ഫേസ്ബുക്കിലൂടെയുളള മാപ്പ് സ്വീകരിക്കില്ല, ഷെയിൻ നിഗത്തിനോട് അയയാതെ ഫിലിം ചേംബർ
കൊച്ചി: നിര്‍മാതാക്കള്‍ക്ക് മനോരോഗമമാണോ എന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിട്ടും ഷെയിന്‍ നിഗത്തോട് സിനിമാ സംഘടനകള്‍ അയഞ്ഞിട്ടില്ല. മലയാള സിനിമയില്‍ നിന്ന് മാത്രമല്ല തെന്നിന്ത്യയിലെ മറ്റ് സിനിമകളില്‍ നിന്നും ഷെയിന്‍ നിഗത്തെ വിലക്കി ഒതുക്കാനാണ് നീക്കം.
പ്രശ്‌നത്തില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഷെയിന്‍ നിഗം പ്രകോപനപരമായ പ്രസ്താവന നടത്തി എന്നതാണ് അമ്മ അടക്കമുളള സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഷെയിനിന്റെ മാപ്പ് സ്വീകരിക്കില്ല എന്നാണ് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ മനോരോഗികളാണോ
തെന്നിന്ത്യയിലെ നാല് ഭാഷകളിലും നിലവില്‍ ഷെയിന്‍ നിഗത്തിന് വിലക്കുണ്ട്. മറ്റ് ഭാഷകളിലും ഷെയിനെ വിലക്കുന്നതിന് ഫിലിം ചേംബര്‍ കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കിയത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ മനോരോഗികളാണോ എന്ന പരാമര്‍ശം നടത്തിയതില്‍ ഷെയിന്‍ ഖേദം പ്രകടിപ്പിച്ചിട്ടും അച്ചടക്ക നടപടികളില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ല എന്നാണ് ഫിലിം ചേംബറിന്റെ തീരുമാനം.
മാപ്പ് സ്വീകാര്യമല്ല
ഫേസ്ബുക്ക് വഴിയാണ് ഷെയിന്‍ നിഗം ഖേദപ്രകടനം നടത്തിയത്. എന്നാല്‍ ഇത് സ്വീകാര്യമല്ല എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. മാപ്പ് പറഞ്ഞുളള നിലപാട് ഷെയിന്‍ എപ്പോള്‍ വേണമെങ്കിലും മാറ്റാവുന്നതാണ്. മറ്റ് ഭാഷകളിലും ഷെയിന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് നല്‍കിയ കത്ത് പിന്‍വലിക്കേണ്ടതില്ല എന്നും ഫിലിം ചേംബര്‍ തീരുമാനിച്ചു.
സംഘടനകളുടെ യോഗം
ഈ മാസം 19ന് നിര്‍മ്മാതാക്കളുടെ സംഘടന യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഷെയിന്‍ വിഷയം ചര്‍ച്ചയാകും. നിര്‍മ്മാതാക്കളുടെ സംഘടന എന്ത് നിലപാട് സ്വീകരിക്കും എന്നതിന് അനുസരിച്ചായിരിക്കും അമ്മയുടെ തുടര്‍ നിലപാട്. ഈ മാസം 22നാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. ഈ യോഗത്തിലും പ്രധാന ചര്‍ച്ചാ വിഷയം ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആയിരിക്കും.
മോഹൻലാൽ മടങ്ങി എത്തട്ടെ
അതേസമയം സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഷെയിനോടുളള നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. വിവാദത്തില്‍ ചര്‍ച്ചയാകാം എന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. സിനിമകള്‍ മുടങ്ങിപ്പോകരുത്. വിദേശത്തുളള അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ മടങ്ങി എത്തിയ ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഉടനെ ഒരു ചര്‍ച്ചയ്ക്ക് ഇല്ല
ഈ പ്രശ്‌നത്തില്‍ ഷെയിനിന്റെ നിലപാടുകള്‍ ഏറെ പ്രധാനമാണ്. ഷെയിനിന്റെ മാപ്പ് പറച്ചിലിനെ നിര്‍മ്മാതാക്കള്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്. നിര്‍മ്മാതാക്കള്‍ക്ക് ഫെഫ്കയും അമ്മയും ഉറപ്പ് കൊടുക്കേണ്ടതുണ്ട്. ഉടനെ ഒരു ചര്‍ച്ചയ്ക്ക് ഇല്ല എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലപാട്. അതുകൊണ്ടാണ് തങ്ങളും ചര്‍ച്ച നടത്തിയിരിക്കുന്നത് എന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
തെറ്റിദ്ധരിക്കപ്പെട്ടു
പ്രശ്‌നത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് ഷെയിന്‍ നിഗം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഷെയിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ' കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്.
നിർവാജ്യം ക്ഷമാപണം നടത്തുന്നു
ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നു... എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം.
Recommended Video
ഇതും ക്ഷമിക്കും എന്ന പ്രതീക്ഷ
അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം'.