എഎംഎംഎ മുത്താണ്.. താരങ്ങൾ മുത്തോട് മുത്താണ്! സിപിഎമ്മിനെ ഭിത്തിയിലൊട്ടിച്ച് സംവിധായകൻ
കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ച് എത്തിക്കാൻ മോഹൻലാലിനെ മുന്നിൽ നിർത്തി കരുക്കൾ നീക്കിയത് ഇടത് എംഎൽഎമാരായ ഗണേഷ് കുമാറും മുകേഷും ചേർന്നാണ് എന്നാണ് റിപ്പോർട്ടുകൾ. ഈ ജനപ്രതിനിധികൾ ദിലീപ് പക്ഷത്താണ് എന്നത് കൊണ്ട് സിപിഎമ്മും സർക്കാരും പഴി കേൾക്കുന്നു.
എന്നാൽ അമ്മയെ പോലെ തന്നെ ചില യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ സിപിഎം നേതൃത്വത്തിനും സാധിക്കുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം പാർട്ടി നിലപാട് വ്യക്തമാക്കിയതിൽ നിന്നും മനസ്സിലാകുന്നത്. ഇരയ്ക്കൊപ്പമെന്ന് പറയുമ്പോഴും അമ്മയെ സംരക്ഷിക്കാൻ സിപിഎം കാണിക്കുന്ന ശ്രദ്ധ അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വലിയ പ്രതിഷേധമാണ് ഈ വിഷയത്തിൽ സിപിഎമ്മിനെതിരെ ഉയരുന്നത്.
സിപിഎമ്മിന് വിമർശനം
അമ്മ വിഷയത്തിലെ സിപിഎം നിലപാടിനെ വിമർശിച്ച് സംവിധായകൻ ഡോ. ബിജു രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: എ എം എം എ എന്ന സംഘടന മുത്താണ്. താരങ്ങൾ മുത്തോട് മുത്താണ്.. ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എ എം എം എയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്‌പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം കഷ്ടമാണ്. അവരോട് ദൈവം ചോദിക്കും. കൂടാതെ എ എം എം ഐയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്‌ക്കുന്നതും ദുരുദ്ദേശപരമാണ്.
നമ്മുടെ ഇക്കയും ഏട്ടനും ജനപ്രിയനും
കഷ്ടമുണ്ട് കേട്ടോ അങ്ങനെ ചെയ്യുന്നതിൽ.. `സിനിമ' എന്ന "കലയെ" വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും എ എം എം എ എന്ന സംഘടന എന്ത് മാത്രം പരിശ്രമിക്കുന്നുണ്ടെന്നു നിങ്ങൾക്കറിയാമോ.. എന്നിട്ടാണ് നിങ്ങളൊക്കെ ആ സംഘടനയോട് ഇങ്ങനെയൊക്കെ... ശരിക്കും കഷ്ടമുണ്ട് കേട്ടോ.. ഇങ്ങനെയൊക്കെ പറയാമോ.. നമ്മുടെ ഇക്കയും ഏട്ടനും ജന പ്രിയനും ഒക്കെയല്ലേ.. നമ്മുടെ സ്വന്തം ബഡായി ബംഗ്ളാവ് അല്ലേ.. നമ്മുടെ സ്വന്തം ആസ്ഥാന തമാശക്കാർ അല്ലേ..
ഗോ ടു യുവർ ക്ലാസ്സസ്...
അപ്പൊ ഇതൊക്കെ ഒരു തമാശ ആയി മാത്രമല്ലേ എടുക്കാൻ പാടുള്ളൂ...അപ്പോ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായല്ലോ.. ഗോ ടു യുവർ ക്ലാസ്സസ്... പിന്തുണ എന്നൊക്കെ പറഞ്ഞു വന്നവർ പതിയെ വന്ന വഴിയേ മടങ്ങി പോകേണ്ടതാണ്... പോളണ്ടിനെ കുറിച്ച് സോറി എ എം എം എ യെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്.... നല്ല നമസ്കാരം എന്ന് ആ തല്പരകക്ഷികളിൽ പെട്ടുപോയ ഒരാൾ എന്നാണ് ഡോ. ബിജുവിന്റെ പ്രതികരണം.
കളിച്ചത് രണ്ട് പേർ
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ തങ്ങള്‍ ഏത് പക്ഷത്താണ് എന്ന് കൃത്യമായി മനസ്സിലാക്കി തന്നിട്ടുളളവരാണ് ഗണേഷ് കുമാറും മുകേഷും. ദിലീപിന് വേണ്ടി തുടക്കം മുതലേ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍. അമ്മയുടെ പുതിയ നേതൃത്വം ചുമതല ഏറ്റെടുത്തതിന് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാന്‍ കളിച്ചതും ഈ രണ്ട് പേര്‍ തന്നെയെന്നാണ് സൂചന.
തള്ളിപ്പറയാതെ പാർട്ടി
തുടര്‍ന്ന് ഈ രണ്ട് ജനപ്രതിനിധികള്‍ക്കെതിരെ പൊതുസമൂഹവും ഇടത് നേതാക്കളും അടക്കമുള്ളവര്‍ രംഗത്ത് വന്നു. പാര്‍ട്ടി ഇവരെ തള്ളിപ്പറയണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ നേതൃത്വത്തിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. അമ്മ ദിലീപിനെ തിരിച്ചെടുത്തത് തെറ്റാണെന്ന് ഒരു വരിയില്‍ പറയുകയും ബാക്കി മുഴുവന്‍ അമ്മയ്ക്ക് വേണ്ടി സംസാരിക്കുകയുമാണ് സിപിഎം ചെയ്തിരിക്കുന്നത്.
Recommended Video
നേതൃത്വം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന്
അമ്മയെ പിളര്‍ത്താന്‍ ചില തല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നുവെന്നും ജനപ്രതിനിധികളെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും സിപിഎം വ്യക്തമാക്കുന്നു. സിപിഎം നേതൃത്വം അമ്മ വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ് എന്നും ഇടത് സഹയാത്രികനായ സിനിമാക്കാരനാണ് അതിന് പിന്നിലെന്നുമാണ് ഒരു കോണില്‍ നിന്നും ഉയരുന്ന ആക്ഷേപം. ഇരയ്‌ക്കൊപ്പം എന്ന് പറയുമ്പോഴും വേട്ടക്കാരന് വേണ്ടി വാദിക്കുന്ന സിപിഎമ്മിനെതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
സിപിഎമ്മിനെതിരെ ഡോ ബിജു