മധ്യവേനലവധി കൊഴുപ്പിക്കാൻ ലഹരിമാഫിയ സജീവം; കേരളത്തിലേക്ക് ലഹരി ഒഴുകുന്നു
കൊച്ചി: മധ്യവേനലവധി കൊഴിപ്പിക്കാൻ ലഹരിമാഫിയ സജീവം. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു കഞ്ചാവും ഇതര ലഹരിസാധനങ്ങളും വൻതോതിൽ കടത്തി തുടങ്ങി. പ്രഫഷണൽ കോളെജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ലഹരിമരുന്നും കഞ്ചാവും കൊണ്ടുവരുന്നത്. വരുംദിനങ്ങളിൽ ലഹരികടത്തു കൂടുതൽ ശക്തമാകുമെന്നാണു സൂചന.
കഴിഞ്ഞദിവസം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിറ്റി പൊലീസും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ പരിശോധനകളിൽ പത്തു കിലോ കഞ്ചാവു പിടിച്ചിരുന്നു. വെസ്റ്റ്ഹിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹാഷിഷ് ഓയിലും പിടികൂടി. അവധിക്കാലം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാനാണ് ഇവ എത്തിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വിദ്യാർഥികളടങ്ങിയ സുഹൃത് സംഘങ്ങൾ അവധിക്കാലത്ത് വിനോദ യാത്രകൾക്കു പോകുന്ന പതിവുണ്ട്. ഇത്തരം യാത്രകളിൽ മദ്യത്തിനൊപ്പം ലഹരിസാധനങ്ങളുടെ ഉപയോഗവും പതിവാണ്.
ആന്ധ്ര വനാന്തരങ്ങളിലെ കഞ്ചാവ് തോട്ടങ്ങളിൽ വൻതോതിൽ വിളവെടുപ്പു തുടങ്ങിയതായി ആന്‍റി നർക്കോട്ടിക് ബ്യൂറോ വൃത്തങ്ങൾ പറഞ്ഞു. ഇതിനനുസൃതമായി കഞ്ചാവു കടത്തും വർധിച്ചു. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ രഹസ്യമായി സംഭരിച്ച ശേഷം കേരളത്തിലേക്കു കടത്തുകയാണു പതിവ്. ആന്ധ്ര വഴി വരുന്ന ട്രെയ്നുകളിൽ പരിശോധന ശക്തമാക്കിയതിനാൽ റോഡ് വഴിയാണ് കൂടുതലും കൊണ്ടു വരുന്നത്.
എളമക്കരയിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവുമായി അറസ്റ്റിലായ കാരയ്ക്കാമുറി രഞ്ജിത്ത് നാലു കൊല്ലമായി ഈ രംഗത്തുണ്ട്. പ്രഫഷണൽ കോളെജ് വിദ്യാർഥികളും ഇടപാടുകാരിൽ പെടും. കെട്ടിട നിർമാണ കരാറുകാരനായ ഇയാൾ ഇതിന്‍റെ മറവിൽ കഞ്ചാവ് വിതരണം ചെയ്തതിനാൽ ആരും സംശയിച്ചില്ല. കഞ്ചാവ് വിൽപ്പനയിലൂടെ കിട്ടിയ പണം നിർമാണ മേഖലയിൽ ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു. ഇയാൾക്കു സ്ഥിരമായി കഞ്ചാവ് നൽകിയിരുന്ന പത്തനംതിട്ട സ്വദേശി രമേശനും അറസ്റ്റിലായിരുന്നു. ആന്ധ്രയിൽ നിന്നു കഞ്ചാവുമായി വരുമ്പോഴാണു പിടിയിലായത്. ഇരുവ കളമശേരിയിൽ രണ്ടു കിലോ കഞ്ചാവുമായി അറസ്റ്റിലായ തളിപ്പറമ്പു സ്വദേശികളായ ആബിദും അസ്കറും തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് വാങ്ങുന്നത്. ഇവരുടെ പക്കൽ നിന്നു സ്ഥിരമായി കഞ്ചാവു വാങ്ങുന്ന എറണാകുളം സ്വദേശി അടുത്തിടെ നോർത്ത് പൊലീസിന്‍റെ പിടിയിലായിരുന്നു. ഇയാളെ ഉപയോഗിച്ചു വിരിച്ച വലയിലാണു പ്രതികൾ പിടിയിലായത്. അവധിക്കാലത്തു ലഹരികടത്തും വിതരണവും വ്യാപകമാകാനുള്ള സാധ്യത കണക്കിലെടുത്തു പൊലീസ് ജാഗ്രതയിലാണ്.