ഇന്ത്യയെ ഒരു വഴിക്കാക്കാൻ ഉറക്കമൊഴിച്ചാണ് അഭ്യാസം! ഇനിയെന്തൊക്കെ കാണാനിരിക്കുന്നു! കുറിപ്പ് വൈറൽ
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ആരോപണ വിധേയനായ ജലസേചന അഴിമതിയിലെ 9 കേസുകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. 70,000 കോടിയുടേതാണ് വന്‍ വിവാദമായ ജലസേചന അഴിമതി. അജിത് പവാര്‍ ഉള്‍പ്പെട്ട കേസുകള്‍ അല്ല അവസാനിപ്പിച്ചത് എന്നാണ് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.
ഇതേക്കുറിച്ച് മന്ത്രി ടിഎം തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പ്രതീക്ഷിച്ചിരുന്ന വാർത്തയാണ് അജിത് പവാറിന്റെത് എന്ന് തോമസ് ഐസക് പറയുന്നു. വേണ്ടി വന്നാൽ ഫയൽ വീണ്ടും തുറക്കുമെന്ന ടിപ്പണിയുടെ അർത്ഥം അജിത് പവാറിനെ മുന കൂർത്ത വാളിനു കീഴെ ടൈംബോംബു വെച്ച കസേരയിട്ട് അതിൽപ്പിടിച്ചിരുത്തിയിരിക്കുകയാണ് എന്നാണെന്ന് ഐസക് പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

48 മണിക്കൂർ കൊണ്ട് "ഭും"
'കാത്തിരുന്ന വാർത്തയെത്തി. പ്രതീക്ഷിച്ചിരുന്നതുകൊണ്ട്, അതിലെന്തെങ്കിലും വാർത്തയുണ്ടോ എന്നു നിശ്ചയമില്ല. അജിത് പവാറിന്റെ പേരിലുണ്ടായിരുന്ന എഴുപതിനായിരം കോടിയുടെ അഴിമതിക്കേസ് 48 മണിക്കൂർ കൊണ്ട് "ഭും". മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ പരംബീർ സിംഗിന്റെ പ്രസ്താവന ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ടു ചെയ്തതു വായിച്ചു ചിരിച്ചുപോയി. കേസുകൾ ഒഴിവാക്കിയത് സോപാധികമാണത്രേ. പുതിയ വിവരങ്ങൾ ലഭിക്കുകയോ, കോടതി മറിച്ചു പറയുകയോ ചെയ്താൽ ഫയൽ വീണ്ടും തുറക്കുമെന്നൊരു ടിപ്പണിയും.

ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ ആണികൾ
എന്നുവെച്ചാൽ, മുന കൂർത്ത വാളിനു കീഴെ ടൈംബോംബു വെച്ച കസേരയിട്ട് അതിൽപ്പിടിച്ചിരുത്തിയിരിക്കുകയാണ് പാവം അജിത് പവാറിനെ. അത്രയ്ക്കേ ഉള്ളൂ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുടെ പത്രാസ്! ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ ആണികൾ ഒന്നൊന്നായി തറയ്ക്കുകയാണ് സംഘപരിവാർ. അർദ്ധരാത്രിയെന്നോ വെളുപ്പാൻകാലമെന്നോ നോട്ടമില്ലാതെ.നോട്ടുനിരോധിച്ചത് പാതിരാത്രിയ്ക്കായിരുന്നെങ്കിൽ, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത് വെളുപ്പാൻകാലത്ത്.

ഉറക്കമൊഴിച്ചാണ് അഭ്യാസം
ഇന്ത്യയെ ഒരു വഴിക്കാക്കാൻ ഉറക്കമൊഴിച്ചാണ് അഭ്യാസം. അധികാര ദുർവിനിയോഗവും ഭീഷണിയും ചാക്കിട്ടുപിടിത്തവും കാലുവാരലുമായി കുതന്ത്രങ്ങളുടെ തെരുക്കൂത്തിനെ "ചാണക്യബുദ്ധി"യെന്ന് ആർപ്പുവിളിക്കാൻ കുറേ മാധ്യമങ്ങളും. ഇതൊന്നും കണ്ടിട്ട് സുപ്രിം കോടതിയ്ക്കു പോലും നിഷ്ക്രിയത്വമാണ്. ഭരണഘടനയുടെ കാവൽക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന് സ. പ്രകാശ് കാരാട്ട് പങ്കുവെച്ച ആശങ്ക നേർബുദ്ധിയുള്ളവരെല്ലാം പങ്കുവെയ്ക്കുന്ന സാഹചര്യം.

ഇനിയെന്തൊക്കെ കാണാനിരിക്കുന്നു
കൊച്ചുവെളുപ്പാൻകാലത്ത് രാഷ്ട്രപതി ഭരണം അവസാനിച്ചതും ഒരേയൊരു വാർത്താ ഏജൻസിയെ മാത്രം വിവരമറിയിച്ച് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സത്യപ്രതിജ്ഞ നടത്തിയതുമൊന്നും സുപ്രിംകോടതിയെ സംബന്ധിച്ച് അസ്വാഭാവികത സംശയിക്കാനോ ദ്രുതഗതിയിൽ ഇടപെടാനോ ഉള്ള കാരണങ്ങളാകുന്നില്ല. ഇനിയെന്തൊക്കെ കാണാനിരിക്കുന്നു!' എന്നാണ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
മന്ത്രി ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications