പ്രശസ്ത കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (52) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ അനില്‍ പനച്ചൂരാനെ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അസുഖം ഭേദമാവാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്ത് വരുന്ന വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകിരിച്ചു. അതിനാല്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും അന്തിമ കര്‍മ്മങ്ങള്‍. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബര്‍ 20 നാണ് അനില്‍ പനച്ചൂരാന്‍ ജനിക്കുന്നത്. അനില്‍ കുമാര്‍ പിയു എന്നതാണ് യഥാര്‍ത്ഥ പേര്.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി ഉന്നത വിദ്യഭ്യാസം നേടി. വയലില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവ പ്രധാന കവിതകളാണ്. ഭാര്യ: മായ, മൈത്രേയി, അരുൾ എന്നിവരാണ് മക്കൾ.
ശ്രീനിവാസനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നും എന്ന ഗാനത്തോടെയാണ് അനില്‍ പനച്ചൂരാന്‍ സിനിമാ ഗാനരചനാ മേഖലയില്‍ ശ്രദ്ധേയനാവുന്നത്. തുടര്‍ന്ന് മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ, ലാല്‍ ജോസിന്‍റെ തന്നെ വെളിപാടിന്‍റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ തുടങ്ങിയ ഗാനങ്ങളിലൂടെ അനില്‍ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. അറബിക്കഥ ഉള്‍പ്പടെ വിവിധ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.