തിരുവനന്തപുരത്ത് ഭൂചലനം: ആറ് വീടുകള്‍ക്ക് വിള്ളല്‍, പേടിക്കാനില്ലെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ നേരിയ ഭൂചലനം. അമ്പൂരി, വാഴച്ചാല്‍, വെള്ളറട മേഖലകളിലാണ് ഭൂചലനമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഭൂചലനം ഉണ്ടായത്. നെയ്യാർ പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഉച്ചത്തിലുള്ള മുഴക്കം കേട്ട് ആളുകള്‍ വീടിന് പുറത്തിറങ്ങി. ശബ്ദത്തിന് ശേഷം ചെറിയ തോതില്‍ ചലനം ഉണ്ടായതായും നാട്ടുകാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ഭൂചലനത്തില്‍ ആറ് വീടുകള്‍ക്കാണ് പൊട്ടലുണ്ടായത്. കള്ളിക്കാട് മേഖലയില്‍ ചില വീടുകളുടെ അടുക്കളയില്‍ വച്ചിരുന്ന പാത്രങ്ങള്‍ തറയില്‍ വീണു. അലമാരകള്‍ക്കും ടിവി സ്റ്റാന്‍ഡുകള്‍ക്കും മുകളിലിരുന്ന സാധനങ്ങളും താഴെ വീണു പൊട്ടി. പ്രദേശത്ത് നേരിയ ഭൂചലനം ഉണ്ടായെന്ന് സെസിലെ ശാസ്ത്രഞ്ജന്മാരും സ്ഥിരീകരിച്ചു. അതേസമയം ജനങ്ങള്‍ ഭീതിപ്പെടേണ്ടതായ കാര്യമൊന്നുമില്ലെന്നാണ് റവന്യൂ മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും അറിയിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നാശനഷ്ടങ്ങള്‍ കണക്കാക്കുകയാണ്. അർഹരായവരുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് റിസ്‌ക് അനലിസ്റ്റ് പ്രദീപ് ജി എസ്, ജിയോളജിസ്റ്റ് അജിന്‍ ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ മേഖലകളിലേക്കയച്ച് റവന്യൂ വകുപ്പ് പഠനം നടത്തുകയും ചെയ്തിട്ടുണ്ട്.
നേരിയ ചലനം മാത്രമാണ് തലസ്ഥാനത്ത് ഉണ്ടായിരുന്നത്. റിക്ടര്‍ സ്‌കെയില്‍ 1.9 രേഖപ്പെടുത്തിയ ചലനം 'ട്രമര്‍' എന്ന വിഭാഗത്തില്‍ ആണെന്നും ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന മര്‍ദ്ദം പാറകള്‍ സ്ഥിതിചെയ്യുന്ന മേഖല വഴി പുറത്തേക്ക് തള്ളുന്ന പ്രതിഭാസമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
മേഘാലയ മമത കൊണ്ടുപോയി, ചണ്ഡീഗഡ് കെജ്രിവാളും, കോണ്‍ഗ്രസിനെ പൊളിച്ച് പ്രതിപക്ഷ ശത്രുക്കള്‍
Recommended Video