സിനിമയെ സിനിമയായി കാണണമെന്ന് ആദ്യം പറഞ്ഞ രാജീവ് ഇപ്പോൾ എമ്പുരാനെതിരെ വാളെടുത്തിരിക്കുന്നു: സന്ദീപ് വാര്യർ
റെക്കോർഡുകൾ തീർത്ത് എമ്പുരാൻ പ്രദർശനം തുടരുമ്പോഴും ചില കോണുകളിൽ നിന്ന് സിനിമയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
സംഘപരിവാർ അനുകൂലികൾ സിനിമയ്ക്കെതിരെ രംഗത്ത് ഉണ്ട്. താൻ എമ്പുരാൻ കാണില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്.
മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നാണ് രാജീവ് പറഞ്ഞത്.

രാജീവ് ചന്ദ്രേശഖറിന്റെ പ്രതികരണത്തിന് പിന്നാലെ രാജീവിനെ വിമർശിച്ച് സന്ദീപ് വാര്യർ രംഗത്തെത്തി. ബി ജെ പി സംസ്ഥാന പ്രസിഡന്റ് തന്നെ നേരിട്ട് സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം പറയാതെ പറഞ്ഞിരിക്കുകയാണ് എന്നും താൻ കാണില്ല എന്ന് പ്രഖ്യാപിച്ചതോടെ അണികൾക്കും അത് കൃത്യമായ സന്ദേശമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
ബി ജെ പി സംസ്ഥാന പ്രസിഡണ്ട് തന്നെ നേരിട്ട് സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം പറയാതെ പറഞ്ഞിരിക്കുകയാണ്. താൻ കാണില്ല എന്ന് പ്രഖ്യാപിച്ചതോടെ അണികൾക്കും അത് കൃത്യമായ സന്ദേശമാണ്. ലിബറൽ മുഖത്തോടെ ബി ജെ പി സംസ്ഥാന പ്രസിഡണ്ടായ രാജീവ് ചന്ദ്രശേഖർ എത്ര പെട്ടെന്നാണ് അസഹിഷ്ണുതയുടെ പ്രതീകമായി മാറിയത് .
ബി ജെ പിയുടെ നേതാക്കൾ നാലു ദിവസത്തിനകം പലതവണയാണ് നിലപാട് മാറ്റിയത്. സിനിമയെ സിനിമയായി കാണണമെന്ന് ആദ്യം പറഞ്ഞ രാജീവ് ഇപ്പോൾ എമ്പുരാനെതിരെ വാളെടുത്തിരിക്കുന്നു. ജനറൽ സെക്രട്ടറിമാരും കേന്ദ്രമന്ത്രി ജോർജ് കുര്യനും ഒക്കെ ആദ്യമെടുത്ത നിലപാടിൽ നിന്ന് ഇനി മാറുമോ ?
സി പി എം ഒക്കെ പല സിനിമകളെയും രഹസ്യമായി ബഹിഷ്കരിച്ച് സാമ്പത്തിക പരാജയം ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും പരസ്യമായി രാഷ്ട്രീയ പാർട്ടി ഒരു സിനിമയെ ബഹിഷ്കരിച്ച് സമൂഹത്തിൽ കാലുഷ്യം വിതറുന്നത് ഇതാദ്യമായിട്ടാണ്. രാജ്യത്തിൻ്റെ ഭരണഘടന എനിക്കും നിങ്ങൾക്കും ഒക്കെ ഉറപ്പുവരുത്തിയിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം , ആവിഷ്കാര സ്വാതന്ത്ര്യം ഇതൊക്കെ പരട്ടത്ത് വച്ചുകൊള്ളാനാണ് അസഹിഷ്ണുതയുടെ വക്താക്കൾ പറയുന്നത്.
ഞാൻ മനസ്സിലാക്കുന്നിടത്തോളം എമ്പുരാൻ സിനിമ ഒരു കച്ചവട സിനിമ മാത്രമാണ്. വലിയ കലാമൂല്യമൊന്നും ആ സിനിമയിൽ ഇല്ല. അത്തരം എത്രയോ സിനിമകൾ ഇറങ്ങിപ്പോകുന്നു. കേന്ദ്രസർക്കാരിൻ്റെ നയങ്ങളെ വിമർശിക്കുന്ന സിനിമകൾ തമിഴിലും ഇറങ്ങിയിട്ടുണ്ട്. ഏന്നാൽ ഇതുപോലെ അസഹിഷ്ണുത മറ്റൊരു സിനിമയ്ക്ക് നേരെയും ഉണ്ടായിട്ടില്ല.
തമിഴ് തെലുങ്ക് സിനിമകളെ സാമ്പത്തിക വലിപ്പംകൊണ്ട് വെല്ലുവിളിക്കുന്നു എന്നത് മാത്രമാണ് ആ സിനിമയുടെ പ്രത്യേകത. മുരളി ഗോപിയും പൃഥ്വിരാജും തങ്ങൾക്ക് തോന്നുന്ന ഒരു സിനിമയെടുത്ത് വച്ചു . അത് ആവശ്യമുള്ളവർ കാണട്ടെ. ആവശ്യമില്ലാത്തവർ കാണാതിരിക്കട്ടെ. രാഷ്ട്രീയമായി വിമർശിക്കേണ്ടവർ രാഷ്ട്രീയമായി വിമർശിക്കട്ടെ. അതിനപ്പുറം സിനിമയെ ഭീഷണിപ്പെടുത്തി വീണ്ടും എഡിറ്റ് ചെയ്യിപ്പിക്കുന്നതൊക്കെ ഒന്നാന്തരം ഫാസിസമാണ്. ബഹിഷ്കരണ ആഹ്വാനവും ജനാധിപത്യത്തിന് യോജിച്ച ശൈലിയല്ല.












Click it and Unblock the Notifications