'എതിരഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കാൻ സാധിക്കില്ല'; നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്
കൊച്ചി: ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ ചിത്രമായ 'പത്താനു'മായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. സിനിമ ഇറങ്ങിയതിന് ശേഷം ഉണ്ടാകുന്ന എതിരഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായിൽ വെച്ച് നടന്ന 'കാപ്പ' സിനിമയുടെ പ്രമോഷൻ പരിപാടിയ്ക്കിടെയാണ് പൃഥ്വിരാജിന്റെ പ്രതികരണം.
'ഒരു സിനിമ ചെയ്തു, ആ സിനിമ ഏതെങ്കിലും ഐഡിയോളജിയുമായി അടുത്ത് നിൽക്കുന്നതായി കാണുന്നയൊരാൾക്ക് തോന്നിയാൽ ആ ആശയങ്ങളുടെ ബെനിഫാക്ടർ ആയവർ ആ സിനിമയെ അങ്ങ് ഏറ്റെടുക്കുകയാണ്. സിനിമ ചെയ്തവർക്ക് ചിലപ്പോൾ അങ്ങനെയൊരു ഉദ്ദേശമേ ഉണ്ടായിരിക്കില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തി ഒരു സിനിമ ചെയ്യുകയെന്നത് എളുപ്പമുള്ള കാര്യമല്ല', പൃഥ്വിരാജ് പറഞ്ഞു.

'കുരുതി എന്ന സിനിമ ചെയ്യുമ്പോൾ പല തരത്തിലുള്ള വിമർശനങ്ങളും എതിർപ്പുകളും മുൻകൂട്ടി കണ്ടിരുന്നു. എന്നാൽ സിനിമയിൽ അഭിനയിച്ചവർക്കോ സംവിധായകനോ നിർമ്മാതാവിനോ അത്തരമൊരു ദുരുദ്ദേശം ഇല്ലെങ്കിൽ അത്തരമൊരു സിനിമ ചെയ്യുന്നത് കൊണ്ട് എന്താണ് തെറ്റ്. പറയുന്ന കാര്യങ്ങൾ ഏത് രീതിയിൽ വ്യാഖ്യാനിക്കപ്പെടുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് ഓരോ വാക്കുകളും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുണ്ട്', പൃഥ്വിരാജ് വ്യക്തമാക്കി.

എതിരഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കുകയെന്നത് കലയുടെ അന്ത്യം കുറിക്കുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പറഞ്ഞു. 'നമ്മുടെ കാഴ്ചപാടിനെ സിനിമയിൽ എങ്ങനെ അവതരിപ്പിക്കുന്നുവെന്നതാണ്. നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ പല തരത്തിലുള്ള കഥാപാത്രങ്ങളുണ്ട്, സാഹചര്യങ്ങളുണ്ട് അതിനെയെല്ലാം നമ്മുക്ക് സിനിമയിൽ പ്രതിനിധീകരിക്കേണ്ടതുണ്ട്.
സിനിമകളിൽ ചില കഥാപാത്രങ്ങൾ ചില ഡയലോഗ് പറയുമ്പോൾ അത് സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കാറുണ്ട്. ഇക്കാര്യം സംവിധായകരോട് സൂചിപ്പിക്കുമ്പോൾ നമ്മളെ തൃപ്തിപ്പെടുത്തുന്ന മറുപടി ലഭിക്കാറുണ്ടെന്നും ദിലഷ് പോത്തൻ പറഞ്ഞു.

പത്താൻ വിഷയത്തിൽ നടൻ ബൈജുവും നിലപാട് വ്യക്തമാക്കിയിരുന്നു. 'അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ. ഇവിടെ ആര്‍ക്കാണ് ഇത്ര ....?. അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ. എന്തിനാണ് മറ്റുള്ളവരിലേക്ക് നോക്കുന്നത്. സ്വന്തം വീട്ടില്‍ എന്ത് നടക്കുന്നു എന്നതല്ല അയല്‍വക്കത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നാണ് എത്തി നോക്കുന്നത്. അത് നോക്കാതിരുന്നാൽ ഈ പ്രശ്നം തീരും', എന്നായിരുന്നു ബൈജു പ്രതികരിച്ചത്.

'പത്താന്‍' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനരംഗത്തില്‍ ദീപിക ഓറഞ്ച് ബിക്‌നിയണിഞ്ഞതാണ് ഒരു വിഭാഗമാളുകള്‍ വിവാദമാക്കിയത്. വലിയ ഭീഷണിയാണ് ചിത്രത്തിനും താരങ്ങൾക്കുമെതിരെ ഉയരുന്നത്. പത്താൻ സിനിമയിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നാരോപിച്ച് ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമായി അയോധ്യയിൽ നിന്നുളള ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ രംഗത്തെത്തിയിരുന്നു. താൻ ഷാരൂഖ് ഖാനെ നേരിട്ടു കണ്ടാൽ ജീവനോടെ കത്തിക്കുമെന്നും പരംഹംസ് ആചാര്യ പറഞ്ഞത്.ദീപികയുടെ വസ്ത്രധാരണത്തിനെതിരെ കഴിഞ്ഞ ദിവസം മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. സിനിമയ്ക്കെതിരെ മുംബൈ പോലീസിൽ പരാതിയും ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications