ബിനോയ് കോടിയേരിയെ വിമാനത്താവളത്തിൽ തടഞ്ഞു.. പാസ്പോര്‍ട്ട് പോലീസ് പിടിച്ചെടുത്തു
ദുബായ്: ബിനോയ് കോടിയേരിയെ വിമാനകത്താവളത്തിൽ തടഞ്ഞെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ പാസ്പോർട്ട് പോലീസ് പിടിച്ചെടുത്തു. ബിനോയ് പണം തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് ജാസ് ടൂറിസം കമ്പനിയുടെ ഉടമ അല്‍ മര്‍സൂഖി നല്‍കിയ പരാതിയിലാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്.
ചെക്ക് കേസെടുത്തതോടെ ബിനോയിയെ ദുബായ് വിമാനത്താവളത്തില്‍ തടയുകയായിരുന്നു. 30 ലക്ഷം ദിര്‍ഹം വായ്പ നല്‍കിയിട്ട് 20 ലക്ഷം ദിര്‍ഹമാണ് തിരിച്ചുനല്‍കിയത്. ബാക്കി 10 ലക്ഷം ദിര്‍ഹം തിരിച്ചുനല്‍കാത്തതാണ് പരാതിക്ക് ഇടയാക്കിയത്. പണം അടയ്ക്കുകയോ കേസ് തീർപ്പാക്കുകയോ ചെയ്താൽ ബിനോയ്ക്കെതിരായ യാത്രവിലക്ക് നീക്കാൻ സാധിക്കും.
അതേസമയം, യുഎഇ ക്രിമിനൽ അന്വേഷണ വിഭാഗത്തിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് ബിനോയ് ദുബായിലേക്ക് പറന്നത്. അവിടുന്ന് തന്നെ കേസ് ഒത്തു തീർപ്പാക്കാനായിരുന്നു ബിനോയ്യുടെ പദ്ധതി. എന്നാൽ ഇതിനു പിന്നാലെ യാത്രാ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
പത്ര സമ്മേളനം മാറ്റി വെച്ചു
ബിനോയ് കോടിയേരിയുടെ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ചു യുഎഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്നു നടത്താനിരുന്ന പത്രസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു.
ചവറ എംഎൽഎയുടെ മകൻ
ബിനോയ്ക്കൊപ്പം ആരോപണമുയര്‍ന്ന ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെക്കുറിച്ചു പരാമര്‍ശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണു മര്‍സൂഖി പത്രസമ്മേളനത്തില്‍ നിന്നു പിന്മാറിയത്. പത്രസമ്മേളനം നടത്തുന്നതില്‍ കോടതി വിലക്കുണ്ടെങ്കിലും ഇന്ത്യയില്‍ത്തന്നെ തുടരുമെന്നു മര്‍സൂഖി വ്യക്തമാക്കിയിട്ടുണ്ട്.
യാത്രാ വിലക്ക് സ്ഥിരീകരിച്ച് ബിനീഷ്
ദുബായ് ബിസിനസുകാരന്‍ രാഹുല്‍ കൃഷ്ണ തന്റെ പേരു ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീജിത്ത് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. അതേസമയം ബിനോയി കോടിയേരിയുടെ യാത്രാവിലക്ക് സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി രംഗത്ത് വന്നു.
13 കോടിയല്ല 72 ലക്ഷം
13 കോടി നല്‍കാനുണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും ഒരു കോടി 72 ലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നും യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്നും ബിനീഷ് പറഞ്ഞു. ബിനോയ് അവിടെ കിടക്കട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ല. മക്കള്‍ ചെയ്തതിന് അച്ഛന്‍ ഉത്തരവാദിയല്ലെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നാണ് ബിനീഷ് കോടിയേരിയുടെ വാദം.
ബിനോയ്ക്കെതിരെ കേസില്ലെന്ന് കോടിയേരി
ജാസ് കമ്പനി കോടതിയിൽ നൽകിയ സിവിൽ കേസിലാണ് കോടതി കോടതി വിലക്കേർപ്പെടുത്തിയത്. കോടതി ഉത്തരവിനെ തുടർന്ന് എമിഗ്രേഷൻ അധികൃതർ ബിനോയിയെ വിമാനത്താവളത്തിൽ തടയുകയായിരുന്നു. നേരത്തെ ബിനോയ്ക്കെതിരെ ദുബായിൽ യാതൊരു കേസുമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കിയിരുന്നു. ബിനോയ്ക്ക് ദുബായ് പോലീസും നൽകിയ ക്ലീൻ ചിറ്റും സിപിഎം പ്രസിദ്ധീകരിച്ചിരുന്നു.