ഈ ഇടങ്ങേറ് ഒഴിയണത് വരെ നിസ്കാരം വീട്ടിൽ തന്നെ ആക്കണതാണ് നല്ലത്', കുറിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 19 ആയി. 5468 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ ഉളളത്.
കൊറോണയെ ചെറുക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. വെള്ളിയാഴ്ചത്തെ ജുമ നമസ്‌ക്കാരം മുസ്ലീം മതവിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ പളളികളിലെ നമസ്‌കാരവുമായി ബന്ധപ്പെട്ട് ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. എന്തെങ്കിലും കാരണവശാൽ പള്ളിയിൽ തന്നെ നിസ്കരിക്കേണ്ടി വരുന്നവർ ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ഡോ. ഷിംന അസീസ് പറയുന്നു.
കോവിഡ് 19 പടരുക തന്നെയാണ്
കുറിപ്പ് വായിക്കാം: ' ഇന്ന് വെള്ളിയാഴ്ചയാണ്, യൗമുൽ ജുമുഅ. മുസ്‌ലിങ്ങൾ പള്ളികളിൽ ഒന്നിച്ച് ചേരുന്ന നാൾ. ഒന്നോർമ്മിപ്പിക്കട്ടെ, നാട്ടിൽ കോവിഡ് 19 പടരുക തന്നെയാണ്. നമുക്ക് കരുതൽ അത്യാവശ്യമാണ്. വികാരത്തേക്കാളുപരി വിവേകം ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. പ്രമുഖ ഇസ്‌ലാമിക രാഷ്ട്രങ്ങളടക്കം ജുമുഅ നമസ്കാരം താൽക്കാലികമായി നിർത്തി വയ്‌ക്കുകയോ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിരിക്കുന്നു. പല രാജ്യങ്ങളിലും അഞ്ചോ പത്തോ മിനിറ്റിൽ ജുമുഅ പൂർത്തിയാക്കാനാണ് നിർദേശം.
മുറികളിൽ തുടരുക
നമുക്കും ചെയ്യാനുള്ളത് ഇതു തന്നെയാണ്. കോവിഡ് 19 റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തി ഹോം ക്വാറന്റീനിൽ ഉള്ളവർ ദയവ് ചെയ്‌ത് ജുമുഅയിൽ പങ്കെടുക്കരുത്. കണിശമായി തന്നെ നിങ്ങളുടെ മുറികളിൽ തുടരുക. ഏതെങ്കിലും തരത്തിൽ മൂക്കൊലിപ്പോ ചുമയോ വയ്യായ്‌കയോ ഉള്ളവർ ആണെങ്കിലും യാതൊരു കാരണവശാലും പള്ളിയിൽ പോവേണ്ട... വീട്ടിൽ തന്നെ ളുഹ്‌റ് നിസ്‌കരിക്കാം.
പടച്ചോൻ നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ
ഏതൊരു ആൾക്കൂട്ടവും കോവിഡ് 19 പകരുന്നതിനു കാരണമാവും. അതുകൊണ്ട് തന്നെ, നിയന്ത്രണങ്ങളോ രോഗലക്ഷണങ്ങളോ ഒന്നുമില്ലാത്ത ആളാണെങ്കിൽ പോലും ഇതേ മാർഗ്ഗം തന്നെ പിന്തുടരുക എന്നതാണ് ഏറ്റവും അഭികാമ്യം. ഈ ഇടങ്ങേറ് ഒഴിഞ്ഞ് പോണത് വരെ നിസ്കാരങ്ങളെല്ലാം വീട്ടിൽ നിന്ന് തന്നെ ആക്കണതാണ് നല്ലത്, പടച്ചോൻ നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ.
മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക
ഇനി എന്തെങ്കിലും കാരണവശാൽ പള്ളിയിൽ തന്നെ നിസ്കരിക്കേണ്ടി വരുന്നവർ താഴെ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. പള്ളികളിലെ ഹൗള് രോഗം പടർത്താൻ വളരെ സാധ്യതയുള്ള ഇടമാണ്. വുളു എടുക്കാൻ പകരം പൈപ്പിലെ വെള്ളവും സോപ്പും ഉപയോഗിക്കുക. സാധിക്കുമെങ്കിൽ വീട്ടിൽ നിന്ന് വുളുവെടുത്ത് പള്ളിയിൽ പോവാം. വുളു എടുക്കുമ്പോൾ ഏറ്റവും നന്നായി കൈ വൃത്തിയായി എന്നുറപ്പ് വരുത്തുക.
ഉടനെ മാസ്ക് ധരിക്കാം
പരസ്‌പരം കാണുമ്പോൾ സലാം പറയാൻ കൈ കൊടുക്കുകയോ കെട്ടിപ്പിടിക്കുകയോ അരുത്. അനാവശ്യസംസാരങ്ങളും ഒഴിവാക്കുക. വുളു എടുത്ത് കഴിഞ്ഞ ഉടനെ മാസ്ക് ധരിക്കാം. ഡിസ്പോസിബിൾ മാസ്ക് ആണെങ്കിൽ പള്ളിയിൽ കയറി വുളു എടുക്കുന്നത് വരെ ഒരു മാസ്കും, വുളു എടുത്തതിനു ശേഷം പുതിയ മാസ്കും ധരിക്കുക. അഴിച്ച മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്. അടപ്പുള്ള വേസ്‌റ്റ് ബിന്നിൽ ഇടുക. ഇത് കത്തിച്ച് കളയാം. കത്തിക്കുന്ന ആൾ ഗ്ലൗസും മാസ്‌കും നിർബന്ധമായും ധരിച്ചിരിക്കണം.
കൈവരിയിൽ പിടിക്കാതെ പോകുക
മുകൾ നിലയിലേക്ക് കോണിപ്പടി കയറിപ്പോവുമ്പോൾ പറ്റുന്നതും കൈവരിയിൽ പിടിക്കാതെ പോവാൻ ശ്രദ്ധിക്കുക. സ്വഫുകൾ ഇടിച്ച് തിങ്ങി നിൽക്കുന്നതും തക്‌ബീർ കെട്ടുമ്പോഴും റുകൂഇലും അത്തഹിയ്യാത്തിലുമൊക്കെ കൈകൾ തമ്മിൽ തട്ടാനുള്ള സാധ്യതയും ബോധപൂർവം തന്നെ ഒഴിവാക്കണം. മുസ്വല്ല/പുൽപായ എന്നിവയിൽ മൂക്കിലെയോ വായിലെയോ സ്രവങ്ങൾ വീഴാം. ഇത് ശ്വസിക്കുന്നത് രോഗം വിളിച്ച് വരുത്താം.
ഊഴമിട്ട് ഇറങ്ങുക
സ്വന്തം മുസ്വല്ലയോ അല്ലെങ്കിൽ നജസൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ വൃത്തിയുള്ള ന്യൂസ് പേപ്പറോ കയ്യിൽ കരുതിയാൽ പള്ളിയിലെ നിലത്തും മുസല്ലയിലും കൈ കുത്തുന്നതും മുഖം തട്ടുന്നതും ഒഴിവാക്കാം. ഒന്ന് കൂടി, സലാം വീട്ടിക്കഴിഞ്ഞ് ദുആ ഇരന്ന് കൈയിന്റെ ഉള്ള് മുത്തുന്നതും, മുഖം തടവുന്നതും ഒഴിവാക്കണേ. അത്രേം നേരം കാത്ത വൃത്തി മുഴുവൻ അവിടം കൊണ്ട് തീരും. ജുമുഅ പൂർത്തിയാക്കിയ ഉടനെ തന്നെ പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങുക. എല്ലാവരും ഒരുമിച്ച് തിക്കിത്തിരക്കി ഇറങ്ങുന്നതിനു പകരം ഊഴമിട്ട് ഇറങ്ങുക.
പടച്ചോൻ കാക്കട്ടെ
പുറത്തിറങ്ങി സ്വന്തം വാഹനത്തിനടുത്തെത്തിയാൽ അതെടുക്കാൻ തടസ്സമായി മറ്റുവാഹനങ്ങളുണ്ടെങ്കിൽ അതിന്റെ ഉടമസ്ഥൻ വന്ന് അത് മാറ്റുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക. ഇരുചക്രവാഹനങ്ങളുടെ റബ്ബർ പിടിയും മറ്റും രോഗാണുവാഹകരാവാം. നമുക്ക് നാളെ ഒരു വെള്ളിയാഴ്ച മാത്രം പള്ളീൽ പോയാൽ പോരല്ലോ. മാറി നിൽക്കാനാകുന്നവരെല്ലാം മാറി നിൽക്കുക തന്നെ വേണം. വിവേകത്തോടെ തന്നെ നമുക്കിതും നേരിടാം. പടച്ചോൻ കാക്കട്ടെ'!