അഭിമന്യുവിന്റെ കൊലപാതകത്തില്‍ കണ്ണീരണിഞ്ഞ് അധ്യാപകരും
കൊച്ചി: മഹരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകതകത്തില്‍ കണ്ണീരണിഞ്ഞ് അധ്യാപകരും. രണ്ടാം വര്‍ഷത്തെ അധ്യായന വര്‍ഷത്തിനായി കോളേജിലേക്കുള്ള ആദ്യ വരിവില്‍ തന്നെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത കേട്ടത് പലരും ഞെട്ടലോടെയായിരുന്നു. രസതന്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യുവെങ്കിലും കാമ്പസില്‍ സജീവമായിരുന്നു. മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ അധ്യാപകര്‍ക്കുപോലും ആദ്യവര്‍ഷത്തില്‍ തന്നെ അഭിമന്യൂ സുപരിചിതനായി മാറി. അധ്യാപകരുമായി നല്ല സൗഹൃദമാണ് അഭിമന്യുവിനുണ്ടായരിന്നത്. അതുകൊണ്ട് തന്നെ പൊതു ദര്‍ശനത്തിനു വെച്ചപ്പോള്‍ കൂട്ടുകാരെപ്പോലെ അധ്യാപകരുടെ കണ്ണുകളും ഈറനായി.
രസതന്ത്ര വിഭാഗത്തിലെ അധ്യാപികമാര്‍ പലര്‍ക്കും ദുഖം പിടിച്ചുനിര്‍ത്താനായില്ല. രസതന്ത്ര വിഭാഗത്തിലെ അധ്യാപികയും എന്‍ എസ് എസിന്റെ ചാര്‍ജുവഹിക്കുന്നതുമായ ജൂലി ടീച്ചര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഓഡിറ്റോറിയത്തില്‍ നിന്നും പുറത്തേക്കിറങ്ങിയത്. എന്‍ എസ് എസിന്റെയും വാളന്റിയര്‍ സെക്രട്ടറിയായിരുന്ന അഭിമന്യു. കോളേജിലെ എന്ത് കാര്യത്തിനും ഓടിഎത്തുന്ന കുട്ടിയായിരുന്നു അഭിമന്യുവെന്ന് ജൂലി ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച റിഫ്രഷ്‌മെന്റ് കോഴ്‌സിന്റെ സംഘാടനത്തിലും അഭിമന്യു തന്നെയായിരുന്നു മുന്നിലുണ്ടായരിരുന്നത്. ഫ്‌ളെകസുകള്‍ കെട്ടിവെക്കാന്‍ മുതല്‍ പരിപാടി കഴിഞ്ഞ് എല്ലാമൊതുക്കിവെക്കാന്‍ വരെ അഭിമന്യുവായിരുന്നു മുന്നില്‍. ഒന്നാം വര്‍ഷ പ്രാക്ടിക്കലിന്റെ മോഡല്‍ പരീക്ഷക്കിടക്കായിരുന്നു അഭിമന്യു പരിപാടിക്കായി ഓടിനടന്നത്- ജൂലി ടീച്ചര്‍ പറഞ്ഞു.
കോളേജില്‍ ആരെങ്കിലും രക്തം ആവശ്യമുണ്ടെന്ന് പറഞ്ഞ് എത്തുമ്പോള്‍ അതിനുവേണ്ടിയും ഓടി നടന്നത് അഭിമന്യുവായിരുന്നു. ഇന്നലെ പ്രാക്ടിക്കല്‍ പരീക്ഷക്കുവേണ്ടിയാണ് തലേ ദിവസം രാത്രി തന്നെ അവന്‍ ഇഡുക്കിയില്‍ നിന്നും വന്നത്, പക്ഷെ... ലജി ടീച്ചര്‍ക്കും തൊണ്ട ഇടറി. സ്‌കൂള്‍ തലത്തിലും പ്രാദേശിക തലത്തിലുമുള്ള പ്രസംഗ മത്സരങ്ങളില്‍ വിജയിയായിരുന്ന അഭിമന്യു മികച്ച ഒരു സംഘാടകനായിരുന്നുവെന്ന് ഹിസ്റ്ററി വിഭാഗം അധ്യാപകന്‍ സന്തോഷ് ടി വര്‍ഗീസും പറഞ്ഞു.