'സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്', നാളെ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും: ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തകനായ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ. ഭീമ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട് മാസങ്ങളായി തടവിൽ കഴിയുകയായിരുന്നു സ്റ്റാൻ സ്വാമി. 84കാരനായ അദ്ദേഹം പാർക്കിൻസൺ അടക്കമുളള പല രോഗങ്ങളുമുളള വ്യക്തി കൂടിയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ മരണം. ഭരണകൂടം നടത്തിയ കൊലപാതകമാണ് സ്റ്റാൻ സ്വാമിയുടെ മരണമെന്നാണ് സിപിഎം അടക്കം ആരോപിക്കുന്നത്.
ജീവിതം മുഴുവൻ സമൂഹത്തിന്റെ താഴെ തട്ടിലുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിൽ പ്രതിഷേധിച്ച് നാളെ (07.07.2021)ന് സംസ്ഥാന വ്യാപകമായി മേഖലാകേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

'സ്റ്റാൻ സ്വാമിയുടെ മരണം ആരോഗ്യം വഷളായതുകൊണ്ടുമാത്രം സംഭവിച്ചതല്ല. ഫാ. സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്. മനുഷ്യത്വവും കാരുണ്യവും വറ്റിപ്പോയ ഭരണകൂടം നടത്തിയ കസ്റ്റഡി കൊലപാതകമാണിത്. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണ് എന്നതിന്റെ സൂചനയാണിത്. ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത് ഒരു വർഷമാകാറായിട്ടും ഒരു തെളിവും ഹാജരാക്കാൻ എൻഐഎയ്ക്ക് സാധിച്ചിട്ടില്ല. മോദി സർക്കാരിന് കീഴിൽ ഭീകരമായ അടിച്ചമർത്തലും മനുഷ്യാവകാശ ധ്വംസനവും വ്യാപകമാകുകയാണ്. തടവറയ്ക്കുള്ളിൽ നരകിക്കുന്ന പൊതുപ്രവർത്തകർ നിരവധിയാണ്. ഭരണകൂടഭീകരതയുടെ പൊള്ളുന്ന നേരനുഭവമാണിത്'.
Recommended Video
'രാജ്യത്തെ സ്വേച്ഛാധിപത്യത്തിന്റെ ആഴക്കയങ്ങളിലേക്ക് നയിക്കുന്ന ബിജെപി സർക്കാരിനെതിരെ പ്രതിഷേധമുയരണം. എങ്കിൽമാത്രമെ ഇന്ത്യൻ ജനാധിപത്യത്തിന് നിലനിൽപ്പുണ്ടാകൂ. മോദി സർക്കാരിന്റെ നീചമായ മനുഷ്യത്വമില്ലായ്മയുടെ ഇരയാണ് ഫാ. സ്റ്റാൻ സ്വാമി. ജീവിക്കുവാനുള്ള അവകാശംപോലും പൂർണമായും നിഷേധിക്കപ്പെട്ടു'. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.












Click it and Unblock the Notifications