പണിമുടക്ക് തീയേറ്ററുകൾക്ക് തിരിച്ചടിയാകും: ഇളവ് വേണം; ഒഴിവാക്കണമെന്ന് ഫിയോക്
കൊച്ചി: തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലെ പൊതു പണിമുടക്കിൽ നിന്ന് കേരളത്തിലെ സിനിമ തീയറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി കേരളത്തിൽ തിയേറ്ററുകൾ അടഞ്ഞു കിടന്നിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകൾ വീണ്ടും പൂർണമായി തുറന്നത്. ഈ ഘട്ടത്തിൽ തിയേറ്ററുകൾ അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന് ഫിയോക്ക് പറഞ്ഞു.
വരുന്ന മാർച്ച് 28, 29 ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയൻ രാജ്യ വ്യാപകമായി പണിമുടക്ക് നടത്തുന്നത്. ഇന്ധന വിലവർധന അടക്കം കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾക്ക് എതിരെയാണ് പണിമുടക്ക്.
കേരളത്തിൽ ശക്തമായ പണിമുടക്ക് ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിന് പിന്നാലെയായിരുന്നു ഫിയോക്കിന്റെ ആവശ്യം. കേരളത്തിലെ എല്ലാ മേഖലകളും സഹകരിക്കണം. അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നും സംയുക്ത തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. കേരളത്തിലെ വിവിധ ജില്ലകൾ ശക്തമായി തന്നെ പണിമുടക്കിൽ പങ്കെടുക്കും. എല്ലാ ജില്ലകളിലും 25 സമര കേന്ദ്രങ്ങൾ തുറന്ന് റാലികൾ സംഘടിപ്പിക്കാനാണ് സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനം.
'ബംഗാൾ ജീവിക്കാൻ യോഗ്യമല്ല, പ്രസിഡന്റ് ഭരണം വേണം'; രാജ്യസഭയിൽ പൊട്ടിക്കരഞ്ഞ് രൂപ ഗാംഗുലി
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പണിമുടക്കിൽ സഹകരിക്കണമെന്ന് തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. കെ എസ് ആർ ടി സി , മോട്ടോർ വാഹന മേഖല, വ്യാപാരമേഖല എന്നിവ പണിമുടക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് പൊതു ഗതാഗതത്തെയും പൊതു ജനത്തെയും ബാധിക്കും. ഈ രണ്ട് ദിവസങ്ങളിലും ട്രെയിൻ സർവീസുകൾ ഉണ്ടാകും. എന്നാൽ, ട്രെയിനുകളിൽ യാത്ര ഒഴിവാക്കി പൊതു ജനങ്ങളും സഹകരിക്കണം എന്നാണ് സംയുക്ത സമരസമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതു പണിമുടക്കും കാരണമാണ് തീരുമാനം. സാധാരണ നാലാം ശനിയാഴ്ച ബാങ്ക് അവധിയായിരിക്കും. ഞായർ പൊതു അവധി. തുടർന്ന് രണ്ട് ദിവസത്തെ അഖിലേന്ത്യ പണിമുടക്ക്. ഈ സാഹചര്യം കണക്കിലെടുത്താണ് ബാങ്കുകൾക്ക് നാല് ദിവസത്തെ അവധി നൽകുന്നത്. ബുധനാഴ്ച മുതൽ ബാങ്കുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കും. അതേസമയം, ബാങ്ക് ജീവനക്കാരുടെ സംഘടനകളും സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. മാര്‍ച്ച് 28 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക് നടക്കുന്നത്.
മൂന്നു സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ അവകാശ പത്രിക ഉടൻ അംഗീകരിക്കുക എന്നിങ്ങിനെ 12 ആവശ്യങ്ങൾ ബാങ്ക് ജീവനക്കാരുടെ സംഘടന ഉന്നയിക്കുന്നുണ്ട്. ദ്വിദിന ദിവസമാണ് സമരം നടത്തുന്നത്. ഓൾ ഇന്ത്യ ബാങ്ക് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേൻ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കും.
Recommended Video
കേരളത്തിലെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ സംഘടനകളാണ് ഇത്. സമരത്തിന് പിന്നാലെ, സഹകരണ, ഗ്രാമീണ്‍ ബാങ്കുകളുടെയും ദേശസാല്‍കൃത ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങൾക്ക് തടസ്സം നേരിടും. എന്നാൽ, പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനുളള സാധ്യത ഇല്ലെന്നാണ് വിവരം. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്. അതേസമയം, ദേശീയ തലത്തിലെ 20 ഓളം തൊഴിലാളി സംഘടനകൾ പണിമുടക്കിന് നേതൃത്വം നൽകുന്നത്. എന്നാൽ, ബി.എം.എസ് പങ്കെടുക്കില്ല എന്നാണ് വിവരം. 22 തൊഴിലാളി സംഘടനകൾ കേരളത്തിൽ നിന്നും പണിമുടക്കിനെ പിന്തുണയ്ക്കും. സംയുക്ത സമിതി നേതാക്കളാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.