കോറികളും, മണലെടുക്കുന്നവരും, പ്ലാസ്റ്റിക്കും, മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നവരും, വെള്ളംദുരുപയോഗം ചെയ്യുന്നവരും തുടങ്ങി എല്ലാവരും ഒന്നു ചിന്ദിക്കുക. പ്രകൃതിയുടെ ഈ മാറ്റത്തിന് എല്ലാവരും ഉത്തരവാദികൾ എന്നു. ഈ വീഴുന്ന ഓരോ കണ്ണുനീരിനും ഒരു ചെറുഉത്തരവാദിത്വം നമുക്കും ഉണ്ടെന്നു.

        ശ്രീ അബ്ദുൾ കലാമിൻറെ 2070ൽ നിന്നുള്ള ഒരു കത്ത് എന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്ന പോലെ..
        We are the last generation who can make a change

        ഒരു മാറ്റം വരുത്താൻ കഴിയുന്ന അവസാന തലമുറയാണ് നമ്മൾ എന്നു എത്ര പേർ മനസ്സിലാക്കുന്നു. ഈ വന്നടിഞ്ഞു കൂടിയ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾവീണ്ടും നദിയിലേക്ക് തന്നെ...മറ്റെവിടെയോ എത്തിപ്പെടാൻ

        ഫേസ്ബുക്ക് പോസ്റ്റ്

        ഡോ. അശ്വതി സോമന്‍

        Notifications
        Settings
        Clear Notifications
        Notifications
        Use the toggle to switch on notifications
        • Block for 8 hours
        • Block for 12 hours
        • Block for 24 hours
        • Don't block
        Gender
        Select your Gender
        • Male
        • Female
        • Others
        Age
        Select your Age Range
        • Under 18
        • 18 to 25
        • 26 to 35
        • 36 to 45
        • 45 to 55
        • 55+