ടയറിന്റെ പുറംപാളി ഇളകി; ദുബായ്-തിരുവനന്തപുരം എയർ ഇന്ത്യാ എക്‌സ്‌പ്രസ് അടിയന്തരമായി ലാന്റ് ചെയ്തു
ഒരു മണിക്കൂറോളം വിമാനം പറന്നതിനു ശേഷം ആണ് ടയറിന്റെ തകരാറ് പൈലറ്റ് കണ്ടെത്തിയത്.

വിമാനത്തിലെ മുൻഭാഗത്തെ രണ്ട് ടയറുകളിൽ ഒന്നിന് സാരമായ കേടുണ്ടെന്ന് പൈലറ്റ് അമർ സരോജ് കണ്ടെത്തുകയായിരുന്നു. തുടർന്ന് അപകടകരമായ സാഹചര്യത്തിൽ വിമാനം ഇറക്കേണ്ടിവരുമെന്ന് എയർ ട്രാഫിക് കൺട്രോളിൽ നിർദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സന്നാഹങ്ങൾ വിമാനത്താവളത്തിൽ ഒരുക്കി. വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനാ വാഹനങ്ങൾക്കൊപ്പം സംസ്ഥാന അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. തുടർന്ന് റൺവേയിൽ സിഐഎസ്എഫ് അടക്കമുള്ള സുരക്ഷാസേന കമാൻഡോകളും എത്തി.
ഞായറാഴ്ച രാവിലെ 5.40-ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റ് ഉൾപ്പെടെ ആറ് ജീവനക്കാരും 148 യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെ പുറത്തെത്തിച്ചു. ടയറുകളിലൊന്നിന്റെ പുറംപാളി പാടെ ഇളകി പോയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് വിമാനം ചാക്കയിലെ ഹാങ്ങറിലേക്ക് മാറ്റി.
അതേസമയം ഫെബ്രുവരി ആദ്യം അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം എഞ്ചിനുകളിൽ ഒന്നിൽ തീജ്വാല കണ്ടെത്തിയതിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ IX348 വിമാനത്തിന്റെ പൈലറ്റ് തീജ്വാല കാണുകയും അബുദാബിയിലേക്ക് തിരിക്കുകയുമായിരുന്നു. മൊത്തം 184 യാത്രക്കാരാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഉണ്ടായിരുന്നത്, ഒരു എഞ്ചിനിൽ സാങ്കേതിക തകരാർ ഉണ്ടാകുകയും തീപിടിക്കുകയും ചെയ്തു.
അതേസമയം ഇതുനുമുമ്പ് നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു. യന്ത്രത്തകരാറിനെ തുടർന്നാണ് ഷാർജാ- നെടുമ്പാശേരി വിമാനം അടിയന്തരമായി ഇറക്കിയത്. 193 യാത്രക്കാരും പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.












Click it and Unblock the Notifications